സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും അശ്ലീല ചുവയുള്ളതുമായ വരികളുള്ള ഹിറ്റ് പാട്ടുകൾ പോലും താൻ ഉപേക്ഷിച്ചിട്ടുണ്ടെന്ന് ഗായിക ശ്രേയാ ഘോഷാല്‍. 'ദി മെയിൽ ഫെമിനിസ്റ്റ് പോഡ്കാസ്റ്റിൽ' സംസാരിക്കവെയാണ് സംഗീത മേഖലയിലെ ലിംഗവിവേചനത്തെക്കുറിച്ചും വരികളിലെ പ്രശ്നങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞത്.
'പാട്ടുകളുടെ വരികളിൽ മാത്രമല്ല, അവയുടെ സംഗീതസംവിധാനത്തിലും ആലാപന ശൈലിയിലും ഇത്തരം പ്രവണതകൾ പ്രകടമാണെന്ന് ശ്രേയ ചൂണ്ടിക്കാട്ടി. വളരെ ജനപ്രിയമായതും പിന്നീട് സൂപ്പർഹിറ്റായതുമായ പല പാട്ടുകളും ഞാൻ വേണ്ടെന്ന് വെച്ചിട്ടുണ്ട്. സിനിമകളിൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇത്തരം ഗാനങ്ങൾ പാടാൻ സ്ത്രീകളെ മാത്രം കേന്ദ്രീകരിക്കുന്ന രീതി വന്നു. ബാക്കിയുള്ളവ പുരുഷന്‍മാരുടെ പാട്ടുകളോ അല്ലെങ്കിൽ പ്രണയ യുക്മ ഗാനങ്ങളോ ആയി മാറുകയായിരുന്നു'. സിനിമയും സംഗീത വ്യവസായവും ഇപ്പോഴും പുരുഷാധിപത്യ സ്വഭാവം പുലർത്തുന്ന ഒന്നാണെന്നും അതിനാലാണ് ഇത്തരം പാട്ടുകൾ നിർമ്മിക്കപ്പെടുന്നതെന്നും ശ്രേയ പറഞ്ഞു. സ്വതന്ത്ര സംഗീത മേഖലയുടെ വളർച്ചയോടെ ഈ സ്ഥിതിക്ക് മാറ്റം വരുന്നുണ്ടെന്നും, എങ്കിലും സിനിമാ സംഗീതം ഇപ്പോഴും പുരുഷ കേന്ദ്രീകൃതമായി തുടരുകയാണ്.' മുൻപും ഇത്തരം വിഷയങ്ങളിൽ ശക്തമായി സംസാരിച്ചിട്ടുണ്ടെന്നും അതിനെ ആളുകൾ ഏത് രീതിയിൽ എടുത്താലും കുഴപ്പമില്ലെന്നും ശ്രേയ കൂട്ടിച്ചേർത്തു
2025-ൽ ലില്ലി സിംഗുമായുള്ള അഭിമുഖത്തിൽ, 'ചിക്നി ചമേലി' പോലെ മുൻപ് താൻ പാടിയ ചില പാട്ടുകൾ ഇനി പാടില്ലെന്ന് ശ്രേയ വെളിപ്പെടുത്തിയിരുന്നു. ഒരു പാട്ടിൽ സ്ത്രീസഹജമായ ഭംഗിയോ ഗ്ലാമറോ കാണിക്കുന്നതും, സ്ത്രീകളെ കേവലം ലൈംഗിക വസ്തുവായി ചിത്രീകരിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കുട്ടികൾ ഈ വരികളുടെ അർത്ഥമറിയാതെ പാടി നടക്കുന്നത് കാണുമ്പോൾ സങ്കടവും നാണക്കേടും തോന്നാറുണ്ട്. അഞ്ച് അല്ലെങ്കിൽ ആറ് വയസ്സുള്ള കുട്ടികൾ ഇത്തരം വരികൾ പാടുന്നത് ശരിയായ കാര്യമല്ലെന്നും, ഇതാണ് ഇത്തരം ഗാനങ്ങളിൽ നിന്ന് മാറിനിൽക്കാൻ തനിക്ക് പ്രചോദനമായതെന്നും ശ്രേയ വ്യക്തമാക്കി. 16-ാം വയസ്സിൽ 'ദേവ്ദാസ്' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ പിന്നണി ഗായികയായി ശ്രേയ ഘോഷാൽ അരങ്ങേറ്റം കുറിച്ചത്.
Playback singer Shreya Ghoshal has revealed that she has rejected popular songs with vulgar or objectifying lyrics. She also spoke about the continuing male-dominated nature of the film music industry and the growing influence of independent music