

ഓൺലൈൻ ആക്ഷേപഹാസ്യക്കൂട്ടായ്മയിൽ നിന്ന് സജീവ രാഷ്ട്രീയത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് കോക്രോച്ച് ജനതാ പാർട്ടി. അത് പക്ഷേ സ്ഥാപകൻ അഭിജീത് ദിപ്കെയുടെ പൂർണ പിന്തുണയോടെയല്ലെന്ന് മാത്രം. പാർട്ടി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ ഹരിയാനയിലെ ഒരു അഭിഭാഷകനാണ് ഒരുങ്ങുന്നത്. തനർ്റെ പേരിൽ പാർട്ടി രജിസ്റ്റർ ചെയ്യാൻ പാനിപ്പത്തിലെ സുധീർ ജാഖർ തെരഞ്ഞെടുപ്പ് കമ്മിഷനിൽ അപേക്ഷ നൽകി.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29 എ പ്രകാരമാണ്, പാർട്ടിയുടെ ദേശീയ കൺവീനർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സുധീർ അപേക്ഷ സമർപ്പിച്ചത്. കോക്രോച്ച് പാർട്ടിയുടെ ലോഗോയും അഭിഭാഷകൻ എന്ന പദവിയും അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ സ്വീകരിക്കപ്പെട്ടാൽ സിജെപിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളെല്ലാം സുധീറിന് അവകാശപ്പെടാം.
പാർട്ടി രജിസ്റ്റർ ചെയ്യാൻ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് അഭിജീത് ദിപ്കെയോട് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചെന്നും അക്കൗണ്ട് ആരെങ്കിലും ദുരുപയോഗം ചെയ്യുന്നതിന് മുമ്പേ രജിസ്റ്റർ ചെയ്യുകയാണ് ഉദ്ദേശമെന്നുമാണ് സുധീർ പറയുന്നത്. നിലവിൽ ബോസ്റ്റൺ സർവകലാശാലയിൽ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുകയാണ് അഭിജിത് ദിപ്കെ. സുധീർ ജാഖറിന്ർറെ പ്രതികരണങ്ങളോടോ പാർട്ടി രജിസ്റ്റർ ചെയ്യുന്നതിനെ കുറിച്ചോ ഇദ്ദേഹം പ്രതികരിച്ചിട്ടില്ല.
സമൂഹമാധ്യമങ്ങളിലെ ആവേശം ഗ്രൌണ്ട് ലെവൽ പൊളിറ്റിക്സിൽ കാണണമെങ്കിൽ പാർട്ടി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണം. കോക്രോച്ച് പാർട്ടി എന്നത് വലിയൊരു ജനകീയ മുന്നേറ്റമാണ്. ആരെങ്കിലും മുൻകൈ എടുത്ത് അതിന് അംഗീകാരം നൽകിയില്ലെങ്കിൽ ഇത്രയും കഷ്ടപ്പെട്ടത് വെറുതെയാവും. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഞാൻ തന്നെ മുന്നിട്ടിറങ്ങിയത്. സുധീർ പറയുന്നു.
ഭരണഘടനയുടെ 51 എ അനുച്ഛേദ പ്രകാരമുള്ള മൗലിക കർത്തവ്യങ്ങളുടെ പ്രോത്സാഹനം, ജനാധിപത്യ പങ്കാളിത്തം, ഭരണത്തിന്ർറെ സാമൂഹിക ഓഡിറ്റ്, പരിസ്റ്റിതി സംരക്ഷണം, മൃഗക്ഷേമം, നിയമ അവബോധം, വിവരദാതാക്കൾക്കുള്ള സംരക്ഷണം, സുതാര്യത, സാമുദായിക സൗഹാർദം, സമാധാനപരമായ ജനാധിപത്യ പരിഷ്കാരങ്ങൾ എന്നിവയാണ് സുധീർ സമർപ്പിച്ച നയങ്ങൾ.
പക്ഷേ കോക്രോച്ച് പാർട്ടിയുടെ മാനിഫെസ്റ്റോയിലുള്ള അഞ്ച് നയങ്ങളിൽ നിന്ന് വ്യത്യ്സ്തമാണിത്. വിരമിച്ച ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റ് നൽകരുത്, വോട്ട് നീക്കം ചെയ്യുന്നവർക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം കേസ്, പാർലമെന്ർറിലും മന്ത്രിസഭയിലും 50 ശതമാനം വനിതാ സംവരണം, കോടീശ്വരന്‍മാരായ വ്യവസായികളുടെ മാധ്യമ ലൈസൻസ് റദ്ദാക്കൽ, കൂറുമാറുന്നവർക്ക് 20 വർഷത്തെ രാഷ്ട്രീയ വിലക്ക് എന്നിവയായിരുന്നു സിജെപി മുന്നോട്ടുവച്ച ആവശ്യങ്ങൾ.
1968ലെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ (സംവരണം,അലോട്ട്മെന്ർറ്) ഉത്തരവ് പ്രകാരം, രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയുടെ അംഗീകൃത ഭാരവാഹികളെ നിർണയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് (ECI) അധികാരമുണ്ട്. ശിവസേനയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (NCP) പിളർന്നപ്പോൾ കമ്മീഷൻ ഈ അധികാരം വിനിയോഗിച്ചിരുന്നു.
അംഗീകാരം ലഭിച്ചാൽ, രജിസ്റ്റർ ചെയ്തിട്ടുള്ള എന്നാൽ അംഗീകാരം ലഭിക്കാത്ത രാഷ്ട്രീയ പാർട്ടി (Registered Unrecognised Political Party) എന്ന വിഭാഗത്തിലാണ് കോക്രോച്ച് പാർട്ടി വരിക. തമിഴ്നാട്ടിൽ 108 സീറ്റ് നേടി വിജയിച്ച, വിജയ്യുടെ ടിവികെ പാർട്ടിയും ഇതേ വിഭാഗത്തിലായിരുന്നു. 2013ൽ ഡൽഹിയിൽ അധികാരത്തിലെത്തുമ്പോൾ ആം ആദ്മി പാർട്ടിയും ഇതേ വിഭാഗത്തിലായിരുന്നു.
കോക്രോച്ച് പാർട്ടിയിൽ കോക്രോച്ച് ഇല്ലേ?
സിജെപിയുടെ ഔദ്യോഗിക ചിഹ്നം പാറ്റ ആകാനുള്ള സാധ്യതകൾ കുറവാണ്. അത്തരത്തിലുള്ള ചിഹ്നങ്ങളെല്ലാം തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിട്ടുണ്ട്. ആനയും സിംഹവും മാത്രമാണ് മൃഗങ്ങളിൽ അനുവദനീയമായിട്ടുള്ളത്. നൂഡിൽ ബൌൾ, പ്രഷർ കുക്കർ എന്നിങ്ങനെ 164 ഫ്രീ ചിഹ്നങ്ങളുണ്ടെങ്കിലും അതിലൊന്നിലും പാറ്റ ഇല്ല.
കോക്രോച്ച് പാർട്ടിയുടെ കഥ
ഇന്ത്യയിലെ ഏറ്റവും പുതിയ പൊളിറ്റിക്കൽ സ്റ്റാർട്ടപ്പ് ആണ് സിജെപി. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ അഭിജീത് ദീപ്കെ ആക്ഷേപഹാസ്യമായി തുടങ്ങി ഈ പാർട്ടിയിൽ ഇന്ന് തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്ര വരെ അംഗങ്ങളാണ്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, രാജ്യത്തെ യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് സിജെപി. അമരത്ത് യു.എസിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർഥിയായ അഭിജീത് ദിപ്കെയും. ചീഫ് ജസ്റ്റിസിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ട അഭിജീത്, ലോകമെമ്പാടുമുള്ള എല്ലാ 'പാറ്റകൾക്കുമായി' ഒരു പാർട്ടി രൂപികരിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന കോടതി വിചാരണയ്ക്കിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശം. യാതൊരു തൊഴിലുമില്ലാതെ പാറ്റകളെപ്പോലെ ചില ചെറുപ്പക്കാരുണ്ടെന്നും അവരിൽ ചിലർ മാധ്യമപ്രവർത്തകരും സോഷ്യൽമീഡിയ, ആർടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുകയാണ് എന്നുമായിരുന്നു ഇത്. തുടർന്ന് പരാമർശത്തിനെതിരെ വ്യാപകമായി വിമർശനമുയർന്നു.
പിന്നാലെയാണ് എക്സിൽ കോക്രോച്ച് ജനതാ പാർട്ടി എന്ന അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. നിലവിലെ രാഷ്ട്രീയപ്പാർട്ടികളോടുള്ള വിയോജിപ്പാണ് സിജെപിക്ക് ലഭിക്കുന്ന പിന്തുണയെന്നാണ് അഭിജീത് അഭിപ്രായപ്പെടുന്നത്. യുവാക്കൾക്കുവേണ്ടി പ്രവർത്തിക്കുന്ന, അവരുടെ പൾസ് അറിയുന്ന രാഷ്ട്രീയപ്പാർട്ടികളില്ല എന്നതിന്റെ സൂചനയും സിജെപിക്കുള്ള ഫോളോവേഴ്സിലൂടെ കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
English Summary: The Cockroach Janata Party, an online satire collective, is preparing to enter active politics. However, the move does not appear to have the full backing of its founder, Abhijeet Dipke. A lawyer from Haryana is now seeking to officially register the party. Sudhir Jakhar has submitted an application to the Election Commission to register the party in his name.