ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം മോഹൻലാലിനെ 'സെക്കൻഡറി കാസ്റ്റിംഗ്' എന്ന് വിശേഷിപ്പിച്ച പ്രമുഖ ബോളിവുഡ് നിർമാണക്കമ്പനിയുടെ പ്രോജക്റ്റ് വേണ്ടെന്നുവെച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. നടൻ ആയുഷ്മാൻ ഖുറാനയെ നായകനാക്കി ചെയ്യാനിരുന്ന ബിഗ് ബജറ്റ് ഹിന്ദി ചിത്രത്തിൽ നിന്നാണ് തന്റെ നിലപാടുകൾ ഉയർത്തിപ്പിടിച്ച് പിന്മാറിയത് എന്നാണ് ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജൂഡ് വെളിപ്പെടുത്തിയത്.
'2018' എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷമാണ് ബോളിവുഡിൽ നിന്ന് ജൂഡിന് ഈ ക്ഷണം ലഭിക്കുന്നത്. ആയുഷ്മാൻ ഖുറാന പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പൂർണ്ണ തിരക്കഥ എഴുതിത്തീർത്ത ജൂഡ്, അതിലെ ഒരു സുപ്രധാന കഥാപാത്രത്തിനായി തുടക്കം മുതലേ മനസിൽ കണ്ടത് മോഹൻലാലിനെയായിരുന്നു. ആറേഴ് മാസത്തോളം ചിത്രത്തിന്റെ ചർച്ചകൾ നീണ്ടുപോയെങ്കിലും, മോഹൻലാലിനെ ചിത്രത്തിൽ ആദ്യം തന്നെ കമ്മിറ്റ് ചെയ്യിക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു അദ്ദേഹം.
എന്നാൽ, മുഴുവൻ ടീമിനും തൃപ്തിയായാൽ മാത്രമേ 'സെക്കൻഡറി കാസ്റ്റിംഗി'ലേക്ക് കടക്കൂ എന്നായിരുന്നു നിർമാണക്കമ്പനിയുടെ മറുപടി. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മുൻനിര നടന്മാരിലൊരാളായ മോഹൻലാലിനെയാണോ സെക്കൻഡറി കാസ്റ്റ് എന്ന് വിശേഷിപ്പിച്ചത് എന്ന് ഫോണിലൂടെ ഉറപ്പുവരുത്തിയ ജൂഡ്, നിമിഷങ്ങൾക്കകം പ്രോജക്റ്റിൽ നിന്ന് പിന്മാറുന്നതായി കമ്പനിയെ ഇമെയിൽ വഴി അറിയിക്കുകയായിരുന്നു.
ജൂഡിന്റെ പിന്മാറ്റത്തോടെ നിലപാട് തിരുത്താൻ നിർമാതാക്കൾ തയ്യാറായെങ്കിലും, അപമാനിച്ചവരുമായി ഇനി മുന്നോട്ട് പോകാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ നിയമപോരാട്ടം നടക്കുകയും നിർമാതാക്കളുമായുള്ള കരാർ ഔദ്യോഗികമായി റദ്ദാക്കുകയും ചെയ്തു. സിനിമയ്ക്കായി കൈപ്പറ്റിയ അഡ്വാൻസ് തുക പൂർണ്ണമായും തിരികെ നൽകിയ ജൂഡ്, തന്റെ കഥ ഭാവിയിൽ ദുരുപയോഗം ചെയ്യാതിരിക്കാൻ കമ്പനിയെക്കൊണ്ട് നോൺ ഡിസ്‌ക്ലോഷർ എഗ്രിമെന്റിലും (NDA) ഒപ്പുവെപ്പിച്ചു.
തന്റെ സംവിധാനത്തിൽ വിസ്മയ മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'തുടക്കം' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ, മോഹൻലാലിനെ നായകനാക്കിയുള്ള പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പുകളിലാണ് ജൂഡ് ഇപ്പോൾ. അതേസമയം ശിവകാര്‍ത്തികേയനുമായൊരു പടം ചര്‍ച്ചയിലുണ്ട്.
Director Jude Anthany Joseph reportedly walked away from a big-budget Bollywood project starring Ayushmann Khurrana after producers described Mohanlal as “secondary casting.” Jude insisted on casting Mohanlal in a key role and later terminated the agreement despite the producers reconsidering. The filmmaker is now discussing the script with another production house.