Entertainment Special

സിദ്ധാർഥ് ഭരതനിലൂടെ പുനർജനിക്കുന്ന 'ലളിത' പാരമ്പര്യം; ആ കഥപറച്ചിൽ രീതി മലയാളികളെ വീണ്ടും വിസ്മയിപ്പിക്കുന്നു!

സിനിമയ്ക്കും, അതിന് ആധാരമായ മറഞ്ഞു കിടക്കുന്ന കഥയും തമ്മിലുള്ള പാലമായാണ് കെപിഎസി ലളിത കഥ പറഞ്ഞിരുന്നത്

Athira Thookkaav

കഥപറച്ചിൽ എന്നത് വെറുമൊരു കഴിവല്ല; അത് വികാരങ്ങളുടെ കൃത്യമായ അളവുകോലുകൾ ചേർത്തുവെച്ച സമാനതകളില്ലാത്ത ഒരു കലയാണ്. ഒരു ആശയത്തെയോ അനുഭവത്തെയോ അതിന്റെ തനിമ ചോർന്നുപോകാതെ, എന്നാൽ അതിശയോക്തികളില്ലാതെ ഹൃദ്യമായി അവതരിപ്പിക്കുമ്പോഴാണ് ഒരു കഥാകാരൻ ജനിക്കുന്നത്. കേവലം സംഭവങ്ങൾ നിരത്തുന്നതിലപ്പുറം, ഓരോ വരിയിലൂടെയും ശ്രോതാവിനെ മറ്റൊരു ലോകത്തേക്ക് കൈപിടിച്ചു നടത്താൻ കഥ പറയുന്ന ആൾക്ക് സാധിക്കണം.

ടെലിവിഷൻ യുഗത്തിന് മുൻപ് റേഡിയോ എന്ന അത്ഭുതപ്പെട്ടിക്ക് മുന്നിൽ കാതോർത്തിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. വാർത്തകളും നോവലുകളും അത്യന്തം വികാരാധീനമായി കേട്ടിരുന്ന ആ ജനതയോട് പ്രിയപ്പെട്ട അവതാരകരെക്കുറിച്ച് ചോദിച്ചാൽ, ഇന്നും അവരുടെ കണ്ണുകൾ തിളങ്ങും. അതിന് കാരണം ആ അവതാരകർ നൽകിയ വിവരങ്ങളല്ല, മറിച്ച് അവർ സൃഷ്ടിച്ച ആഖ്യാനത്തിന്റെ മനോഹാരിതയാണ്. വാക്കുകൾ കൊണ്ട് ദൃശ്യങ്ങൾ വിരിയിച്ച ആ പഴയ റേഡിയോ കാലത്തെ ഓർമ്മിപ്പിക്കും വിധം, ഇന്നും ആഖ്യാനകലയിലെ മികവാണ് ഒരു കലാകാരനെ ജനപ്രിയനാക്കുന്നത്

ഒരു തിരക്കഥാകൃത്ത് തന്റെ സംവിധായകനെയോ നിർമാതാവിനെയോ കഥ പറഞ്ഞ് സിനിമയുടെ പൂർണതയിലേക്ക് എത്തിക്കുന്നത് പോലെ തന്നെ വളരെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു ഘടകമാണ് സിനിമയ്ക്ക് അകത്തെ കഥ പറച്ചിലും. സിനിമയുടെ പ്രധാന തന്തുവിന് ആധാരമായ പശ്ചാത്തല കഥയെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ശ്രമകരമായ ഒരു കാര്യമാണ്. അവിടെ വിജയിച്ചതും ശോഭിച്ചതുമായ ഒരു അഭിനയ പ്രതിഭയായിരുന്ന കെപിഎസി ലളിത. അമ്മയായും ഏടത്തിയായും മുത്തശ്ശിയായുമെല്ലാം മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച ലളിതാമ്മ തന്റെ ശബ്ദം കൊണ്ടും മലയാള സിനിമയിൽ പിടിച്ചെടുത്ത സാന്നിധ്യം ചെറുതല്ല.

1993 ൽ ഫാസിൽ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴ്' എന്ന ക്ലാസിക് ചിത്രത്തിലെ 'പത്ത്, നൂറ്റമ്പത് വർഷങ്ങൾക്ക് മുൻപാ.., അന്നിവിടം ഭരിച്ചിരുന്ന പ്രതാപ ശാലിയായിരുന്ന ഒരു കാരണവർ' ഉണ്ടായിരുന്നു എന്ന് പറഞ്ഞ് തുടങ്ങുന്ന കഥപറച്ചിലിൽ, കേട്ടിരിക്കുന്ന ഗംഗയോടൊപ്പം പ്രേക്ഷകനെയും അവർ കൂട്ടി കൊണ്ട് പോകുന്നത് നാഗവല്ലിയുടെയും കഥ നടക്കുന്ന മാടമ്പിള്ളി മേടയെയും കുറിച്ചുള്ള ഇന്നലെകളിലേക്കാണ്. നിഗൂഢവും അന്തവും മിത്തുമായ ഒരു കഥാപത്രത്തേയും അവർക്ക് നേരിടേണ്ടി വന്ന നീതികേടിനെയും അതിന് മുകളിൽ ജയിച്ച് ക്രൂരമായ പ്രതാപത്തെയും ശബ്ദകലയുടെ മികവിലൂടെ അവർ സിനിമയിലേക്ക് ലയിപ്പിച്ചു എന്ന് തന്നെ പറയണം.

പിന്നീട് 2017 ൽ പൃഥ്വിരാജ് നായകനെത്തിയ ആക്ഷൻ ത്രില്ലെർ ചിത്രം 'ആദം ജോണി'ലെ കറുത്തച്ചൻ ഊട്ടിനെ കുറിച്ച് ലളിത ചേച്ചി പറയുന്ന ഭാഗമുണ്ട്. അതും സിനിമയുടെ മുൻപോട്ടുള്ള പോക്കിന്റെ നിർണായക ഭാഗമായിരുന്നു. അവിടെ നമ്മൾ കണ്ടത് ഭയപ്പെടുത്തുന്ന രഹസ്യങ്ങളെയും കണ്മുൻപിൽകാണുന്നതായി തോന്നിപ്പിക്കുന്ന അതുല്യമായ കഴിവായിരുന്നു. ഒരു കൾട്ടിന്റെ ഭീതിജനകമായ സാന്നിധ്യം തുറന്നുകാട്ടുന്ന നറേറ്ററായി അവിടെയും അവർ തിളങ്ങി. 'മണിച്ചിത്രത്താഴി'ലേത് പോലെ പ്രതിനിധാനം ചെയ്യുന്ന രംഗങ്ങളെപ്പോലെ തന്നെ, ശബ്ദത്തിന്റെ മികവിലൂടെ മറഞ്ഞുകിടക്കുന്ന ഒരു ലോകത്തിന്റെ പാളികൾ അവർ പ്രേക്ഷന് മുൻപിൽ തുറന്ന് കാണിച്ചു. സിനിമയ്ക്കും, അതിന് ആധാരമായ മറഞ്ഞു കിടക്കുന്ന കഥയും തമ്മിലുള്ള പാലമായാണ് കെപിഎസി ലളിത കഥ പറഞ്ഞിരുന്നത്.

കഥകളുടെ സുൽത്താൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകൾ' മമ്മൂട്ടിയിലൂടെ 1990ൽ ചലച്ചിത്രമായി ആവിഷ്ക്കരിക്കപ്പെട്ടപ്പോൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത കാമുകിയുടെ രൂപമായി ലളിത പ്രേക്ഷക മനസിൽ ഇടം പിടിച്ചത് തന്റെ ശബ്ദത്തിലൂടെയായിരുന്നു. നാരായണിയുടെ ശബ്ദമായി ചിത്രത്തിലുടെനീളം ലളിത ജീവിക്കുകയായിരുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത തന്റെ പ്രണയവുമായി നാരായണി നടത്തിയ പ്രേമ സല്ലാപങ്ങൾ ഓരോന്നും മനോഹര പ്രണയ കാവ്യങ്ങളായാണ് മലയാള മനസിൽ ഇടംപിടിച്ചത്.

ഇപ്പോഴിതാ, ആ 'ലളിത' പാരമ്പര്യം വെള്ളിത്തിരയിൽ വീണ്ടും പുനർജനിക്കുകയാണ്. ജീത്തു സതീശൻ മംഗലത്ത് രചനയും സംവിധാനവും നിർവ്വഹിച്ച 'സംഭവം; അധ്യായം ഒന്ന്' എന്ന ചിത്രത്തിലൂടെ സിദ്ധാർഥ് ഭരതൻ മലയാളികളെ വീണ്ടും ആ പഴയ ആഖ്യാന വിസ്മയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. സിനിമയുടെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ, പ്രധാന കഥയെക്കുറിച്ച് നായകനോട് സംസാരിക്കുന്ന സിദ്ധാർഥ് ഭരതന്റെ ശൈലി കണ്ടവർക്കെല്ലാം ഒരേ സ്വരത്തിൽ പറയാനുണ്ടായിരുന്നത് ഒന്നുമാത്രം; "ഇത് നമ്മുടെ ലളിത ചേച്ചിയുടെ അതേ കഥപറച്ചിൽ രീതി!"

നിസ്സഹായതയുടെയും വന്യതയുടെയും ചുരുളഴിക്കുന്ന ആ രംഗത്ത്, വാക്കുകൾ കൊണ്ട് സിദ്ധാർഥ് തീർത്ത മാന്ത്രികത നായകനെ മാത്രമല്ല, പ്രേക്ഷകരെയും ഒരുപോലെ നിശബ്ദരാക്കി. കഥയുടെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങുന്ന ആ ശബ്ദവും ശൈലിയും പ്രിയപ്പെട്ട ലളിത ചേച്ചിയുടെ ശബ്ദത്തിലൂടെ നമ്മൾ അനുഭവിച്ചറിഞ്ഞ ആ പഴയ കഥപറച്ചിൽ ഓർമ്മകളെയാണ് തൊട്ടുണർത്തുന്നത്. വരികൾക്കിടയിലെ നിശബ്ദത പോലും അർത്ഥവത്താകുന്ന ആ ആഖ്യാന മനോഹാരിതയിലൂടെ, കഥയിലെ വന്യതയിലേക്കും വേദനയിലേക്കും സിദ്ധാർഥ് ഓരോ പ്രേക്ഷകനെയും കൂടെക്കൂട്ടുകയായിരുന്നു

കഥപറച്ചിലിന്റെ ആ അപൂർവ്വ പാരമ്പര്യം സിദ്ധാർഥ് ഭരതനിലൂടെ കൂടുതൽ കരുത്തോടെ തുടരുകയാണെന്നാണ് സിനിമാ പ്രേക്ഷകരുടെ വിലയിരുത്തൽ. രാഹുൽ സദാശിവന്റെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ 'ബ്രഹ്മയുഗം' എന്ന ചിത്രത്തിൽ സിദ്ധാർഥ് അവതരിപ്പിച്ച കഥാപാത്രം ഇതിനൊരു മികച്ച ഉദാഹരണമാണ്. ആ പഴയ മനയെയും കൊടുമൺ പോറ്റിയെയും കുറിച്ചെല്ലാം സിദ്ധാർഥ് വിവരിക്കുന്ന രംഗങ്ങൾ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തിയിരുന്നു. തന്റെ അമ്മയെപ്പോലെ തന്നെ, ആ കഥപറച്ചിലിൽ ഒരു പ്രത്യേക "ഗ്രാവിറ്റി" (Gravity) കൊണ്ടുവരാൻ സിദ്ധാർഥിന് സാധിക്കുന്നു.

പാരമ്പര്യമായി ലഭിച്ച ഈ സിദ്ധിയിലൂടെ, വിശദീകരിക്കാൻ പ്രയാസമുള്ള സങ്കീർണ്ണമായ കാര്യങ്ങളെപ്പോലും അതീവ വ്യക്തതയോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. വൈകാരികമായ അതിപ്രസരമില്ലാതെ തന്നെ, പ്രേക്ഷകനെ കഥയുടെ അന്തരീക്ഷത്തിലേക്ക് ആഴ്ന്നിറക്കാൻ സിദ്ധാർഥിന് സാധിക്കുന്നത് ആ 'ലളിത' ശൈലിയുടെ തുടർച്ച തന്നെയാണ്. വാക്കുകളുടെ വേഗതയും ശബ്ദത്തിലെ ഗൗരവവും കൃത്യമായി സമ്മേളിപ്പിച്ചുകൊണ്ട് കഥയും പ്രേക്ഷകനും തമ്മിലുള്ള ദൂരം കുറയ്ക്കാൻ അദ്ദേഹത്തിന് കഴിയുന്നു.

English Summary: This article explores the art of storytelling in Malayalam cinema through KPAC Lalitha and her son Sidharth Bharathan. From Lalitha’s iconic narration in films like Manichithrathazhu and Adam Joan to Sidharth’s impactful storytelling in Bramayugam and Sambhavam: Adhyayam Onnu, the piece highlights how narrative voice bridges emotion and mystery across generations.