Explainer

134 വർഷത്തെ പഴക്കം, ഇന്ത്യ - ഇറാന്‍ ബന്ധത്തിന്റെ ശേഷിപ്പ്; ചർച്ചയായി ബന്ദർ അബ്ബാസ് വിഷ്ണു ക്ഷേത്രം

ഒരുകാലത്ത് ഇന്ത്യക്കാരും ഇറാനികളും തമ്മിൽ നിലനിന്നിരുന്ന സാംസ്കാരിക-വ്യാപാര ബന്ധങ്ങളുടെ ഓർമപ്പെടുത്തൽ കൂടിയാണ് ബന്ദർ അബ്ബാസ് ക്ഷേത്രം

Madism Desk

ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചൻ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോ പെട്ടെന്ന് വൈറലായി. പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ പത്ത് ലക്ഷത്തിനടുത്ത് വ്യൂസ് നേടിയ ഈ വീഡിയോ ഇറാനിലെ ബന്ദർ അബ്ബാസിലുള്ള ഒരു വിഷ്ണു ക്ഷേത്രത്തിന്റേതായിരുന്നു വീഡിയോ കണ്ടവരൊക്കെ ആ ക്ഷേത്രത്തിന്റെ ചരിത്രം അന്വേഷിച്ചിറങ്ങി. ഇറാനിലെ ഹിന്ദുസമൂഹത്തിനെ കുറിച്ചും നിലവിലെ ക്ഷേത്രത്തിന്റെ സ്ഥിതിയെ കുറിച്ചുമൊക്കെ പിന്നീട് ചർച്ചകളും തലപൊക്കി.

ഇറാന്റെ തന്ത്രപ്രധാനമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന, ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ സുപ്രധാന അവശേഷിപ്പായ ഈ വിഷ്ണു ക്ഷേത്രത്തെ കുറിച്ച് കൂടുതലറിയാം.

1892ൽ മുഹമ്മദ് ഹസ്സൻ സയിദ് അൽ മാലിക്കിന്റെ കാലത്ത് പണികഴിപ്പിച്ചതാണ് ബന്ദർ അബ്ബാസ് വിഷ്ണുക്ഷേത്രം. ഹോർമൂസ് കടലിടുക്കിനോട് ചേർന്ന് ബന്ദർ അബ്ബാസ് പട്ടണത്തിൽ, ഹോർമോസ്ഗാൻ പ്രവിശ്യയിലാണ് ക്ഷേത്രമുള്ളത്. ഭൌമരാഷ്ട്രീയപരമായും വ്യാപാരസംബന്ധമായും ഏറെ പ്രാധാന്യമുള്ള പ്രദേശമായത് കൊണ്ടു തന്നെ ഈ ക്ഷേത്രത്തിനും അത്രതന്നെ പ്രാധാന്യമുണ്ട്.

ഒരുകാലത്ത് ഇന്ത്യക്കാരും ഇറാനികളും തമ്മിൽ നിലനിന്നിരുന്ന സാംസ്കാരിക-വ്യാപാര ബന്ധങ്ങളുടെ ഓർമപ്പെടുത്തൽ കൂടിയാണ് ഇന്ന് ബന്ദർ അബ്ബാസ് ക്ഷേത്രം. അതുല്യമായ ഇന്ത്യ-ഇറാൻ ശില്പശൈലിയുടെ ഉദാഹരണമായും ക്ഷേത്രം കണക്കാക്കപ്പെടുന്നു. നിലവിൽ ക്ഷേത്രത്തിൽ പൂജയോ മറ്റ് ആരാധനകളോ ഇല്ല. ചരിത്രസ്മാരകമായി കണക്കാക്കി വരികയാണ്.

19ാം നൂറ്റാണ്ടിൽ, ബന്ദർ അബ്ബാസിലുണ്ടായിരുന്ന ബ്രിട്ടീഷ് ഇന്ത്യൻ കമ്പനിയിലെ ഇന്ത്യക്കാരായ തൊഴിലാളികൾക്കും ഇന്ത്യയിൽ നിന്നെത്തുന്ന വ്യാപാരികൾക്കും വേണ്ടി പണികഴിപ്പിച്ചതാണ് ക്ഷേത്രം. 1888ൽ പണിതുടങ്ങി, 92ൽ പൂർത്തിയായ ക്ഷേത്രം പ്രദേശത്തെ ഹിന്ദു സമൂഹത്തിന്ർറെ പ്രധാന ആരാധനാകേന്ദ്രമായിരുന്നു. ഇവിടെയുള്ള ഒത്തുചേരലുകളും സമൂഹപ്രാർഥനകളും അവർക്ക് ജന്മനാടിന്റെ ഓർമകൾ നൽകി.

ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളുടേതിന് സമാനമായ വാസ്തുവിദ്യയോ നിർമാണശൈലിയോ അല്ല ബന്ദർ അബ്ബാസ് ക്ഷേത്രത്തിനുള്ളത്. കെട്ടിടത്തിന്ർറെ മധ്യഭാഗത്തെ ചതുരാകൃതിയിലുള്ള മുറിക്ക് മുകളിൽ പ്രധാന മകുടമാണ്. ഇതിൽ താമരയിതളിന് സമാനമായ കൊത്തുപണികളുണ്ട്. ഈ മുറിയുടെ ഒത്തനടുക്ക് ഭൂമിയുടെ അച്ചുതണ്ടിനെയും ആകാശത്തെയും സൂചിപ്പിക്കുന്ന ഒരു ദണ്ഡ് ഉണ്ട്.ചാന്ത്, പവിഴപ്പുറ്റ്, മണ്ണ്, കുമ്മായം എന്നിവ ഉപയോഗിച്ചാണ് ക്ഷേത്രത്തിന്ർറെ നിർമാണം.

ഹിന്ദു പുരോഹതിന്മാർക്കും സന്യാസികൾക്കും താമസിക്കാനായി മുറികളടക്കം ക്ഷേത്രസമുച്ചയത്തിലുണ്ട്. പിരിയൻ ഗോവണികളും സൂഷ്മമായ അലങ്കാരങ്ങളുമൊക്കെ ഇറാനിയൻ വാസ്തുവിദ്യയുടെ മനോഹാരിത എടുത്തുകാട്ടുന്നു.

1979ലെ ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ ഹിന്ദുക്കളടക്കമുള്ള ഇന്ത്യക്കാർ വലിയ തോതിൽ ഇറാനിൽ നിന്ന് പടിയിറങ്ങി. തൽഫലമായി, ക്ഷേത്രം ഉപയോഗശൂന്യമായി. ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന പല ചിത്രങ്ങളും നശിപ്പിക്കപ്പെട്ടു.

നിലവിൽ ക്ഷേത്രത്തിനുള്ളിൽ ബുദ്ധ, മഹാവിഷ്ണു, എന്നിവരുടെ വിഗ്രഹങ്ങളും രാധ അരികിലിരിക്കെ ഓടക്കുഴൽ വായിക്കുന്ന ശ്രീകൃഷ്ണന്ർറെ ചിത്രവും കാണാം. പല വിഗ്രഹങ്ങൾക്കും അറ്റകുറ്റപ്പണി ആവശ്യമാണ്. ക്ഷേത്രത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ചെറിയ മ്യൂസിയത്തിലും ചില വിഗ്രഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ബന്ദർ അബ്ബാസ് ക്ഷേത്രം കൂടാതെ സഹേദാനിലുള്ള ആര്യ സമാജ് ക്ഷേത്രമാണ് ഇറാനിലെ മറ്റൊന്ന്.

English Summary: Amitabh Bachchan recently shared a video on social media that quickly went viral. The video, which garnered nearly a million views within 24 hours of being posted, featured a Vishnu temple located in Bandar Abbas, Iran. Soon after watching the video, many people began exploring the history of the temple. Discussions also emerged around the Hindu community in Iran and the present condition of the temple. What is the significance of that temple in the present day Iran? Read it here.