സിനിമയോടുള്ള മലയാളികളുടെ അഭിരുചിയും അടക്കാനാവാത്ത അഭിനിവേശവും ഒരിക്കലും അവസാനിക്കുന്നതല്ല. സിനിമയുടെ കാര്യത്തിൽ 'മികച്ചത്' എന്നതിൽ കുറഞ്ഞൊരു യാഥാർത്ഥ്യവും മലയാളിയേക്കൾക്കില്ല.നല്ല സിനിമകളെ വിജയിപ്പിക്കുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന മികച്ച പ്രേക്ഷകരും നമുക്കുണ്ട്. എല്ലാ ഴോണറുകളെയും ഒരുപോലെ ഇഷ്ടപെടുന്ന മലയാളികൾ അതിജീവന ചിത്രങ്ങളെയും ആഘോഷിച്ചിട്ടുണ്ട്. 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന്റെ ആഗോള വിജയം ഇതിന് ഉത്തമ ഉദാഹരണമാണ്. ഇത്തരത്തിൽ ജീവന്‍ ഭീഷണിയായ സാഹചര്യങ്ങളില്‍ കുടുങ്ങുന്ന കുട്ടികളിൽ നിന്ന് ദുരന്തകാലത്ത് ഉയിർത്തെഴുന്നേൽക്കുന്ന സാധാരണ മനുഷ്യരിലേക്കു വരെ സഞ്ചരിച്ച മലയാളത്തിലെ ചില സർവൈവൽ ഡ്രാമകൾ പരിചയപ്പെടാം.
മാളൂട്ടി
അനശ്വര സംവിധായകൻ ഭരതൻ 1992-ൽ മലയാളത്തിന് സമ്മാനിച്ച ചിത്രമാണ് ‘മാളൂട്ടി’. പേരിൽ സൂചിപ്പിക്കുന്ന അഞ്ച് വയസ്സുകാരിയായ മാളൂട്ടി ആഴമുള്ള ബോർവെല്ലിൽ വീഴുന്നതിനെ ആസ്പദമാക്കിയാണ് കഥയുടെ പുരോഗമനം. സാങ്കേതിക തലത്തിലും സാമ്പത്തിക തലത്തിലും മലയാള സിനിമ മേഖലയ്ക്ക് ഉണ്ടായിരുന്ന പല വെല്ലുവിളികളെയും അതിജീവിച്ചാണ് ‘മാളൂട്ടി' എത്തിയത്. പരിമിതമായ സാഹചര്യങ്ങളിലും, കുട്ടി കിണറ്റിൽ വീണ നിമിഷം മുതൽ ഭീതിയുടെ നിഴൽ പടർത്തി പ്രേക്ഷകനെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ഭരതൻ ഈ ചിത്രം ആവിഷ്‌കരിച്ചത്. 'മാളൂട്ടി' എന്ന കഥാപാത്രമായെത്തി അസാധ്യ പ്രകടനം കാഴ്ചവെച്ച ബേബി ശാമിലിക്ക് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് രക്ഷാപ്രവർത്തനങ്ങൾ പ്രധാനമായും എത്തുന്നത്. ആദ്യ പകുതിയിൽ മാളൂട്ടിയും അവളുടെ മാതാപിതാക്കളായ ഉർവശിയും ജയറാമുമൊക്കെയുള്ള കുടുംബ പശ്ചാത്തലമാണ് അവതരിപ്പിക്കുന്നത്. ബോർവെല്ലിന്റെ ഇടുങ്ങിയ ആഴങ്ങളിലേക്ക് പ്രേക്ഷകനെ നേരിട്ട് കൊണ്ടുപോകുന്ന തരത്തിൽ, വേണുവിന്റെ ക്യാമറാക്കാഴ്ചകൾ അത്രമേൽ തീക്ഷ്ണമായ അനുഭവമാണ് സ്ക്രീനിൽ ഒരുക്കിയത്.
ടേക്ക് ഓഫ്
മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണ് ടേക്ക് ഓഫ്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, പാര്‍വതി, ആസിഫ് അലി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഇറാഖ് യുദ്ധത്തില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരായ നഴ്സുമാരുടെ രക്ഷപെടൽ ആസ്പദമാക്കിയാണ് 'ടേക്ക് ഓഫ്' ഒരുക്കിയിരിക്കുന്നത്. ദൈവത്തിന്റെ മാലാഖമാരെന്ന വിശേഷണം നൽകുമ്പോഴും ജീവിത പ്രാരാബ്ധങ്ങൾക്ക് നടുവിൽ പകച്ചു പോകുന്ന നഴ്സുമാർക്ക് അന്യദേശങ്ങളിൽ പോയി തൊഴിൽ ചെയ്യേണ്ടി വരുന്നതും, കുടുംബത്തിന്റെ പ്രശ്നങ്ങളുമെല്ലാം സിനിമ നന്നായി സംസാരിച്ചു. രാജേഷ് പിള്ള ഫിലിംസിന്റെ ബാനറില്‍ ആന്റോ ജോസഫും ഷെബിന്‍ ബെക്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
മലയൻകുഞ്ഞ്
സജിമോൻ പ്രഭാകർ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രമാണ് ‘മലയൻകുഞ്ഞ്’. ദേഷ്യവും പകയും വാശിയുമെല്ലാമുള്ള അനിക്കുട്ടൻ എന്ന സാധാരണക്കാരനായാണ് ചിത്രത്തിൽ ഫഹദ് ഫാസിൽ എത്തിയത്. സമൂഹത്തിൽ നിന്ന് അകന്നു ജീവിക്കുന്നതും, തന്റെ ജോലിയോട് അളവിൽ കൂടുതലുള്ള വിധേയത്വം പുലർത്തുകയും ചെയ്യുന്ന ഒരാളാണ് അനിക്കുട്ടൻ. സമീപവാസിയായ കുഞ്ഞിന്റെ കരച്ചിൽ പോലും സഹിക്കാൻ കഴിയാത്ത വിധം ഏകാന്തതയിൽ അടഞ്ഞുപോയ ജീവിതമാണ് അദ്ദേഹത്തിന്റേത്. അത്തരമൊരു വ്യക്തി, മണ്ണിടിച്ചിലിനെ തുടർന്ന് വീടിന്റെ മേൽക്കൂര ഇടിഞ്ഞ്, ഭൂമിയുടെ ആഴത്തിൽ കുടുങ്ങിയ കുഞ്ഞുമായി അതിജീവനത്തിന് വേണ്ടി നടത്തുന്ന ശക്തമായ സംഘർഷങ്ങളാണ് സിനിമയുടെ പ്രധാന ഭാഗം. മനുഷ്യന്റെ മാനസികവും അസ്തിത്വപരവുമായ സംഘർഷങ്ങളെ ചിത്രീകരിക്കുന്നതിൽ വിജയിച്ച ചിത്രമാണ് ‘മലയൻകുഞ്ഞ്’.
2018
2018ൽ കേരളം നേരിട്ട മഹാപ്രളയത്തിന്റെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ ചിത്രമാണ്. പ്രതിസന്ധിയുടെ കാലത്ത് ഒരു സംസ്ഥാനവും അവിടത്തെ ജനങ്ങളും പ്രകടപ്പിച്ച ശക്തമായ സാഹോദര്യ സ്നേഹവും, എങ്ങനെ ഒന്നിച്ചു നിന്നു ഉയിർത്തെഴുന്നേൽക്കാമെന്ന സത്യത്തിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് '2018'. സിനിമയിൽ മാത്രമല്ല ജീവിതത്തിലും സൂപ്പർഹീറോകൾ ഉണ്ടെന്നും സാധാരണ മനുഷ്യരായിട്ടാണ് അവർ നമ്മുടെ മുന്നിൽ എത്തുന്നതെന്നുമുള്ള യഥാർത്ഥ 'കേരളാ സ്റ്റോറി'യാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചത്. എല്ലാവർക്കും പരിചിതമായിരുന്ന കഥയാണെങ്കിലും പോലും സസ്പെൻസ് സൃഷ്ടിക്കാൻ കഴിഞ്ഞത് ചിത്രത്തിന്റെ വലിയ വിജയമാണ്. 2018ലെ പ്രളയം നേരിട്ട് അനുഭവിച്ചവർക്കായി, സിനിമ കാണുന്നത് ആ അനുഭവം വീണ്ടും കണ്ണിൽ തെളിയുന്ന പ്രതീതിയുണ്ടാക്കി. ഗർഭിണിയായ ഒരു സ്ത്രീയെ സൈന്യം എയർലിഫ്റ്റ് ചെയ്യുന്ന രംഗം യഥാർത്ഥ സംഭവത്തിന് നൽകിയൊരു അഭിവാദ്യമായാണ് അവതരിക്കപ്പെട്ടത് .
ഹെലൻ
മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലൻ, മലയൻകുഞ്ഞ് പോലെ, സർവൈവൽ ഡ്രാമയ്ക്ക് പിന്നിൽ വരുന്ന മറ്റൊരു വ്യക്തിഗത യാത്രയാണ്. അന്ന ബെൻ അവതരിപ്പിക്കുന്ന ഹെലൻ എന്ന കഥാപാത്രം ജോലി ചെയ്യുന്ന ഫാസ്റ്റ്-ഫുഡ് ഔട്ട്‌ലെറ്റിലെ മീറ്റ് ഫ്രീസറിനുള്ളിൽ അവർ കുടുങ്ങിപ്പോകുന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഹെലൻ. കഥയുടെ മറുവശത്ത് അച്ഛൻ മകൾ ബന്ധവും പറഞ്ഞു പോകുന്നുണ്ട്. മറ്റൊരു മതത്തിൽപ്പെട്ട യുവാവുമായുള്ള അവളുടെ ബന്ധം അംഗീകരിക്കാൻ തയ്യാറാവാതിരുന്ന അച്ഛൻ പിന്നീട തന്റെ മകളോട് പൊരുത്തപ്പെടുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗങ്ങളിൽ സാധാരണയായി തോന്നുന്ന ചെറിയ സംഭാഷണങ്ങളും പ്രവൃത്തികളും പിന്നീട് സർവൈവൽ ഡ്രാമകളിലെ പോലെ അർത്ഥവത്തായ ഘടകങ്ങളായി മാറുന്നു.
വൈറസ്
ആഷിഖ് അബു സംവിധാനം ചെയ്ത 'വൈറസ്', മറ്റൊരു യഥാർത്ഥ കേരളാ സ്റ്റോറിയാണ്. മുൻ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന കെകെ ശൈലജയെ 'ടീച്ചറമ്മ' എന്ന സ്നേഹം കലർന്ന വിളിയോടെ മലയാളികൾ ഇടനെഞ്ചിലേക്ക് ചേർത്ത് പിടിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച നിപ്പയുടെ പിടിച്ചു കെട്ടലായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. അതിജീവന കാലയളവിൽ നമ്മെ വിട്ട് പിരിഞ്ഞ നേഴ്സ് ലിനിക്ക് വേണ്ടിയുള്ള സമർപ്പണം കൂടിയായിരുന്നു ചിത്രം. മഹാമാരിയായി പടർന്ന് മനുഷ്യർ മരിച്ചു വീഴുന്നതുമായ സാഹചര്യങ്ങൾ ഒഴിവാക്കി നാടിന് ആത്മവിശ്വാസം പകർന്ന കേരളത്തിലെ പൊതു ആരോഗ്യ വകുപ്പ്, മറ്റ് വകുപ്പുകളും ജനങ്ങളും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പിന്റെ കഥയാണ് ചിത്രം. മലയാളത്തിലെ പ്രമുഖ താരങ്ങൾ തങ്ങളുടെ വ്യക്തിഗത ഇമേജ് മാറ്റി ചെറിയ കഥാപാത്രങ്ങളായെത്തി കഥയ്ക്ക് മുൻതൂക്കം നൽകിയതിന് മികച്ച ഉദാഹരണമായിരുന്നു ചിത്രം. നിപാ വൈറസ് പടർന്നപ്പോൾ കേരളത്തിലെ ജനങ്ങളുടെ മനസ്സുകളിൽ നിറഞ്ഞ ആശങ്കയും ഭീതിയും അതിന്റെ സത്യസന്ധത ചോരാതെ ചിത്രം പകർത്തുന്നു.
ആടുജീവിതം
മലയാളി വായനക്കരുടെ മനസിൽ വലിയ ആഘാതം സൃഷ്ടിച്ച ബെന്യാമിന്റെ നോവലിനെ ആധാരമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രമാണ് 'ആടുജീവിതം'. കുടുംബ പ്രാരാബ്ധങ്ങൾ കാരണം അറബിനാട്ടിലേക്ക് കയറുന്ന നജീബ് എന്ന ചെറുപ്പക്കാരൻ മാടുകളുടെ പോലും വിലയില്ലാത്ത നരക ജീവിതം നയിക്കേണ്ടി വന്ന യഥാർത്ഥ സംഭവമാണ് നോവലും സിനിമയും പറഞ്ഞത്. ചുട്ടുപൊള്ളിയ നജീബിന്റെ ജീവിതം തിരശീലയിൽ അവതരിപ്പിക്കുന്നതിന് പൃഥ്വിരാജ് എന്ന നടൻ നടത്തിയ തയ്യാറെടുപ്പുകൾ അതികഠിനമായിരുന്നു.
മഞ്ഞുമ്മൽ ബോയ്സ്
'കുട്ടേട്ടാ' എന്ന വിളിയിൽ മലയാളികൾ പൊടുന്നനെ ഓർത്തെടുക്കുന്ന ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്'. ഇന്റർനാഷണൽ സർവൈവൽ ഡ്രാമകളുടെ കൂട്ടത്തിലേക്ക് മലയാളത്തിൽ നിന്നും നൽകിയ ഈ അതുല്യ സംഭാവനയ്ക്ക് പിന്നിൽ നടക്കുന്ന ഒരു കഥയുണ്ട്. അവിശ്വസനീയമായ സൗഹൃദത്തിന്റെ കഥ. എറണാകുളം ജില്ലയിലെ മഞ്ഞുമ്മൽ സ്വദേശികളായ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് വർഷങ്ങൾക്ക് മുൻപ് കൊടൈക്കനാലിലേക്ക് നടത്തിയ യാത്ര അവരുടെ ജീവിതത്തിലെ മരവിപ്പിന്റെ ഒരു ഏടായി മാറുകയായിരുന്നു. ' ഡെവിൾസ് കിച്ചൻ' എന്ന പേരിൽ അറിയപ്പെടുന്ന ഗുണ കെവിന്റെ അഗാധമായ ആഴത്തിലേക്ക് വീണു പോയ തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ ജീവൻ തിരിച്ചു കിട്ടുന്നതിന് വരും വാറഴികകൾ മറന്ന് ഗുഹയിലേക്ക് ഇറങ്ങുന്ന കുട്ടൻ സ്നേഹത്തിന്റെ മറ്റൊരു അടയാളമായി മലയാളിയുടെ മനസ്സിൽ കുടിയേറുകയായിരുന്നു. മനോഹരമായ ദൃശ്യ ഭംഗിയിൽ മരണത്തെ മുഖാമുഖം കാണുന്ന മനുഷ്യന്റെ സകലമാന മാനസിക സംഘർഷങ്ങളെയും അവതരിപ്പിക്കുന്നതിൽ ചിത്രം വിജയിച്ചു.
മനുഷ്യബന്ധങ്ങളുടെ ആഴവും സ്നേഹവും ത്യാഗവും ഉൾക്കരുത്തും ഒത്തുചേരുന്ന ഉജ്ജ്വലമായ യാത്രകളാണ് ഓരോ അതിജീവന സിനിമകളും. യഥാർത്ഥ ജീവിതത്തിലെ അതിതീക്ഷ്ണമായ പോരാട്ടങ്ങളെ അവിസ്മരണീയമായ ദൃശ്യാനുഭവങ്ങളാക്കി മാറ്റുന്നതിലൂടെ, കഥപറച്ചിലിന്റെ പുതിയ മാനദണ്ഡങ്ങളാണ് മലയാള സിനിമ ഓരോ തവണയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
English Summary: This article explores some of the most powerful Malayalam survival dramas like Malootty, Take Off, Malayankunju, 2018, Helen, Virus, Aadujeevitham, and Manjummel Boys. These films depict intense human struggles, real-life inspirations, and emotional resilience in the face of extreme situations.