Entertainment News

ബോളിവുഡിൽ കത്തിനിൽക്കുന്ന സമയം സിനിമ വിട്ടു, നോക്കിനടത്തിയത് കുടുംബബിസിനസ്സ്; വർഷം 120 കോടിയുടെ വിറ്റുവരവ്

ബോളിവുഡിൽ ഒരു പരിചിത മുഖമായി മാറുന്നതിന് എത്രയോ മുൻപ് തന്നെ ബിസിനസ്സ് പെരിസാദിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു

Entertainment Desk

'ബോളിവുഡ് കോളിംഗ്' എന്ന സിനിമ ഓർക്കുന്നില്ലേ? നാഗേഷ് കുകുനൂർ സംവിധാനം ചെയ്ത ഈ ചിത്രം 2000-കളുടെ തുടക്കത്തിൽ ഇന്ത്യയിലെ ഇംഗ്ലീഷ് ഭാഷാ സിനിമകളുടെ പുതിയ തരംഗത്തിന് മികച്ച ജനപ്രീതി നേടിക്കൊടുത്ത ചിത്രമായിരുന്നു. ഓം പുരി, പെരിസാദ് സൊറാബിയൻ എന്നിവരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിലെ മൂർച്ചയേറിയ ഹാസ്യവുമെല്ലാം ഏറെ പ്രശംസ പിടിച്ചുപറ്റി.

പിന്നീട് 'ജോഗേഴ്സ് പാർക്ക്', 'മോണിംഗ് രാഗ', 'ഏക് അജ്നബി' തുടങ്ങിയ പ്രശസ്തമായ ചിത്രങ്ങളിലും പെരിസാദ് വേഷമിട്ടു. തന്റെ അഭിനയജീവിതം ഏറ്റവും തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു പെരിസാദ് ആ അപ്രതീക്ഷിത തീരുമാനമെടുത്തത്- ബോളിവുഡ് ഉപേക്ഷിച്ച് അവർ തന്റെ കുടുംബ ബിസിനസ്സിലേക്ക് മടങ്ങി.

വർഷങ്ങൾക്കിപ്പുറം, പെരിസാദ് ഇന്ന് വർഷം 120 കോടി വിറ്റുവരവുള്ള ഒരു ബിസിനസിന് ഉടമയാണ്. സിനിമ വിട്ട ശേഷം കുടുംബത്തിന്റെ ഇറച്ചിക്കോഴി ബിസിനസ് ഏറ്റെടുത്ത പെരിസാദ് ഇന്നതിനെ ലോകമറിയുന്ന ബ്രാൻഡാക്കി മാറ്റുകയായിരുന്നു. ആ കഥ ഇങ്ങനെ:

ബോളിവുഡിൽ ഒരു പരിചിത മുഖമായി മാറുന്നതിന് എത്രയോ മുൻപ് തന്നെ ബിസിനസ്സ് പെരിസാദിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒരു വ്യവസായ കുടുംബത്തിൽ ജനിച്ച അവർ, ന്യൂയോർക്കിലെ ബറൂക്ക് കോളേജിൽ നിന്ന് എം.ബി.എ ബിരുദം നേടുകയും പിന്നീട് ലീ സ്ട്രാസ്ബെർഗ് തിയേറ്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ പരിശീലനം നേടുകയും ചെയ്തു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം അഭിനയരംഗത്തേക്ക് തിരിഞ്ഞ അവർ 2000-കളിൽ വിജയകരമായ ഒരു സിനിമാ ജീവിതം കെട്ടിപ്പടുത്തു.

എങ്കിലും, കുടുംബ ബിസിനസ്സ് എപ്പോഴും അവരുടെ ജീവിതത്തോട് ചേർന്നുതന്നെ ഉണ്ടായിരുന്നു.

സുകേതു ഷായുമായുള്ള സമീപകാലത്തെ ഒരു പോഡ്‌കാസ്റ്റിൽ, 1982-ൽ 'സൊറാബിയൻ ചിക്കൻ' സ്ഥാപിച്ച തന്റെ പിതാവും സംരംഭകനുമായ ഖോറം സൊറാബിയനെക്കുറിച്ചുള്ള ആദരവ് പെരിസാദ് പങ്കുവെച്ചു. ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഏതറ്റം വരെയും അധ്വാനിക്കുന്ന ഒരു വ്യക്തി എന്നാണ് അവർ പിതാവിനെ വിശേഷിപ്പിച്ചത്. തുടക്കത്തിൽ റെസ്റ്റോറന്റുകൾക്കും ചില്ലറ വ്യാപാരികൾക്കും ഗുണനിലവാരമുള്ള ചിക്കൻ എത്തിച്ചുകൊടുത്തുകൊണ്ട് ആരംഭിച്ച ഈ കമ്പനി, പിന്നീട് ഒരു സമ്പൂർണ്ണ പൗൾട്രി വ്യവസായമായി വളരുകയായിരുന്നു.

പല അഭിനേതാക്കളെയും സംബന്ധിച്ച് ബോളിവുഡ് ഉപേക്ഷിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കാം. എന്നാൽ പെരിസാദിനെ സംബന്ധിച്ചിടത്തോളം ഈ മാറ്റം തികച്ചും സ്വാഭാവികമായിരുന്നു. അഭിനയരംഗത്തേക്ക് താൻ അവിചാരിതമായാണ് എത്തിയതെന്നും, എന്നാൽ തന്റെ പിതാവിനെപ്പോലെ ഒരു സംരംഭകയാകാനാണ് താൻ എപ്പോഴും ആഗ്രഹിച്ചിരുന്നതെന്നും അവർ മുൻപും പറഞ്ഞിട്ടുണ്ട്.

ആ പോഡ്‌കാസ്റ്റിനിടയിൽ അവർ പറയുന്നത് ഇപ്രകാരമാണ്, “വിവാഹശേഷം ഞാൻ വീണ്ടും ബോളിവുഡിൽ സജീവമായ സമയത്ത്, ഡാഡി കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരുന്നത്. ഞങ്ങൾ ഒരു പുതിയ പ്ലാന്റ് സ്ഥാപിക്കുന്ന സമയമായിരുന്നു അത്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ആളുകൾ എന്റെ അടുത്ത് വന്ന് ഡാഡിയെ ഒന്ന് തടയൂ എന്ന് പറയുമായിരുന്നു. അദ്ദേഹം വലിയ കടക്കെണിയിലായിരുന്നു. ഞങ്ങളുടെ ചിക്കൻ ബിസിനസ്സ് പ്രധാനമായും മൊത്തക്കച്ചവടം മാത്രമായിരുന്നു, അതുകൊണ്ടുതന്നെ വിപണിയിലെ വിലയുമായി മത്സരിച്ചുനിൽക്കാൻ ഞങ്ങൾക്ക് സാധിക്കാതെ വന്നു. അതിനുശേഷമാണ് ഞങ്ങൾ ട്രേ പാക്ക് രീതിയിലേക്ക് മാറുകയും റീട്ടെയ്ൽ വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തത്.

ഈ മാറ്റങ്ങളെല്ലാം തന്നെ ആവശ്യഘട്ടത്തിൽ നിന്ന് ഉണ്ടായതാണ്, നിലനിൽപ്പിനായുള്ള പോരാട്ടമായിരുന്നു അത്. കാരണം, ഞങ്ങൾ ഒരു മൊത്തക്കച്ചവട ബ്രാൻഡായി തന്നെ തുടർന്നിരുന്നുവെങ്കിൽ ഇന്ന് ഞങ്ങളുടെ ബിസിനസ്സ് പൂർണ്ണമായും ഇല്ലാതായിപ്പോകുമായിരുന്നു.”

കുടുംബത്തിന്റെ നേതൃത്വത്തിന് കീഴിൽ, ചിക്കൻ വിതരണം ചെയ്യുന്ന ഒരു സ്ഥാപനം എന്നതിനപ്പുറത്തേക്ക് വലിയൊരു വളർച്ചയാണ് സൊറാബിയൻ കൈവരിച്ചത്. താനൊരു പെൺകുട്ടി ആയതുകൊണ്ട് മാത്രം അച്ഛൻ തനിക്ക് ഒരു കാര്യവും എളുപ്പമാക്കിത്തന്നിരുന്നില്ലെന്നും പെരിസാദ് ഓർക്കുന്നു. കഠിനാധ്വാനം ചെയ്യാൻ മടിയില്ലാത്ത ആളായിരുന്നു താനെന്ന് സമ്മതിച്ച അവർ, കമ്പനിയുടെ വളർച്ചയ്ക്കായി പലപ്പോഴും ഉറക്കമിളച്ച് ജോലി ചെയ്യാറുണ്ടായിരുന്നുവെന്നും പങ്കുവെച്ചു.

ക്രമേണ കമ്പനി ഫ്രോസൺ ഫുഡുകൾ, റെഡി-ടു-കുക്ക് ഉത്പന്നങ്ങൾ, മസാല ചേർത്ത ചിക്കൻ വിഭവങ്ങൾ തുടങ്ങിയ മേഖലകളിലേക്ക് കൂടി കടന്നു. എളുപ്പത്തിൽ പാകം ചെയ്യാവുന്ന പ്രോട്ടീൻ ഉൽപ്പന്നങ്ങൾക്കായുള്ള ആവശ്യകത ഇന്ത്യയിൽ വർധിച്ചുവരുന്ന സമയമായിരുന്നു ഇത്. കമ്പനി ഈ സമയം നന്നായി ഉപയോഗിച്ചു. ഫലമായി ബ്രാൻഡ് ക്രമേണ മഹാരാഷ്ട്രയ്ക്ക് പുറത്തേക്കും വളരുകയും ഒന്നിലധികം സംസ്ഥാനങ്ങളിലും നഗരങ്ങളിലും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു.

ഇന്ന്, മഹാരാഷ്ട്രയിൽ ഏകദേശം 150 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കോഴി ഫാമുകൾ സൊറാബിയൻ നടത്തുന്നുണ്ട്. കൂടാതെ മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിൽ വലിയൊരു വിപണിയും അവർ കെട്ടിപ്പടുത്തിട്ടുണ്ട്. 15 സംസ്ഥാനങ്ങളിലായി ഇരുപതിലധികം നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് തങ്ങൾ വർക്ക് ചെയ്യുന്നുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 700-ലധികം ജീവനക്കാരും ഇപ്പോൾ ഈ കമ്പനിയിൽ ജോലിചെയ്യുന്നുണ്ട്.

പ്രേക്ഷകർ പെരിസാദ് സൊറാബിയനെ വെള്ളിത്തിരയിലൂടെയായിരിക്കാം ഓർക്കുന്നതെങ്കിലും, അവരുടെ ജീവിതത്തിലെ രണ്ടാം അദ്ധ്യായം അതിനേക്കാളേറെ ശ്രദ്ധേയമാണ്. വലിയ തോതിലുള്ള ബിസിനസ്സ് മാനേജ്‌മെന്റിലേക്ക് വിജയകരമായി ചുവടുമാറുന്ന അഭിനേതാക്കൾ വളരെ കുറവാണെന്നിരിക്കെ, തങ്ങളുടെ അടുത്ത കരിയറായി പൗൾട്രി ഫാമിംഗും ഭക്ഷ്യോത്പാദനവും തിരഞ്ഞെടുക്കുന്നവർ അതിലും വിരളമാണ്. അതുകൊണ്ടു തന്നെയാണ് പെരിസാദ് സൊറാബിയന്റെ വിജയകഥ വ്യത്യസ്തമാകുന്നതും.

Summary: Remember the film Bollywood Calling? Directed by Nagesh Kukunoor, it became one of the defining English-language Indian films of the early 2000s, helping usher in a new wave of cinema. The film was widely praised for its sharp humor and the standout performances of Om Puri and Perizaad Zorabian.

Perizaad later appeared in acclaimed films such as Joggers' Park, Morning Raga, and Ek Ajnabee. At the peak of her acting career, however, she made an unexpected decision—walking away from Bollywood to join her family's business.

Years later, Perizaad now owns a business with an annual turnover of ₹120 crore. After leaving films, she took over her family's poultry business and transformed it into a globally recognized brand.