Global Malayali

ക്രൂഡ് ഓയിൽ വിലക്കയറ്റം: പ്രവാസികളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി, സർവീസുകൾ വെട്ടിക്കുറച്ച് എയർഇന്ത്യ; ടിക്കറ്റ് നിരക്ക് ഉയർന്നേക്കും‌

ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളില്‍ ഗണ്യമായ കുറവുണ്ടായേക്കും

Madism Desk

ഇന്ധന പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ വിമാന സർവീസുകൾ വെട്ടികുറയ്ക്കാനൊരുങ്ങി എയർ ഇന്ത്യ. ലക്ഷകണക്കിന് പ്രവാസികളെ അതിരൂക്ഷമായി പ്രശ്നം ബാധിച്ചേക്കും. ​ഗൾഫിൽനിന്ന് ഇന്ത്യയിലേക്ക് ബജറ്റ് യാത്ര നടത്താവുന്ന എയർലൈൻ കമ്പനികളും വരും ദിവസങ്ങളിൽ സമാന തീരുമാനത്തിലെത്തുമെന്നാണ് സൂചന. ഇതോടെ നാട്ടിലെത്താനും തിരികെ തൊഴിലിടങ്ങളിലേക്ക് പറക്കാനും ലക്ഷത്തിനും മുകളിൽ രൂപ പ്രവാസികൾ നൽകേണ്ടിവരും. അന്താരാഷ്ട്ര സർവീസുകൾക്ക് പുറമെ ആഭ്യന്തര സർവീസുകളിലും നിയന്ത്രണം കൊണ്ടുവരുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ഓണം, ഹോളി, ഈദ്, ക്രിസ്തുമസ് തുടങ്ങിയ ഫെസ്റ്റിവലുകൾ, വേനലവധി എന്നിവയ്ക്ക് ഇനി വരും നാളുകളിൽ പ്രവാസികൾക്ക് നാട്ടിലെത്താൻ സാധിച്ചെന്ന് വരില്ല. 1 മുതൽ ഒന്നര ലക്ഷം വരെ ടിക്കറ്റ് നിരക്കുകൾ വർധിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. പശ്ചിമേഷ്യൻ സംഘർഷം തുടർന്നാൽ ഈ തുകയിൽ അപ്രതീക്ഷിത വർധനവും പ്രതീക്ഷിക്കാം.

സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലുള്ള പ്രവാസികളെ പ്രശ്നം അതി​ഗുരുതരമായി ബാധിക്കും. ​ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ തൊഴിലാളികൾക്ക് പശ്ചിമേഷ്യൻ പ്രതിസന്ധി തുടർന്നാൽ ജോലി നഷ്ടമാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇങ്ങനെ തൊഴിൽ നഷ്ടമാകുന്നവർക്ക് വരെ നാട്ടിലേക്ക് മടങ്ങാൻ പുതിയ ടിക്കറ്റ് നിരക്ക് വിലങ്ങുതടിയാവും.

പ്രശ്ന പരിഹാരത്തിന് കൊവിഡ് വ്യാപന സമയത്തിന് സമാനമായി പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടലുണ്ടാകണമെന്നാണ് പ്രവാസികളുടെ ആവശ്യം. പ്രതിസന്ധി രൂക്ഷമായാൽ പ്രധാനമന്ത്രിക്ക് ഇക്കാര്യങ്ങൾ ഉന്നയിച്ച് കത്തയക്കാനും വിവിധ പ്രവാസി സംഘടനകൾ ആലോചിക്കുന്നുണ്ട്. കെട്ടിട നിർമ്മാണ മേഖലയിൽ ഉൾപ്പെടെയുള്ള സാധാരണക്കാരായ പ്രവാസികളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിക്കുന്നത്, ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാവും സംഘടനകൾ ശ്രമിക്കുക.

English Summary: As the global fuel crisis intensifies amid West Asia tensions, Air India is preparing to reduce domestic and international services. Experts warn that airfare prices from Gulf countries to India could rise sharply, creating severe challenges for expatriates. Budget airlines may also follow similar measures, increasing the financial burden on migrant workers and families planning travel during festival and vacation seasons.