Entertainment News

'ഇടവേള സിനിമയിൽ മാത്രം; സൗഹൃദത്തിൽ ഒരിക്കലുമില്ല'; മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് മമ്മൂട്ടി

19 വർഷത്തിനുശേഷം മോഹൻലാലിനൊപ്പമുള്ള അഭിനയത്തെക്കുറിച്ചും ഇരുവരുടെയും സൗഹൃദത്തെക്കുറിച്ചും മനസ് തുറന്ന് മമ്മൂട്ടി

Entertainment Desk

''ഞങ്ങൾ സിനിമയിൽ ഒന്നിച്ചഭിനയിച്ചിട്ട് കുറച്ചായി എന്നല്ലേയുള്ളു, ബാക്കി എന്തെല്ലാം കാര്യങ്ങൾ ഒന്നിച്ച് ചെയ്യുന്നുണ്ട്,'' വർഷങ്ങൾക്കുശേഷമുള്ള മോഹൻലാൽ-മമ്മൂട്ടി ഒരുമിക്കലിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മമ്മൂട്ടി. ഇന്ന് റിലീസായ ചിത്രം 'പേട്രിയറ്റി'ന്റെ പ്രചരണത്തിനായി ആന്റോ ജോസഫ് ഫിലിം കമ്പനിയുമായുമായി ചേർന്ന് മാധ്യമ പ്രവർത്തക മാതു സജി നടത്തിയ അഭിമുഖത്തിനിടയിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

മമ്മൂട്ടിയുടെ വാക്കുകൾ:

''ഞങ്ങൾ സിനിമയിൽ അഭിനയിക്കുന്നില്ല എന്നേയുള്ളൂ. ബാക്കിയെന്തെല്ലാം കാര്യങ്ങൾ ഞങ്ങൾ ഒരുമിച്ച് ചെയ്യുന്നുണ്ട്. എല്ലായ്‌പ്പോഴും ഓരോ പരിപാടികളുള്ളതുകൊണ്ട് ഞങ്ങൾക്ക് പരസ്പരം ഒരു മിസ്സിങ്ങും അനുഭവപ്പെടാറില്ല. അങ്ങോട്ടും ഇങ്ങോട്ടും കാണാതിരിക്കുകയോ മിണ്ടാതിരിക്കുകയോ ഒന്നും ചെയ്യാതിരിക്കുന്നില്ലല്ലോ. എപ്പോഴെങ്കിലും എന്തെങ്കിലും കാരണത്തിൽ കാണേണ്ടതായും സംസാരിക്കേണ്ടതായുമെല്ലാം വരാറുണ്ട്. അല്ലെങ്കിൽ എവിടെയെങ്കിലും പൊതുവേദികളിൽ കാണും. അങ്ങനെയല്ലാം സംഭവിക്കാറുണ്ട്. അത്രപോലും മറ്റുള്ളവരെ കാണാൻ സാധിക്കാറില്ല എന്നതാണ് വാസ്തവം.''

മമ്മൂട്ടിയും മോഹൻലാലും 19 വർഷത്തിനുശേഷം ഒരുമിച്ചഭിനയിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഹേഷ് നാരായണൻ ആണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രേവതി, ഫഹദ് ഫാസിൽ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരും പേട്രിയറ്റിലെ പ്രധാന കഥാപാത്രങ്ങളാണ്. മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുന്ന സംവിധായകനും തിയേറ്റർ ആര്‍ട്ടിസ്റ്റുമായ പ്രകാശ് ബെലവാടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English Summary: Mammootty opened up about reuniting with Mohanlal after 19 years in Patriot, stating that although they haven’t acted together for years, they have always stayed connected through personal interactions and public events. His heartfelt words have won the admiration of fans.