

കേരളത്തിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അസമിലെ എംഎൽഎമാരുടെ സ്വത്തിൽ അഞ്ചുവർഷം കൊണ്ട് വൻ വർധന. വിവിധ പാർട്ടികൾക്കായി 83 എംഎൽഎമാരാണ് വീണ്ടും ജനവിധി തേടുന്നത്. ഇവരുടെ വരുമാനത്തിൽ 80 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിജെപി എംഎൽമാരാണ് ഇക്കൂട്ടത്തിൽ മുൻപിൽ. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
ബിജെപിയുടെ 45 എംഎൽഎമാരാണ് വീണ്ടും മത്സരിക്കുന്നത്. ഇവരുടെ ആസ്തിയിൽ 94.24 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. യുണൈറ്റഡ് പീപ്പിൾ പാർട്ടി ലിബറൽ (യുപിപിഎൽ) എംഎൽഎയുടെ ആസ്തിയിലാണ് ഏറ്റവും കൂടുതൽ വർധന-222.8 ശതമാനം. ബോഡോ ലാൻഡ് പീപ്പിൾസ് ഫ്രണ്ടി (ബിപിഎഫ്)ന്റെ രണ്ട് എംഎൽഎമാരാണ് തൊട്ടുപിന്നിൽ. വർധന 143.93 ശതമാനം. ഈ മൂന്നുപേർക്കു പിന്നാലെയാണ് 45 ബിജെപി എംഎൽഎമാരുടെ സ്ഥാനം. ഓൾ ഇന്ത്യ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ രണ്ട് എംഎൽമാരുടെ ആസ്തിയിൽ 88.87 ശതമാനമാണ് വർധന.
14 എംഎൽഎമാരുള്ള പ്രതിപക്ഷത്തെ ശക്തമായ കോൺഗ്രസ് 57.32 ശതമാനം ആസ്തിയാണ് ഉയർത്തിയത്. 7 എംഎൽഎമാരുള്ള അസം ഗണ പരിഷത്ത് 53.21 ശതമാനം വരുമാനം ഉയർത്തിയിട്ടുണ്ട്. അതേസമയം, രണ്ടു എംഎൽഎമാർ മാത്രമുള്ള ബോഡോലാൻഡ് പീപ്പിൾസ് ഫ്രന്റ് 143.93 ശതമാനവും, ഒരു എംഎൽഎ മാത്രമുള്ള എഐടിസി 89.75 ശതമാനവും വരുമാനം ഇക്കാലയളവിൽ നേടിയിട്ടുണ്ട്. റൈജോർ ദൾ 70.53 ശതമാനവും, സി പി ഐ എം 38.61 ശതമാനവും മൂന്ന് സ്വതന്ത്ര എംഎൽഎ മാർ 30.96 ശതമാനവും നേടിയതായാണ് റിപ്പോർട്ട്.
2021ൽ എംഎൽഎമാരുടെ ശരാശരി ആസ്തി 4.17 കോടി രൂപയായിരുന്നെങ്കിൽ, 2026ഓടെ 7.52 കോടി രൂപയായി ഉയർന്നുവെന്നാണ് പഠനം സൂചിപ്പിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഓരോ സ്ഥാനാർത്ഥിക്കും ശരാശരി 3.34 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിനൊപ്പം ഏപ്രിൽ ഒൻപതിനാണ് അസമിലും വോട്ടെടുപ്പ്. മൂന്നാം തവണയും അധികാരം പിടിക്കാൻ ലക്ഷ്യമിടുന്ന ബിജെപിയുടെ പ്രധാന മുഖം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ്. എന്നാൽ കോൺഗ്രസ് ഭരണം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ജനത്തെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും, ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ് ബിജെപിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. മേയ് നാലിനാണ് വോട്ടെണ്ണൽ.
English Summary: Ahead of the Assam Assembly elections, the Association of Democratic Reforms (ADR) report reveals that sitting and re-contesting MLAs from various parties have seen an average 80% growth in assets since 2021