അവാർഡുകളെ ഏറെ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിരുന്ന ഒരു കാലം തനിക്കുണ്ടായിരുന്നുവെന്ന് വിജയരാഘവൻ ഓർക്കുന്നു. ചില പുരസ്കാരങ്ങൾ ലഭിക്കുമെന്ന് മുൻകൂട്ടി അറിയിച്ചിട്ടും അവസാന നിമിഷം ഫലം മാറിയ അനുഭവങ്ങളുണ്ടായി. അതോടെ പുരസ്കാരങ്ങളുടെ യാഥാർഥ്യം മനസ്സിലായെന്നും പിന്നീട് അവ ലഭിച്ചപ്പോൾ അമിതമായ ആവേശം തോന്നിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അവാർഡുകളോടുള്ള പുച്ഛമല്ല തന്റെ സമീപനത്തിന് പിന്നിലെന്ന് നടൻ പറയുന്നു. ഒരു കുട്ടി നൽകുന്ന പൂവോ, സിനിമ കണ്ട ഒരാൾ വിളിച്ച് അഭിനന്ദിക്കുന്നതോ പോലും വലിയ സന്തോഷം നൽകുന്ന കാര്യങ്ങളാണ്. പ്രേക്ഷകരിൽനിന്ന് നേരിട്ട് ലഭിക്കുന്ന ഇത്തരം പ്രതികരണങ്ങളെയാണ് താൻ കൂടുതൽ വിലമതിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഠനം പൂർത്തിയാക്കിയശേഷം 13–14 വർഷത്തോളം നാടകവേദിയിലായിരുന്നു വിജയരാഘവന്റെ ജീവിതം. വേദിയിൽ അഭിനയിക്കുമ്പോൾ നടനും പ്രേക്ഷകനും തമ്മിൽ തത്സമയം രൂപപ്പെടുന്ന ബന്ധം മറ്റൊരു അനുഭവമാണെന്ന് അദ്ദേഹം പറയുന്നു. അഭിനേതാവിന്റെ വികാരം സദസ്സിലേക്ക് എത്തുകയും അവരുടെ പ്രതികരണം അതേ നിമിഷം തിരികെ ലഭിക്കുകയും ചെയ്യും. ഒരു നടന് ലഭിക്കാവുന്ന ഏറ്റവും വലിയ സംതൃപ്തി അതാണെന്നാണ് വിജയരാഘവന്റെ വിശ്വാസം.
അതേസമയം, സിനിമയ്ക്കുള്ള സാധ്യതകൾ മറ്റൊരു തലത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാടകത്തെ അപേക്ഷിച്ച് കൂടുതൽ പണവും പ്രശസ്തിയും സിനിമ നൽകുന്നു. ഒരേസമയം വലിയൊരു വിഭാഗം പ്രേക്ഷകരിലേക്ക് എത്താനും ഒരു പ്രകടനം കാലത്തിനപ്പുറം സൂക്ഷിക്കപ്പെടാനും സിനിമയ്ക്ക് കഴിയും.
തന്റെ അച്ഛൻ എൻ.എൻ പിള്ളയെ പുതിയ തലമുറ ഇപ്പോഴും ഓർക്കുന്നതിന് പ്രധാന കാരണം ‘ഗോഡ്ഫാദർ’ എന്ന സിനിമയാണെന്നും വിജയരാഘവൻ പറഞ്ഞു. ആയിരക്കണക്കിന് വേദികളിൽ അദ്ദേഹം അവതരിപ്പിച്ച മികച്ച നാടകങ്ങൾ ഇന്ന് കാണാൻ കഴിയില്ല. എന്നാൽ സിനിമയിലെ കഥാപാത്രം കാലം കഴിഞ്ഞും പ്രേക്ഷകർക്കൊപ്പം തുടരുന്നു. നാടകത്തിന്റെയും സിനിമയുടെയും അടിസ്ഥാന വ്യത്യാസം ഇതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഭിനയത്തിനായി ജീവിതം മാറ്റിവെച്ച ഒരാളാണ് താനെന്ന് വിജയരാഘവൻ പറയുന്നു. മറ്റൊരു തൊഴിൽ അറിയില്ലെന്നതിൽ നിരാശയില്ലെന്നും ഇഷ്ടമുള്ള ജോലി ചെയ്ത് ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ കഴിയുന്നതിലാണ് സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി.
Veteran Malayalam actor Vijayaraghavan says sustaining a 55-year acting career matters more than winning awards. Reflecting on theatre, cinema and audience appreciation, he explains why direct responses from viewers bring greater satisfaction. He also credits cinema with providing wider reach, financial security, fame and lasting visibility for an actor’s work.