

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയില്‍ ട്വിസ്റ്റുകള്‍ തുടരുന്നു. 107 സീറ്റുകളുമായി സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ് നയിക്കുന്ന ടിവികെയ്ക്ക് കേവല ഭൂരിപക്ഷത്തിന് വേണ്ട പിന്തുണ ഉറപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപം കൊള്ളുന്നതിലേക്ക് വഴിവെട്ടിയത്. ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെ - എഐഎഡിഎംകെ സഖ്യം സംബന്ധിച്ച ചര്‍ച്ചകളോടെയായിരുന്നു വ്യാഴാഴ്ച രാത്രി അവസാനിച്ചത്.
ഇന്നലെ രാത്രി വൈകി എം കെ സ്റ്റാലിന്റെ വീട്ടില്‍ ചേര്‍ന്ന ഡിഎംകെ യോഗത്തിലാണ് ദ്രവിഡ പാര്‍ട്ടി സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ ഉരുത്തിരിഞ്ഞത്. എന്നാല്‍ ചര്‍ച്ചകളില്‍ ഡിഎംകെയില്‍ തന്നെ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലത്തെ യോഗത്തില്‍ നിന്നും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കൂടിയായ കനിമൊഴി വിട്ടു നിന്നത് ഭിന്നത മൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിജയ് എംജിആര്‍ ആകുമോ
ഉദയനിധി സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെയിലെ യുവ നിരയ്ക്കാണ് ടിവികെയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് നിലപാടുള്ളത്. വിജയ് ഒരിക്കല്‍ അധികാരത്തില്‍ എത്തിയാല്‍ എംജിആറിന്റെ ചരിത്രം ആവര്‍ത്തിച്ചേക്കുമെന്ന സാഹചര്യമാണ് ഉദയനിധി പക്ഷത്തിനുള്ളത്.
തമിഴ്‌നാട്ടില്‍ അധികാരത്തില്‍ എത്തിയ എംജിആര്‍ അദ്ദേഹത്തിന്റെ ഭരണം വരെ ഡിഎംകെയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയ സാഹചര്യമാണ് ഉദയനിധി പക്ഷം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സഖ്യനീക്കം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നാണ് വിലയിരുത്തല്‍.
ദ്രാവിഡ പാര്‍ട്ടി സഖ്യം... കാത്തിരുന്ന് കാണാം
സഖ്യം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പടരുമ്പോഴും കാത്തിരുന്ന കാണാമെന്ന നിലപാടാണ് ഡിഎംകെ - എഐഡിഎംകെ നേതൃത്വങ്ങള്‍ നല്‍കുന്ന സൂചന. സഖ്യം സാധ്യമാകണമെങ്കില്‍ എഐഡിഎംകെ ബിജെപി സഖ്യം ഉപേക്ഷിക്കണം എന്നാണ് ഡിഎംകെ നിലപാട് എന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. വര്‍ഗീയ കക്ഷികളുമായുള്ള സഹകരണം ഡിഎംകെ അജണ്ടയില്‍ ഇല്ലെന്നും മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. കാര്യങ്ങള്‍ തങ്ങളുടെ വരുതിയില്‍ വന്നാല്‍ എഐഎഡിഎംകെയെ പുറത്തുനിന്ന് പിന്തുണയ്ക്കുന്നതുള്‍പ്പെടെ പരിഗണിക്കാനാണ് ഡിഎംകെ നീക്കം.
തുടര്‍ നീക്കത്തിനായി കാത്തിരിക്കാനാണ് എഐഎഡിഎംകെയും എംഎല്‍എ മാര്‍ക്ക് നല്‍കുന്ന നിര്‍ദേശം. വിജയ്ക്ക് പിന്തുണ നല്‍കണമെന്ന് നേരത്തെ എഐഎഡിഎംകെയിലെ ഒരു വിഭാഗം നിലപാട് എടുത്തിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഈ സഖ്യത്തോട് യോജിപ്പ് ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് രണ്ട് ദിവസം കൂടി കാത്തിരിക്കാന്‍ നേതൃത്വം നിര്‍ദേശം നല്‍കുന്നത്.
അപ്രതീക്ഷിത സഖ്യ നീക്കം സംസ്ഥാന രാഷ്ട്രീയം വീണ്ടും ചൂടുപിടിപ്പിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ കടുത്ത നീക്കങ്ങളിലേക്ക് ടിവികെ കടക്കുമെന്നാണ് സൂചനകള്‍. ഡിഎംകെ - എഐഎഡിഎംകെ സഖ്യം അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ വിജയിച്ച 108 സീറ്റുകളിലും രാജി വയ്ക്കാനാണ് ടിവികെയുടെ നീക്കം. ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും ടിവികെയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണർ രാജേന്ദ്ര ആര്‍ലേക്കര്‍ ക്ഷണിച്ചിരുന്നില്ല. അവകാശ വാദവുമായി രണ്ട് തവണ വിജയ് ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ 118 പേരുടെ പിന്തുണയുണ്ടെന്ന കത്ത് നല്‍കണമെന്നായിരുന്നു ലോക്ഭവന്‍ സ്വീകരിച്ച നിലപാട്. 118 പേരുടെ പിന്തുണ വ്യക്തമാക്കിയാല്‍ ഡിഎംകെ - എഐഎഡിഎംകെ സഖ്യത്തെയും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുമെന്നാണ് ലോക്ഭവന്റെ നിലപാട്.
English Summery: Political discussions are intensifying in Tamil Nadu as efforts reportedly grow within the Dravida Munnetra Kazhagam camp, led by Udhayanidhi Stalin, to prevent actor-turned-politician Vijay from emerging as another mass political icon like M. G. Ramachandran. At the same time, political negotiations and strategic discussions surrounding a possible understanding between the Dravida Munnetra Kazhagam and All India Anna Dravida Munnetra Kazhagam are drawing attention. Vijay’s political entry has once again reignited the strong connection between cinema and politics in Tamil Nadu.