

പത്തനംതിട്ട: യുഡിഎഫ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി. രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം ഇന്ന് അർധരാത്രി രാഹുലിനെ അറസ്റ്റ് ചെയ്തത്. റിമാൻഡിലായ പ്രതിയെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും പുറത്തിറങ്ങിയാൽ അതിജീവിതമാരെ ഭീക്ഷണിപ്പെടുത്താനും അപായപ്പെടുത്താനും ശ്രമിക്കുമെന്ന് മജിസ്‌ട്രേറ്റ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ പ്രതി എംഎൽഎ ആയതിനാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം രാഹുലിന്റെ അഭിഭാഷകൻ സമർപ്പിച്ച ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും. ഇന്നലെ അർധരാത്രിയോടെ അതീവ രഹസ്യമായി രാഹുൽ താമസിച്ചിരുന്ന ഹോട്ടലിലേക്ക് എത്തിയ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇ- മെയിൽ വഴി ഡിജിപി ക്ക് ലഭിച്ച പരാതിയിന്മേലാണ് പൊലീസിന്റെ നടപടി. അറസ്റ്റ് രേഖപ്പെടുത്തി പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച രാഹുൽ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും വിവരങ്ങൾ കൈമാറാൻ വിസമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.
രാഹുൽ പരാതിക്കാരിയെ ശാരീരികമായും മാനസികമായും പീഡനത്തിനിരയാക്കിയെന്നും സാമ്പത്തികമായി ചൂഷണം ചെയ്തതായും പരാതിയിലുണ്ട്. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്തായിരുന്നു രാഹുലുമായി പരിചയപ്പെടുന്നത്. പിന്നീട് ഹോട്ടൽ മുറിയിലെത്താൻ ആവശ്യപ്പെടുകയും ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭച്ഛിദ്രത്തിനു കടുത്ത സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്.
English Summary: UDF MLA Rahul Mankootathil has been remanded to judicial custody for 14 days by the Pathanamthitta Magistrate Court in connection with a third rape complaint.