Entertainment News

അമ്മയുടെ മരണവാർത്തയറിഞ്ഞിട്ടും ‘കോമഡി സീൻ’ പൂർത്തിയാക്കി; രാധികയുടെ പ്രൊഫഷണലിസം ഞെട്ടിച്ചെന്ന് വെങ്കി അട്‌ലൂരി

ബാക്കിയുള്ള ഭാഗം പിന്നീട് പുനഃസൃഷ്ടിക്കുന്നത് ബുദ്ധിമുട്ടാകുമെന്നതിനാലാണ് സീൻ പൂർത്തിയാക്കാൻ രാധിക ആവശ്യപ്പെട്ടതെന്ന് സംവിധായകൻ വെങ്കി അട്‌ലൂരി പറഞ്ഞു.

Entertainment Desk

‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിലെ കോമഡി രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടി രാധിക ശരത്കുമാറിന് അമ്മ ഗീത രാധയുടെ മരണവാർത്ത ലഭിച്ചത്. എന്നാൽ ഉടൻ സെറ്റ് വിടാതെ ബാക്കിയുള്ള രംഗം കൂടി പൂർത്തിയാക്കാമോയെന്നാണ് രാധിക തന്നോട് ചോദിച്ചതെന്ന് സംവിധായകൻ വെങ്കി അട്ലൂരി വെളിപ്പെടുത്തി.

സീനിന്റെ 85 ശതമാനത്തോളം ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ബാക്കിയുള്ള ഭാഗം പിന്നീട് പുനഃസൃഷ്ടിക്കുന്നത് ബുദ്ധിമുട്ടാകുമെന്നതിനാലാണ് സീൻ പൂർത്തിയാക്കാൻ രാധിക ആവശ്യപ്പെട്ടതെന്ന് സംവിധായകൻ വെങ്കി അട്‌ലൂരി പറഞ്ഞു. ചിത്രത്തിലെ മറ്റ് താരങ്ങളായ സൂര്യയും മമിത ബൈജുവും സംഭവത്തെക്കുറിച്ച് സംസാരിച്ചിരുന്നു. സംഭവം തങ്ങളെ ഏറെ ഞെട്ടിച്ചെന്നും അത്രയും വൈകാരികമായ സാഹചര്യത്തിലും ജോലിയോടുള്ള രാധികയുടെ പ്രതിബദ്ധത എടുത്തുപറയേണ്ടതാണെന്നും ഇരുവരും പറഞ്ഞു. ചിത്രത്തിന്റെ നിർമാതാക്കളായ സിതാര എന്റർടെയ്ൻമെന്റ്സ് പുറത്തുവിട്ട അഭിമുഖത്തിലാണ് താരങ്ങൾ സംഭവം ഓർത്തെടുത്തത്.

വെങ്കി അട്‌ലൂരിയുടെ വാക്കുകൾ:

‘വിശ്വനാഥ് ആൻഡ് സൺസ്’ ചിത്രത്തിലെ ഒരു കോമഡി രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാധിക ശരത്കുമാറിന്റെ അമ്മയുടെ മരണവാർത്ത എത്തിയത്. എന്നാൽ, “ഈ സീൻ കൂടി പൂർത്തിയാക്കിയിട്ട് പോകട്ടെ?” എന്നാണ് രാധിക മാം ചോദിച്ചത്. അത്തരമൊരു സാഹചര്യത്തിലും സീൻ പൂർത്തിയാക്കാൻ മാം തയ്യാറായതുകണ്ട് ഞാൻ ഒരു നിമിഷം മരവിച്ചുപോയി. എന്ത് പറയണമെന്നറിയാതെ കുറേ നേരം നിന്നു. അതും ഒരു കോമഡി രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇത് സംഭവിച്ചത് എന്ന് ഓർക്കണം.

സീൻ പൂർത്തിയാക്കാനുള്ള തീരുമാനത്തിന് പിന്നിൽ അമ്മയുടെ വാക്കുകളുമുണ്ടെന്നായിരുന്നു ഇതിന് മറുപടിയായി രാധിക ശരത്കുമാർ പറഞ്ഞത്. അമ്മ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് താൻ ഷൂട്ടിനെത്തിയത്. സീനിന്റെ 85 ശതമാനവും ചിത്രീകരിച്ചിരുന്നു. വെറും അഞ്ച് ഷോട്ടുകൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. പിന്നീട് സീൻ പുനഃസൃഷ്ടിക്കുന്നത് എല്ലാവർക്കും ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടാണ് അത് പൂർത്തിയാക്കാൻ തീരുമാനിച്ചതെന്ന് രാധിക വ്യക്തമാക്കി. ആശുപത്രിയിലായിരുന്നപ്പോഴും ഷൂട്ടിന് പോകണമെന്ന് അമ്മ തന്നെയാണ് പറഞ്ഞതെന്നും രാധിക കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 14 നാണ് സൂര്യ നായകനാകുന്ന ടവിശ്വനാഥ് ആന്‍ഡ് സണ്‍സ്ട തിയേറ്ററുകളിലേക്ക് എത്തുന്നത്. വെങ്കി അറ്റ്‌ലൂരിയാണ് സിനിമയുടെ സംവിധാനം. മമിത ബൈജു നായികയാകുന്ന സിനിമയില്‍ രവീണ ടണ്ടനും രാധിക ശരത്കുമാറും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിട്ടുണ്ട്. ഒരു ഗംഭീര ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായി എത്തുന്ന ടവിശ്വനാഥ് ആൻഡ് സൺസ്ട, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്.

Radhika Sarathkumar continued shooting a comedy scene for Vishwanath and Sons even after learning about her mother Geetha Radha’s death. Director Venky Atluri recalled being stunned by her decision to complete the remaining shots. Radhika said her mother, who was critically ill, had encouraged her to attend the shoot.