Entertainment News

ജര്‍മ്മനി വിലക്കിയ ചിത്രം എക്‌സില്‍ സൗജന്യമായി നല്‍കി, കുടിയേറ്റ വിരുദ്ധ സിനിമയ്ക്ക് ഇലോണ്‍ മസ്‌കിന്റെ പിന്തുണ; 'സിറ്റിസണ്‍ വിജിലന്റി' ന് ആഗോള റിലീസ്

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഞായര്‍ വരെ മസ്‌കിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ചിത്രം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനും കാണാനും അവസരമൊരുക്കിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ കാഴ്ചക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്

Entertainment Desk

'കുടിയേറ്റക്കാര്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നു' എന്ന കാരണത്താല്‍ ജര്‍മ്മന്‍ റേറ്റിങ് ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച ചലച്ചിത്രത്തെ പ്രോത്സാഹിപ്പിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ഹോളിവുഡ് താരം അര്‍മി ഹാമര്‍ പ്രധാന വേഷത്തിലെത്തിയ, ഉവേ ബോള്‍ രചനയും സംവിധാനം ചെയ്ത 'സിറ്റിസണ്‍ വിജിലന്റ്' എന്ന ത്രില്ലര്‍ ചിത്രമാണ് മസ്‌കിന്റെ അപ്രതീക്ഷിത ഇടപെടലിലൂടെ ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഞായര്‍ വരെ മസ്‌കിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ചിത്രം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനും കാണാനും അവസരമൊരുക്കിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ കാഴ്ചക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ 19-ന് പ്രമുഖ നിര്‍മാണ കമ്പനിയായ ക്വിവര്‍ ഡിസ്ട്രിബ്യൂഷന്‍ ആണ് ചിത്രം റിലീസ് ചെയ്തത്. വെറൈറ്റി മാഗസിന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രത്തിന്റെ ആഗോള വിതരണാവകാശം ക്വിവര്‍ ഡിസ്ട്രിബ്യൂഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. 'സിറ്റിസണ്‍ വിജിലന്റി 2 ഇതിലും മികച്ചതായിരിക്കും' എന്ന് മസ്‌ക് എക്‌സില്‍ കുറിച്ചതും ശ്രദ്ധേയമായി.

ജര്‍മ്മനിയിലെ സെന്‍സര്‍ഷിപ്പും വിവാദവും

ചിത്രത്തിന് ജര്‍മ്മനിയിലെ ഔദ്യോഗിക റേറ്റിങ് ബോര്‍ഡായ എഫ്എസ്‌കെ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി സംവിധായകന്‍ ഉവേ ബോള്‍ 'ദി ടെലഗ്രാഫിന്' നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു. 'ഇത് ബോധപൂര്‍വമായ ഒരു സെന്‍സര്‍ഷിപ്പ് തീരുമാനമായിരുന്നു. ഇതിനെതിരെ നിയമപോരാട്ടം നടത്തിയെങ്കിലും 6-2 എന്ന വോട്ടിംഗില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ചിത്രം കുടിയേറ്റക്കാര്‍ക്കെതിരെ അക്രമം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നതാണെന്നാണ് ബോര്‍ഡ് വിലയിരുത്തിയത്', ഉവേ ബോള്‍ പറഞ്ഞു.

തന്റേത് 'ശക്തമായ ഒരു രാഷ്ട്രീയ സിനിമ' യാണെന്ന് ബോള്‍ വിശേഷിപ്പിക്കുന്നു. ഒരു യൂറോപ്യന്‍ രാജ്യത്തെ കുറ്റവാളികള്‍ക്കെതിരെ സ്വയം നിയമം കയ്യിലെടുത്ത് അക്രമം നടത്തുന്ന അമേരിക്കന്‍ വ്യവസായിയുടെ കഥയാണ് ചിത്രം പറയുന്നത്. 2016-ല്‍ ഹാംബര്‍ഗില്‍ നടന്ന ഒരു കൂട്ടബലാത്സംഗക്കേസില്‍ പ്രതികളായ മൂന്ന് കൗമാരക്കാര്‍ക്ക് കോടതി ലഘുവായ ശിക്ഷ നല്‍കിയ സംഭവത്തില്‍ നിന്നാണ് തനിക്ക് ഈ സിനിമ ചെയ്യാനുള്ള പ്രചോദനം ലഭിച്ചതെന്ന് സംവിധായകന്‍ പറയുന്നു.

എന്നാല്‍ പ്രമുഖ സിനിമാ മാസികയായ വെറൈറ്റിയുടെ നിരൂപകന്‍ ടോഡ് ഗില്‍ക്രിസ്റ്റ് ചിത്രത്തെ നിശിതമായി വിമര്‍ശിച്ചു. 'അക്രമാസക്തവും അസംബന്ധവും ധാര്‍മ്മികമായി തകര്‍ന്നതുമായ ഒരു ചൂഷണ സിനിമ' എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. സംവിധായകന്‍ ബോള്‍ പ്രധാന നടന്റെ കരിയര്‍ ബോധപൂര്‍വ്വം നശിപ്പിക്കാന്‍ ശ്രമിക്കുന്നത് പോലെയാണ് സിനിമ കാണുമ്പോള്‍ തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എക്കാലത്തെയും മോശം സംവിധായകന്‍' എന്ന് വിളിക്കപ്പെടുകയും, 2016-ല്‍ സിനിമയില്‍ നിന്ന് വിരമിച്ചതായി പ്രഖ്യാപിക്കുകയും ചെയ്ത ബോള്‍ മുപ്പതിലധികം ഫീച്ചര്‍ ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പോസ്റ്റല്‍, ബ്ലഡ്റെയ്ന്‍ തുടങ്ങിയ പ്രശസ്തമായ വീഡിയോ ഗെയിമുകളെ അടിസ്ഥാനമാക്കി അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങള്‍ കടുത്ത പരാജയങ്ങളായിരുന്നു. ബാറ്റ്മാന്‍ സിനിമകളുടെ നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ ആദ്യ പേരായ 'ദി ഡാര്‍ക്ക് നൈറ്റ്' എന്നത് മാറ്റി 'സിറ്റിസണ്‍ വിജിലന്റി' എന്ന് പേരിടാന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മസ്‌കിന്റെ രാഷ്ട്രീയവും ഹാമറിന്റെ തിരിച്ചുവരവും

തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധ ആശയങ്ങളെ ഇലോണ്‍ മസ്‌ക് പരസ്യമായി പിന്തുണയ്ക്കുന്ന പശ്ചാത്തലത്തിലാണ് ഈ സിനിമയ്ക്ക് അദ്ദേഹം നല്‍കിയ പിന്തുണയും ചര്‍ച്ചയാകുന്നത്. മസ്‌കിന്റെ ഈ ഇടപെടല്‍ നിലവിലുള്ള സാംസ്‌കാരിക യുദ്ധങ്ങളില്‍ ചിത്രത്തിന് വലിയ പ്രാധാന്യം നേടിക്കൊടുത്തു. മസ്‌ക് തന്റെ പോഡ്കാസ്റ്റ് ടീം വഴിയാണ് സിനിമയുടെ കോപ്പി ആവശ്യപ്പെട്ടതെന്ന് ഉവേ ബോള്‍ വ്യക്തമാക്കി. താന്‍ വ്യക്തിപരമായി മസ്‌കിനോട് സംസാരിച്ചിട്ടില്ലെന്നും, വളരെ പെട്ടെന്നായിരുന്നു കാര്യങ്ങളെല്ലാം സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മസ്‌കിന്റെ ഇടപെടലിന് മുന്‍പ് തന്നെ നായകന്‍ അര്‍മി ഹാമറിന്റെ സാന്നിധ്യം മൂലം ചിത്രം വിവാദത്തിലായിരുന്നു. 2021-ല്‍ ബലാത്സംഗം, ശാരീരിക പീഡനം തുടങ്ങിയ ആരോപണങ്ങള്‍ നേരിട്ടതിന് ശേഷം സിനിമയിലേക്ക് ശക്തമായ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയായിരുന്നു ഹാമര്‍. ഹാമറിനെതിരെയുള്ള ലൈംഗിക അതിക്രമക്കേസുകളില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ലോസ് ആഞ്ചലസ് കൗണ്ടി അധികൃതര്‍ വിസമ്മതിച്ചിരുന്നു. ടൈലര്‍ റാംസെ, ലൂയിസ് തെറോക്‌സ് എന്നിവര്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ഹാമര്‍ നിഷേധിച്ചിട്ടുള്ളതുമാണ്.

Billionaire Elon Musk has sparked fresh controversy by promoting Citizen Vigilante, a political thriller that its director says was denied certification by Germany's film ratings board over concerns that it could incite violence against immigrants. The film, written and directed by Uwe Boll and starring Armie Hammer, was made available for free on Musk's X platform from Thursday through Sunday, significantly boosting its global reach.