റിയാദ്: സ്വകാര്യ മേഖലയിലെ കൂടുതല്‍ മേഖലകളില്‍ 100 ശതമാനം സ്വദേശിവത്കരണം പ്രഖ്യാപിച്ച് സൗദി ഭരണകൂടം. മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് വിഭാഗത്തിൽപ്പെടുന്ന 69 തൊഴിൽ മേഖലകളാണ് പുതിയതായി സ്വദേശിവത്കരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ തീരുമാനം പ്രകാരം ഈ തസ്തികകളിൽ ഇനി മുതൽ മുഴുവൻ നിയമനങ്ങളും സൗദി പൗരന്മാർക്കായി മാത്രമായിരിക്കും.
ഏപ്രിൽ 5 മുതൽ പുതിയ നിർദ്ദേശം പ്രാബല്യത്തിലായിട്ടുണ്ട്. മലയാളികളായ പ്രവാസികൾ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ഇതോടെ അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളിൽനിന്ന് പുറത്താക്കപ്പെടും. നിലവിൽ ജോലി ചെയ്യുന്ന പലർക്കും ജോലി നഷ്ടമാകുന്നതിനൊപ്പം, പുതിയ വിസ ലഭ്യതയും കുറയാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
പുതിയ പട്ടികയിൽ സെക്രട്ടേറിയൽ ജോലികൾ, വിവർത്തനവുമായി ബന്ധപ്പെട്ട തസ്തികകൾ, ഡാറ്റ എൻട്രി ജോലികൾ, ക്ലറിക്കൽ വിഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. അഡ്മിനിസ്‌ട്രേറ്റീവുമായി ബന്ധപ്പെട്ട ഈ മേഖലകളിൽ പ്രവാസികളെ പൂര്‍ണമായും ഒഴിവാക്കുന്ന രീതിയിലാണ് തീരുമാനം. വലിയ സ്ഥാപനങ്ങൾക്കൊപ്പം ചെറുകിട സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. കുറഞ്ഞ ജീവനക്കാരുള്ള സ്ഥാപനങ്ങളിലും ബന്ധപ്പെട്ട തസ്തികകളിൽ സൗദി പൗരന്മാരെ നിയമിക്കേണ്ടതായിരിക്കും.
രാജ്യത്തെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തിപ്പെടുത്തുക എന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം. ഔദ്യോഗിക തൊഴിൽ വർഗ്ഗീകരണ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഈ മാറ്റങ്ങൾ നടപ്പിലാക്കിയതാണെന്നും, ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
English Summary: Saudi Arabia expands Saudization by restricting 69 administrative jobs to citizens, impacting expats and reducing foreign hiring opportunities.