Entertainment News

ആട് നഷ്ടപ്പെട്ട ചിത്രം, പടക്കളത്തിലെ രഞ്ജിത്ത് സാറും ആടും തമ്മിലുള്ള യൂണിവേഴ്‌സ് കൊളാബ് സ്വപ്നം വെളിപ്പെടുത്തി ഷറഫുദ്ദീൻ

മിഥുൻ ഒരു തുടക്കകാരനും തന്റെ സിനിമ എങ്ങനെ എങ്കിലും നടക്കണം എന്നെല്ലാം സ്വപ്‍നം കാണുകയും ചെയ്തിരുന്ന സമയമായിരുന്നതിനാൽ എനിക്കും കൂടി അവസരം തരുമോ എന്ന് ചോദിയ്ക്കാൻ എനിക്ക് തോന്നിയിരുന്നില്ല;ഷറഫുദ്ദീൻ

Entertainment Desk

ആട് തനിക്ക് നഷ്ടപ്പെട്ട ചിത്രമാണെന്നും, ആടും പടക്കളത്തിലെ രഞ്ജിത്ത് സാറും തമ്മിലുള്ള യൂണിവേഴ്‌സ് കൊളാബിന് ആഗ്രഹമുണ്ടെന്നും ഷറഫുദീൻ. തന്റെ പുതിയ ചിത്രമായ 'മധുവിധു'വുമായി ബന്ധപ്പെട്ട് ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഷറഫുദ്ദീൻ പറഞ്ഞ വാക്കുകൾ:

പടക്കളത്തിലെ രഞ്ജിത്ത് സാറിന്റെ കഥാപാത്രവും ആടും തമ്മിലുള്ള യൂണിവേഴ്‌സ് കൊളാബ് നടത്താൻ ആഗ്രഹമുണ്ട്. മാത്രവുമല്ല രഞ്ജിത്ത് സർ എന്ന കഥാപാത്രത്തിന് ഇനിയും മികച്ച സാധ്യതകളുണ്ട്. പെട്ടിയും ഡെയ്സുമൊക്കെയായി ആ കഥാപാത്രത്തിന് ഇനിയും പല പരിപാടികൾ ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. പടക്കളം തുടങ്ങുന്നതിന് മുൻപ് തന്നെ ഈ കഥാപാത്രത്തിന്റെ സാധ്യതകളെ കുറിച്ച് ഞാനും വിജയ് ബാബുവും തമ്മിൽ സംസാരിച്ചിരുന്നു. വാസ്തവത്തിൽ 'ആട്' എനിക്ക് നഷ്‌ടമായ സിനിമയാണ്. സ്ക്രിപ്റ്റിന്റെ പണികൾ കഴിഞ്ഞപ്പോൾ തന്നെ മിഥുൻ മാനുവൽ എനിക്ക് മെയിൽ ചെയ്യുകയും ഒറ്റയിരുപ്പിന് വായിക്കുകയും ചെയ്തിരുന്നു. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടിരുന്നു. ചിത്രത്തിലെ ട്രാക്ക് വരെ മിഥുനോടൊപ്പം ഞാൻ കേട്ടതാണ്. പക്ഷെ മിഥുൻ ഒരു തുടക്കകാരനും തന്റെ സിനിമ എങ്ങനെ എങ്കിലും നടക്കണം എന്നെല്ലാം സ്വപ്‍നം കാണുകയും ചെയ്തിരുന്ന സമയമായിരുന്നതിനാൽ എനിക്കും കൂടി അവസരം തരുമോ എന്ന് ചോദിയ്ക്കാൻ എനിക്ക് തോന്നിയിരുന്നില്ല. പക്ഷെ എന്നെങ്കിലും നിന്നെയൊരു പരിപാടിക്ക് വിളിക്കുമെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷെ ആട് ചിത്രീകരണം തുടങ്ങിയപ്പോഴേക്കും 'പ്രേമം' തുടങ്ങിയിരുന്നു. അങ്ങനെയായിരുന്നു ആട് നഷ്ടമായത്.

റൊമാന്റിക്-കോമഡി ഴോണറിൽ ഷറഫുദ്ദീൻ, കല്യാണി പണിക്കർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് മധുവിധു. ബിബിൻ മോഹൻ- ജയ് വിഷ്ണു എന്നിവരുടെ രചനയിൽ വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ജഗദീഷ്, സായികുമാർ എന്നിവരുടെ അച്ഛൻ കഥാപാത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

English Summary: Actor Sharafudheen revealed that he missed out on the film Aadu despite loving the script and expressed interest in a possible crossover between his character in Padakkalam and the Aadu universe. He shared these insights during promotions for his new romantic-comedy film Madhuvidhu.