ഒന്നെങ്കില്‍ കൊടും ചൂട്, അല്ലെങ്കില്‍ ശക്തമായ മഴ... ലോകത്തെ കാത്തിരിക്കുന്നത് എല്‍ നിനോ ഉണ്ടാക്കുന്ന കാലാവസ്ഥാ ദുരന്തങ്ങളെന്ന് മുന്നറിയിപ്പ്. ആഗോള കാലാവസ്ഥാ ഓര്‍ഗനൈസേഷന്റെ വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ ഐക്യ രാഷ്ട്രസഭയാണ് കാലാവസ്ഥാ വെല്ലുവിളിയെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ കാലാവസ്ഥാ പ്രതിസന്ധിയാണ് കാത്തിരിക്കുന്നത് എന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.
എല്‍ നിനോ പ്രതിഭാസം മൂലം ആഗോള തലത്തില്‍ താപനിലയില്‍ ഉള്‍പ്പെടെ വ്യതിയാനം ഉണ്ടായേക്കും. ചൂട് വലിയ തോതില്‍ ഉയരാനും, വലിയ തോതില്‍ മഴ പെയ്തിറങ്ങാനും സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ മുതല്‍ ആരംഭിക്കുന്ന ഉയര്‍ന്ന താപനില ഓഗസ്റ്റ് മാസം വരെ തുടരും. എല്‍നിനോ സെപ്റ്റംബറിന് മുമ്പ് രൂപപ്പെടാനുള്ള സാധ്യത 80 ശതമാനത്തില്‍ കൂടുതലാണെന്നും, ഈ കാലാവസ്ഥാ സാഹചര്യം നവംബര്‍ വരെ നിലനില്‍ക്കാനുള്ള സാധ്യത 90 ശതമാനത്തില്‍ അധികമാണെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു.
2023-24 ല്‍ ഉണ്ടായ ഏറ്റവും പുതിയ എല്‍ നിനോ, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ അഞ്ച് വര്‍ഷങ്ങളില്‍ ഒന്നായിരുന്നു, കൂടാതെ 2024 ല്‍ ആഗോള താപനില റെക്കോര്‍ഡുകള്‍ തകര്‍ത്ത കൊടും ചൂടിന് കാരണമായി. അടുത്ത മൂന്ന് മാസത്തേക്ക് ഭൂമിയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലും അസാധാരണമാംവിധം ഉയര്‍ന്ന താപനില പ്രവചിക്കപ്പെട്ടിട്ടുണ്ടെന്നും, അതിശക്തമായ മഴയ്ക്കും വരള്‍ച്ചയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു.
അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്കന്‍ മുനമ്പ്, മധ്യേഷ്യ എന്നിവിടങ്ങള്‍ എല്‍നിനോ കനത്ത മഴയ്ക്ക് കാരണമായേക്കും. എന്നാല്‍ മധ്യ അമേരിക്ക, വടക്കന്‍ തെക്കേ അമേരിക്ക, കരീബിയന്‍, ഓസ്ട്രേലിയ, ഇന്തോനേഷ്യ, ദക്ഷിണേഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവ വരണ്ട കാലാവസ്ഥയ്ക്കും കാരണമാകുന്നു. പസഫിക് സമുദ്രത്തില്‍ ശക്തമായ ചുഴലിക്കാറ്റുകള്‍ രൂപപ്പെടാനും സാധ്യതയുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കടുത്ത വരള്‍ച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിലും ഇന്ത്യയിലാകെയും ഈ പ്രതിഭാസം വലിയ തിരിച്ചടി ഉണ്ടാക്കും.
2024 ല്‍ ആഗോള താപനില റെക്കോര്‍ഡുകള്‍ തകര്‍ത്ത കൊടും ചൂടിന് കാരണമായി. 2023-24 സമയത്ത് രൂപം കൊണ്ട എല്‍നിനോയുടെ പശ്ചാത്തലത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായി ചൂട് ഉയര്‍ന്ന അഞ്ച് വര്‍ഷങ്ങളില്‍ ഒന്നായിരുന്നു ഇത്. അതിനേക്കാള്‍ കടുത്ത ആഘാതമായിരിക്കുമോ പുതിയ എല്‍ നിനോ സൃഷ്ടിക്കുക എന്നതാണ് ഇപ്പോഴത്തെ ആശങ്ക. ശരാശരിയേക്കാള്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
എല്‍ നിനോ എങ്ങനെ പ്രവർത്തിക്കും
പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാള്‍ 2.5 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക് (ചില പ്രവചനങ്ങള്‍ പ്രകാരം 3°C വരെ) കുതിച്ചുയരുമ്പോള്‍, അത് ചരിത്രത്തിലെ ഏറ്റവും മാരകമായ 1877-ലെ 2.7°C എന്ന റെക്കോര്‍ഡ് പരിധിയെപ്പോലും തകര്‍ക്കാന്‍ പോന്നതാണ്. പസഫിക്കില്‍ രൂപപ്പെടുന്ന ഈ തീവ്രമായ താപവ്യതിയാനം ആഗോളതലത്തില്‍ കാറ്റിന്റെ ഗതിയെ അപ്പാടെ മാറ്റും.
അതായത് പസഫിക്കിലെ തണുത്ത കാറ്റ് ചൂടുപിടിച്ച് അവിടെ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടുമ്പോള്‍, അത് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കും ഓസ്ട്രേലിയയിലേക്കും എത്തേണ്ട മണ്‍സൂണ്‍ മഴയെയും തണുത്ത കാറ്റിനെയും പൂര്‍ണ്ണമായും വടക്കന്‍-തെക്കേ അമേരിക്കന്‍ തീരങ്ങളിലേക്ക് വഴിതിരിച്ചുവിടും. അന്തരീക്ഷത്തിലെ ഈ വന്യമായ മാറ്റം ഇന്ത്യയുടെ ജീവനാഡിയായ മണ്‍സൂണിനെ ഇല്ലാതാക്കും.
English Summery: The world could be heading toward a period of severe climate disruptions driven by the El Niño weather phenomenon, according to warnings highlighted by the United Nations based on assessments from the World Meteorological Organization. Experts caution that countries may experience either extreme heatwaves or unusually heavy rainfall, leading to floods, droughts, crop losses, water shortages, and public health challenges. The UN has described the situation as one of the most significant climate threats of the century, urging governments and communities to strengthen preparedness measures and climate resilience.