Crime

മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ മറവില്‍ നിക്ഷേപത്തട്ടിപ്പ്, മുൻ ജീവനക്കാരിയുൾപ്പെടെ നാല് പേർക്കെതിരെ വീണ്ടും കേസ്

ജോലിയിലിരിക്കെ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് 35 ലക്ഷം രൂപ അനധികൃതമായി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്

Madism Desk

മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ മറവില്‍ നിക്ഷേപത്തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മുന്‍ ജീവനക്കാരിയുള്‍പ്പെടെ നാല് പേര്‍ക്കെതിരെ വീണ്ടും കേസ്. മുന്‍ ജീവനക്കാരി സോണിയ സെബാസ്റ്റ്യന്‍, നിതിന്‍ ഗിരീഷ്, അലക്‌സിന്‍ ജിജോ, കൂടാതെ കോതമംഗലം എം.എ. കോളേജില്‍ നിന്ന് സീനിയര്‍ ക്ലാര്‍ക്കായി വിരമിച്ച ടിട്ടി ജേക്കബ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാരത് ലജ്‌ന ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (BLM) പരാതിയെ തുടര്‍ന്ന് കോതമംഗലം പൊലീസാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോലിയിലിരിക്കെ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് 35 ലക്ഷം രൂപ അനധികൃതമായി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.

2021-ല്‍ രണ്ട് ഘട്ടങ്ങളിലായി 35 ലക്ഷം രൂപ ടിട്ടി ജേക്കബിന്റെ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് സൊസൈറ്റിയുടെ ലീഗല്‍ & റിക്കവറി വിഭാഗം മേധാവി മുഹമ്മദ് സബീര്‍ നല്‍കിയ പരാതിലാണ് ഇപ്പോഴത്തെ നടപടി. തട്ടിപ്പിന് തെളിവായി ബാങ്ക് സ്റ്റേറ്റ്‌മെന്റ്കള്‍ ഉള്‍പ്പെടെ മുഴുവന്‍ രേഖകളും പോലീസിന് കൈമാറിയിട്ടുണ്ട്.

മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ മറവില്‍ 50 ലക്ഷം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നേരത്തെ അറസ്റ്റിലായിരുന്ന സോണിയ സെബാസ്റ്റ്യന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ജയില്‍ മോചിതയായത്. എറണാകുളം സ്വദേശിയായ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലായിരുന്നു ജയില്‍ വാസം. 2023-ല്‍ കോതമംഗലം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 67 ലക്ഷം രൂപയുടെ സമാന തട്ടിപ്പ് കേസിലും കോതമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും സോണിയ പ്രതിയാണ്. കൂടാതെ, സ്വന്തം ബാങ്ക് അക്കൗണ്ട് വഴി 2 കോടി രൂപ തട്ടിയെടുത്തെന്ന മറ്റൊരു കേസില്‍ ആറ്റിങ്ങല്‍ കോടതിയില്‍ അടുത്ത മാസം വിചാരണ ആരംഭിക്കാനിരിക്കുകയാണ്.

50 ലക്ഷം രൂപയുടെ തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മുന്‍ ജീവനക്കാരായ നിതിന്‍ ഗിരീഷിനും അലക്‌സിന്‍ ജിജോയ്ക്കുമെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിലെ സാമ്പത്തിക ഇടപാടുകളും ഗൂഢാലോചനാ ബന്ധങ്ങളും ഉള്‍പ്പെടെ വിവിധ വശങ്ങള്‍ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. അതേസമയം, മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശി ഉള്‍പ്പെടെ, സമാനമായ രീതിയില്‍ തട്ടിപ്പിനിരയായ കുടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയേക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൂടുല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

ഡാറ്റ മോഷണത്തിലും നടപടി

സാമ്പത്തിക തട്ടിപ്പിന് പുറമേ സ്ഥാപനത്തിന്റെ രഹസ്യ ഡാറ്റ അനധികൃതമായി കൈവശപ്പെടുത്തിയെന്ന ആരോപണത്തിലും സോണിയ സെബാസ്റ്റ്യനെതിരെ പ്രത്യേക കേസ് നല്‍കാനും നിയമനടപടികള്‍ ആരംഭിക്കാനുമാണ് ആഘങ സൊസൈറ്റിയുടെ തീരുമാനം. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അംഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കും ദോഷം വരുത്തുന്ന ഏതൊരു നടപടിയേയും ശക്തമായി നേരിടുമെന്ന് സൊസൈറ്റി അധികൃതര്‍ അറിയിച്ചു.

സാമ്പത്തിക സുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ല

സംഭവം കണ്ടെത്തിയതോടെ വിശദമായ ആഭ്യന്തര പരിശോധനയും നിയമ നടപടികളും ആരംഭിച്ച ആഘങ സൊസൈറ്റി, അംഗങ്ങളുടെയും നിക്ഷേപകരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ സീറോ ടോളറന്‍സ് നയമാണ് സ്ഥാപനമെന്നും അധികൃതര്‍ അറിയിച്ചു.

English Summary: A fresh case has been registered against four individuals, including a former employee, in connection with an alleged investment fraud carried out under the guise of a multi-state cooperative society. The accused include former employee Sonia Sebastian, Nithin Girish, Alexin Jijo, and Titti Jacob, a retired senior clerk from M.A. College. The case was filed by Bharat Lajna Housing Co-operative Society following a complaint that ₹35 lakh was illegally transferred from the institution’s account to another account during the period of employment. Kothamangalam Police has registered the case and initiated further investigation.