

ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ബെഞ്ചമിൻ നെതന്യാഹുവിന് അമേരിക്കൻ പ്രസിഡന്റിന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനം. ലെബനനുമായി ബന്ധപ്പെട്ട് ചർച്ചകളിൽ പങ്കെടുക്കരുതെന്ന് നേരത്തെ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് ബെഞ്ചമിൻ നെതന്യാഹുവിന് നിർദേശം നൽകിയെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. പുതിയ സാഹചര്യത്തിൽ അമേരിക്കയുടെ നിർദേശത്തിന് മൊസാദും നെതന്യാഹുവും വഴങ്ങിയേക്കുമെന്നും സൂചനയുണ്ട്.
ലെബനനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടലുണ്ടാകണമെന്ന് നേരത്തെ ഇറാൻ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം നിലവിൽ പുരോഗമിക്കുന്ന സമാധാന ചർച്ചകളിൽ ഇറാൻ പിന്നോട്ടുവലിയുമെന്ന ആശങ്കയും അമേരിക്കയ്ക്കുണ്ട്. ഇത് പരിഹരിക്കുക ലക്ഷ്യമിട്ടാണ് ഇസ്രയേലിന് പുതിയ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. നെതന്യാഹുവുമായുള്ള ചർച്ചയിൽ ട്രംപ് ക്ഷുഭിതനായെന്നും ഇസ്രയേലിന് അന്ത്യശാസനം നൽകിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ലെബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇസ്രയേൽ തയ്യാറായില്ലെങ്കിൽ, അമേരിക്ക ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയെന്നും സൂചനകളുണ്ട്.
നിബന്ധനകൾ അംഗീകരിച്ചാൽ മാത്രം സമാധാനമെന്ന് ഇറാൻ
സമാധാന ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാൻ മധ്യസ്ഥം വഹിക്കുന്ന ചർച്ചകൾക്കായി ഇറാൻ പ്രതിനിധിസംഘം ഇസ്ലാമബാദിലെത്തി. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, സെൻട്രൽ ബാങ്ക് ഗവർണർ, സൈനിക സാമ്പത്തിക രംഗത്തെ പ്രമുഖർ എന്നിവർ ഉൾപ്പെടുന്നവരാണ് പ്രതിനിധിതല ചർച്ചയിൽ പങ്കെടുക്കുന്നത്. സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫായിരിക്കും സംഘത്തെ നയിക്കുക. സാമ്പത്തിക ഉപരോധം, മേഖലയിൽ നേരിടുന്ന സുരക്ഷാ ഭീഷണി എന്നിവയിൽ കൃത്യമായ പരിഹാരം കാണാതെ യുദ്ധത്തിൽനിന്ന് പിൻവാങ്ങില്ലെന്നാണ് ഇറാന്റെ നിലപാട്. ഹോർമൂസിൽ വിട്ടുവീഴ്ച്ച ചെയ്തില്ലെങ്കിൽ ശക്തമായ തിരിച്ചടി പ്രതീക്ഷിക്കേണ്ടവരുമെന്ന് നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ മുന്നറിയിപ്പും ഇറാൻ അവഗണിച്ചിട്ടുണ്ട്, ലബനനിൽ ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന നിബന്ധന കൂടെ ഇന്ന് നടക്കുന്ന ചർച്ചയിൽ ഇറാൻ മുന്നോട്ടുവെക്കും.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നയിക്കുന്ന സംഘമാണ് അമേരിക്കയുടെ ഭാഗത്ത്നിന്ന് ചർച്ചകൾക്കായി പാകിസ്ഥാനിലെത്തുന്നത്. സംഘം ഉടൻ ഇസ്ലാമാബാദിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ യുറേനിയം ശേഖരം പൂർണമായും ഇല്ലാതാക്കണമെന്നും നിലവിൽ തുടരുന്ന മിസൈൽ പദ്ധതികൾ അവസാനിപ്പിക്കണമെന്നുമാണ് അമേരിക്കയുടെ പ്രധാന ആവശ്യം. 1979ലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഇറാനും അമേരിക്കയും തമ്മിൽ ഗൗരവമേറിയ നയതന്ത്രതല ചർച്ചകൾ നടക്കുന്നത്. ഇന്ന് നടക്കുന്ന ചർച്ചയിൽ നിർണായക സന്ധിതീരുമാനങ്ങളുണ്ടാവുമെന്നാണ് ലോകരാജ്യങ്ങളുടെ പ്രതീക്ഷ.
English Summary: Tensions rise between Donald Trump and Benjamin Netanyahu as the US pressures Israel to stop attacks in Lebanon, while Iran sets strict conditions for peace negotiations.