'തായ്‌വാനില്‍ കളിക്കണ്ട'; ട്രംപിന് ഷി ജിന്‍പിങ്ങിന്റെ നേരിട്ടുള്ള മുന്നറിയിപ്പ്, ഇറാന്‍ യുദ്ധവും വ്യാപാര കരാറും ചര്‍ച്ചകളില്‍

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയതാണ് അമേരിക്കന്‍ പ്രസിഡന്റ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍, ഇറാന്‍ യുദ്ധം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ വിഷയങ്ങളിലാണ് നേതാക്കള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുക
'തായ്‌വാനില്‍ കളിക്കണ്ട'; ട്രംപിന് ഷി ജിന്‍പിങ്ങിന്റെ നേരിട്ടുള്ള മുന്നറിയിപ്പ്, ഇറാന്‍ യുദ്ധവും വ്യാപാര കരാറും ചര്‍ച്ചകളില്‍
Published on

തായ്‌വാന്‍ വിഷയത്തില്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ചൈന. തെറ്റായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് കാരണമാകുമെന്നും ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അങ്ങേയറ്റം അപകടകരമായ സാഹചര്യത്തിലേക്ക് തള്ളിവിടുമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചു. ഇതിനുപിന്നാലെ തങ്ങള്‍ക്ക് നല്‍കിവരുന്ന ദീര്‍ഘകാല പിന്തുണയ്ക്ക് തായ്‌വാന്‍ അമേരിക്കയോട് നന്ദി അറിയിച്ചു. മേഖലയിലെ സ്ഥിരതയ്ക്കും സ്വേച്ഛാധിപത്യ വിപുലീകരണത്തിനെതിരെയുള്ള നീക്കങ്ങള്‍ക്കും തായ്‌വാന്‍ ഭരണകൂടം വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അമേരിക്കയുമായുള്ള ബന്ധം തുടരുമെന്നും തായ്‌വാന്‍ വക്താവ് മിഷേല്‍ ലീ പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയതാണ് അമേരിക്കന്‍ പ്രസിഡന്റ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍, ഇറാന്‍ യുദ്ധം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ വിഷയങ്ങളിലാണ് നേതാക്കള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുക. ആപ്പിള്‍ സിഇഒ ടിം കുക്ക്, ബോയിംഗ് മേധാവി കെല്ലി ഓര്‍ട്ടബെര്‍ഗ്, ടെസ്ലയുടെ ഇലോണ്‍ മസ്‌ക്, എന്‍വിഡിയയുടെ ജെന്‍സന്‍ ഹുവാങ് എന്നിവരുള്‍പ്പെടെ ഒരു ഡസനിലധികം പ്രമുഖ അമേരിക്കന്‍ ബിസിനസ് പ്രതിനിധികളും ട്രംപിനൊപ്പമുണ്ട്. 2017-ന് ശേഷം ഒരു അമേരിക്കന്‍ പ്രസിഡന്റ് നടത്തുന്ന ആദ്യ ചൈനാ സന്ദര്‍ശനമാണിത്.

രണ്ട് മണിക്കൂറിലധികം നീണ്ട അടച്ചിട്ട മുറിയിലെ ചര്‍ച്ചയിലാണ് തായ്വാന്‍ വിഷയം ഷി ജിന്‍പിങ് ഉന്നയിച്ചത്. തായ്‌വാന് അമേരിക്ക നല്‍കുന്ന 14 ബില്യണ്‍ ഡോളറിന്റെ ആയുധ പാക്കേജിനെ ചൈന ശക്തമായി എതിര്‍ത്തു. ആയുധ പാക്കേജില്‍ ട്രംപിന്റെ തീരുമാനം ഇനിയും വരാനിരിക്കെയാണിത്. തായ്‌വാന്‍ വിഷയത്തില്‍ അമേരിക്ക അതിരുകടക്കരുത് എന്ന കൃത്യമായ സന്ദേശമാണ് ചൈന ഇതിലൂടെ നല്‍കുന്നത്.

'തായ്‌വാനില്‍ കളിക്കണ്ട'; ട്രംപിന് ഷി ജിന്‍പിങ്ങിന്റെ നേരിട്ടുള്ള മുന്നറിയിപ്പ്, ഇറാന്‍ യുദ്ധവും വ്യാപാര കരാറും ചര്‍ച്ചകളില്‍
അമേരിക്കന്‍ ഉപരോധം: ക്യൂബയില്‍ എണ്ണ പൂര്‍ണമായും തീര്‍ന്നു, ദിവസവും 22 മണിക്കൂര്‍ വരെ പവര്‍കട്ട്

എന്നാല്‍ അമേരിക്കന്‍ പ്രതിനിധികള്‍ പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടില്‍ തായ്‌വാന്‍ വിഷയത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. പകരം ഇറാന്‍ യുദ്ധം കാരണം അടഞ്ഞുകിടക്കുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിലും അമേരിക്കന്‍ എണ്ണ ചൈന വാങ്ങുന്നതിലുമാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതേസമയം, ഔദ്യോഗിക നയതന്ത്ര ബന്ധങ്ങളുടെ അഭാവത്തിലും തായ്വാന് സ്വയം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ നല്‍കാന്‍ അമേരിക്ക നിയമപരമായി ബാധ്യസ്ഥരാണ്.

സാമ്പത്തിക ലക്ഷ്യങ്ങളും പ്രതിസന്ധികളും

2017-ലെ സാഹചര്യമല്ല ഇന്ന് ട്രംപിനുള്ളത്. അമേരിക്കന്‍ കോടതികള്‍ അദ്ദേഹത്തിന് വ്യാപാര നികുതികള്‍ ചുമത്തുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇറാന്‍ യുദ്ധം മൂലമുണ്ടായ പണപ്പെരുപ്പവും ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ട്രംപിനെ തളര്‍ത്തുന്നുണ്ട്. അതിനാല്‍ ചൈനയുമായുള്ള സാമ്പത്തിക ചര്‍ച്ചകളില്‍ നേട്ടമുണ്ടാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ഇറാനുമായി ചര്‍ച്ച നടത്തി യുദ്ധം അവസാനിപ്പിക്കാന്‍ ചൈന സമ്മര്‍ദ്ദം ചെലുത്തുമെന്ന് ട്രംപ് പ്രതീക്ഷിക്കുന്നു. അതേസമയം, ചൈനയുടെ നിരവധി കപ്പലുകള്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്നതിനാലും, ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടാകുന്ന മാന്ദ്യം ചൈനീസ് കയറ്റുമതിക്കാരെ ദോഷകരമായി ബാധിക്കുമെന്നതിനാലും ഈ പ്രതിസന്ധി പരിഹരിക്കേണ്ടത് ചൈനയുടെയും ആവശ്യമാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.

വ്യാപാരത്തിലും കൃഷിയിലും സഹകരണം വിപുലീകരിക്കാന്‍ ട്രംപും ഷിയും സമ്മതിച്ചതായി ചൈനയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒക്ടോബറില്‍ ഉണ്ടാക്കിയ താല്‍ക്കാലിക വ്യാപാര കരാര്‍ നിലനിര്‍ത്താന്‍ ഇരുപക്ഷവും താല്‍പ്പര്യം പ്രകടിപ്പിച്ചു. ഇതിലൂടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ അധിക നികുതികള്‍ ഒഴിവാക്കാനും ആഗോളതലത്തില്‍ അത്യന്താപേക്ഷിതമായ 'റെയര്‍ എര്‍ത്ത്' ധാതുക്കളുടെ വിതരണം തടയില്ലെന്ന് ചൈന ഉറപ്പുനല്‍കാനും സാധ്യതയുണ്ട്.

'തായ്‌വാനില്‍ കളിക്കണ്ട'; ട്രംപിന് ഷി ജിന്‍പിങ്ങിന്റെ നേരിട്ടുള്ള മുന്നറിയിപ്പ്, ഇറാന്‍ യുദ്ധവും വ്യാപാര കരാറും ചര്‍ച്ചകളില്‍
​ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്തെറിഞ്ഞ് സതീശ വിജയം; ജനപിന്തുണയ്ക്ക് മുന്നിൽ മുട്ടുമടക്കി ഹൈക്കമാൻഡ്

മിഡില്‍ ഈസ്റ്റ്, ഉക്രെയ്ന്‍, കൊറിയന്‍ പെനിന്‍സുല എന്നിവിടങ്ങളിലെ സാഹചര്യങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. അമേരിക്കന്‍ ബിസിനസുകള്‍ക്ക് ചൈനീസ് വിപണിയില്‍ കൂടുതല്‍ പ്രവേശനം അനുവദിക്കുന്നതിനെക്കുറിച്ചും യു.എസ് വ്യവസായങ്ങളില്‍ ചൈനീസ് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും അമേരിക്കന്‍ എണ്ണ ചൈന വാങ്ങുന്നതിനെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസും അറിയിച്ചു. അമേരിക്കയുടെ വ്യാപാര കമ്മി കുറയ്ക്കുന്നതിനായി ബോയിംഗ് വിമാനങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഊര്‍ജ്ജം എന്നിവ ചൈനയ്ക്ക് വില്‍ക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നുണ്ട്. അതേസമയം, ചിപ്പ് നിര്‍മ്മാണ ഉപകരണങ്ങള്‍ക്കും നൂതന സെമികണ്ടക്ടറുകള്‍ക്കുമുള്ള കയറ്റുമതി നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാണ് ചൈനയുടെ ആവശ്യം.

ദുര്‍ബലനായ ട്രംപ്

അവസാനമായി ബീജിംഗ് സന്ദര്‍ശിച്ചപ്പോള്‍ ട്രംപിനെ പ്രീണിപ്പിക്കാനും കോടിക്കണക്കിന് ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ചൈന പ്രത്യേകം താല്‍പ്പര്യമെടുത്തിരുന്നു. എന്നാല്‍ ട്രംപ് ഇപ്പോള്‍ ചൈനയുടെ വളര്‍ച്ചയെ അംഗീകരിക്കുന്നുണ്ടെന്ന് ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിലെ യുഎസ്-ചൈന ബന്ധങ്ങളുടെ സീനിയര്‍ അഡൈ്വസര്‍ അലി വൈന്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ ദക്ഷിണ കൊറിയയില്‍ നടന്ന എപെക് (APEC) ഉച്ചകോടിക്കിടെ ഷിയെ കണ്ടപ്പോള്‍ രണ്ട് വന്‍ശക്തികളെ സൂചിപ്പിക്കുന്ന 'ജി2' (ഗ്രൂപ്പ് ഓഫ് ടു) എന്ന പദം ട്രംപ് വീണ്ടും ഉപയോഗിച്ചത് ഇതിന് ഉദാഹരണമാണെന്നും വൈന്‍ ചൂണ്ടിക്കാട്ടി.

എന്നിരുന്നാലും ട്രംപ് ദുര്‍ബലമായ ഒരു ചുറ്റുപാടില്‍ നിന്നുകൊണ്ടാണ് ചൈനയുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത്. ഇറാന്‍ യുദ്ധം അമേരിക്കയിലെ പണപ്പെരുപ്പം വര്‍ദ്ധിപ്പിച്ചത് നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ കയറ്റുമതിക്ക് മേല്‍ തന്നിഷ്ടപ്രകാരം വ്യാപാര നികുതി ചുമത്താനുള്ള അദ്ദേഹത്തിന്റെ അധികാരത്തിന് അമേരിക്കന്‍ കോടതികള്‍ തടയിട്ടതും തിരിച്ചടിയാണ്. ചൈനീസ് സമ്പദ്വ്യവസ്ഥയില്‍ ചെറിയ ഇടിവുകള്‍ ഉണ്ടെങ്കിലും ഷി ജിന്‍പിങ്ങിന് ഇത്തരം സാമ്പത്തികമോ രാഷ്ട്രീയമോ ആയ സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വരുന്നില്ല.

English Summary: President Donald Trump’s high-stakes visit to Beijing, his first since beginning his second term in 2025, is defined by a delicate balance between seeking economic wins and navigating severe geopolitical friction. While both leaders expressed a desire to maintain a fragile trade truce and expand cooperation in agriculture and energy, President Xi Jinping warned that any wrong move on Taiwan could seriously damage U.S-China relations and even risk military conflict.

Madism Digital
madismdigital.com