

കാനഡയെയും ഗ്രീൻലാൻഡിനെയും അമേരിക്കയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങൾക്ക് ശേഷം, യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇപ്പോൾ സമുദ്രപാതകളിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുകയാണ്. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിനെ 'പുതിയ യു.എസ് ഭൂപ്രദേശം' എന്ന് അടയാളപ്പെടുത്തി ഒരു ഭൂപടം പങ്കുവച്ചിരിക്കുകയാണ് ട്രംപ്.
പേർഷ്യൻ ഉൾക്കടലിനെ ഒമാൻ ഉൾക്കടലുമായും അറബിക്കടലുമായും ബന്ധിപ്പിക്കുന്നതും തന്ത്രപ്രധാനവുമായ ഹോർമൂസ് കടലിടുക്കിനെച്ചൊല്ലി ഇറാനുമായുള്ള തർക്കം ട്രംപ് കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ് പുതിയ നീക്കത്തിലൂടെ. ഇടക്കാല സമാധാന കരാർ പ്രകാരമുള്ള വാഗ്ദാനങ്ങൾ വാഷിംഗ്ടൺ പാലിക്കുന്നതുവരെ കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്ന് ടെഹ്‌റാൻ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് 'ഭൂപട വിവാദം' എന്നതാണ് ശ്രദ്ധേയം.
ആഗോള ഊർജ്ജ ഗതാഗതത്തിൽ ഏറെ പ്രാധാന്യമുള്ള ഹോർമൂസ് കടലിടുക്കിന്റെ 'പൂർണ്ണ നിയന്ത്രണം' അമേരിക്കയ്ക്കാണെന്ന് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഈ ഭൂപടം പ്രത്യക്ഷപ്പെട്ടത്. കടലിടുക്കിലൂടെയുള്ള ഗതാഗത നിയന്ത്രണത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തിലേക്ക് ഒരു ഭൂപ്രദേശ തർക്കം കൂടി ഇതോടെ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്.
ഹോർമൂസ് കടലിടുക്കിനെക്കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവനകൾ ഭീഷണിയിൽ മാത്രം ഒതുങ്ങുന്നതല്ല. തന്ത്രപ്രധാനമായ ഈ സമുദ്രപാതയെ അമേരിക്കൻ ഭൂപ്രദേശമായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് അദ്ദേഹം തുടർച്ചയായി സൂചനകൾ നൽകി വരികയാണ്. ഇറാനെതിരെയുള്ള ഉപരോധത്തിലൂടെ വാഷിംഗ്ടണിന് ഇപ്പോൾ തന്നെ കടലിടുക്കിൽ "പൂർണ്ണ നിയന്ത്രണമുണ്ട്" എന്ന് അവകാശപ്പെട്ടുകൊണ്ട്, ഇത് യു.എസ് ഭൂപ്രദേശമായി പ്രഖ്യാപിക്കുന്നതിനെ താൻ അനുകൂലിക്കുന്നുവെന്ന് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് ആവർത്തിച്ചു.
"ഇതൊരു മികച്ച ആശയമാണെന്നാണ് ഞാൻ കരുതുന്നത്. ഉപരോധത്തിലൂടെ നമ്മളത് പൂർണ്ണമായി നിയന്ത്രിക്കുന്നുണ്ട്. അതിനെ നമ്മുടെ ഭൂപ്രദേശമായി പ്രഖ്യാപിക്കുന്ന ആശയത്തോട് എനിക്ക് താല്പര്യമുണ്ട്" ട്രംപ് പറയുന്നു.
വെള്ളിയാഴ്ചയാണ് ട്രംപ് ഈ സാധ്യത ആദ്യമായി ഉയർത്തിയത്. ഇറാനുമായുള്ള യുദ്ധത്തിന് ശേഷം ഈ സമുദ്രപാത അമേരിക്കൻ ഭൂപ്രദേശമായി പ്രഖ്യാപിക്കുന്നത് പരിഗണിക്കുമെന്നായിരുന്നു പ്രഖ്യാപനം.
അതേസമയം, സമുദ്രപാതയിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ നീക്കാൻ അടിയന്തര പദ്ധതികളൊന്നുമില്ലെന്ന് ഇറാൻ വ്യക്തമാക്കി
ഇടക്കാല കരാർ പ്രകാരം യു.എസ് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായി പാലിക്കുന്നതുവരെ സമുദ്രപാത തുറക്കില്ലെന്ന് ഇറാന്റെ മുഖ്യ ചർച്ചക്കാരനായ മുഹമ്മദ് ബാഖർ ഖാലിബാഫ് പറഞ്ഞു. "കടലിലെ ഉപരോധം മാറ്റുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, എണ്ണ ഉപരോധം പിൻവലിക്കുക, സൈനിക ഭീഷണികൾ അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ അമേരിക്ക നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാതെ ഹോർമൂസ് കടലിടുക്ക് തുറക്കില്ല," എന്ന് അദ്ദേഹം ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ വ്യക്തമാക്കി.
സാർവഭൗമാധികാരം, സമുദ്ര ഗതാഗതം, സൈനിക നിയന്ത്രണം എന്നിവയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കെ, ഹോർമൂസ് കടലിടുക്കിനെ യു.എസ് ഭൂപ്രദേശമായി അടയാളപ്പെടുത്തിയ ഭൂപടം പങ്കുവെച്ച ട്രംപിന്റെ തീരുമാനം ഇറാനെ കൂടുതൽ ചൊടിപ്പിക്കാൻ സാധ്യതയുണ്ട്.
ഭൂമിശാസ്ത്രപരമായി ഇടുങ്ങിയതാണെങ്കിലും അന്താരാഷ്ട്ര തലത്തിൽ അതിപ്രധാനമായ ഒരു കടലിടുക്കാണിത്. എണ്ണസമ്പന്നമായ പേർഷ്യൻ ഉൾക്കടലിനെയും ഒമാൻ ഉൾക്കടലിന് അപ്പുറത്തുള്ള അന്താരാഷ്ട്ര സമുദ്രപാതകളെയും ബന്ധിപ്പിക്കുന്നത് ഈ ജലപാതയാണ്. അതിനാൽ, ഇവിടെ ഉണ്ടാകുന്ന ഏതൊരു ദീർഘകാല തടസ്സവും അമേരിക്കയ്ക്കും ഇറാന്റെ അതിരുകൾക്കും അപ്പുറത്തേക്ക്, പ്രത്യേകിച്ച് ആഗോള ഊർജ്ജ വിപണികളെയും ഗൾഫ് എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങളെയും ഗുരുതരമായി ബാധിക്കും.
After attempts to integrate Canada and Greenland into the United States, US President Donald Trump has now turned his attention toward strategic waterways. Trump shared a map on his social media platform, Truth Social, labeling the vital Strait of Hormuz as "NEW US Territory."
With this latest move, Trump has further escalated tensions with Iran over the strategically important Strait of Hormuz, which connects the Persian Gulf to the Gulf of Oman and the Arabian Sea. Significantly, this "map controversy" comes shortly after Tehran made it clear that the strait will remain closed until Washington fulfills its commitments under an interim peace deal.