

കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ കണക്കുകൾ പ്രകാരം 37,740 ഇന്ത്യൻ പ്രവാസി തൊഴിലാളികൾ വിദേശ രാജ്യങ്ങളിൽ മരണപ്പെട്ടതായി കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക രേഖകൾ. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ. 2021 മുതൽ 2025 വരെ മരണ നിരക്ക് ഗണ്യമായി ഉയർന്നിട്ടുണ്ട്. 2021-ൽ 8,234 പ്രവാസി ഇന്ത്യക്കാർ വിദേശത്ത് മരിച്ചു. പിന്നീട് 2022-ൽ ഇത് 6,614 ആയി കുറഞ്ഞുവെങ്കിലും 2023-ൽ 7,291, 2024-ൽ 7,747, 2025-ൽ 7,854 ആയി വീണ്ടും വർധിച്ചു. പ്രതിദിനം ശരാശരി 20 ഇന്ത്യക്കാർ വിദേശത്താണ് മരിക്കുന്നത്.
86 ശതമാനത്തിലധികം മരണങ്ങളും ഗൾഫ് രാജ്യങ്ങളിലാണ് ഉണ്ടായിരിക്കുന്നത്. യുഎഇയിൽ 12,380, സൗദി അറേബ്യയിൽ 11,757, കുവൈറ്റിൽ 3,890, ഒമാനിൽ 2,821, ഖത്തറിൽ 1,760, മലേഷ്യയിൽ 1,915 തൊഴിലാളികൾ എന്നിങ്ങനെയാണ് കണക്കുകൾ. ഗൾഫ് രാജ്യങ്ങൾക്ക് പുറത്തും മലേഷ്യയിൽ 8,333, മാലിദ്വീപിൽ 2,981 പേരാണ് മരിച്ചത്. ഇതോടെ, ഗൾഫ് മേഖലയിൽ മാത്രം ദിവസേന ശരാശരി 18 തൊഴിലാളികൾ മരണപ്പെടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാകുന്നു.
വിദേശത്തുള്ള ഇന്ത്യൻ തൊഴിലാളികൾ ശമ്പളത്തിന്റെയും സേവനാവസാന ആനുകൂല്യങ്ങളുടെയും അഭാവം രൂക്ഷമായി നേരിടുന്നുണ്ടെന്നും സർക്കാർ കണക്കുകൾ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷങ്ങളായി തൊഴിൽ സംബന്ധമായ പരാതികൾ വർധിച്ച് വരികയാണ്. 2021-ൽ 11,632, 2024-ൽ 16,263, 2025-ൽ 22,479 പരാതികൾ ലഭിച്ചിട്ടുണ്ട്. പ്രധാന പരാതികളിൽ പാസ്‌പോർട്ട് അനധികൃതമായി പിടിച്ചുവയ്ക്കൽ, വേതനം നൽകാതെ അധിക സമയം ജോലി ചെയ്യിക്കൽ, കമ്പനികൾ അടച്ചുപൂട്ടൽ, മോശം പെരുമാറ്റം, നിയമപരമായ അവകാശങ്ങൾ നിഷേധിക്കൽ, കരാർ തീരുമ്പോഴും ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിക്കാതിരിക്കുക എന്നിവയാണ്.
English Summary: Over the past five years, 37,740 Indian expatriate workers have died abroad, with over 86% of deaths occurring in Gulf countries. Daily, an average of 20 workers die, facing issues like withheld passports, unpaid wages, long working hours, poor treatment, and denial of repatriation. Complaints have steadily increased from 11,632 in 2021 to 22,479 in 2025