ബ്രിക്സ് ഉച്ചകോടിയിലെ വെജിറ്റേറിയൻ മെനുവിൽ ഇന്ത്യയും കടന്നിരിക്കുകയാണ് ചർച്ചകൾ. വെറുമൊരു മെനു എന്നതിലുപരി, ഇന്ത്യയുടെ അടിസ്ഥാന വർഗത്തിന്റെ വ്യക്തിത്വം, സ്വത്വം, എന്നിവയൊക്കെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലേക്ക് വിവാദം കനത്തിരിക്കുന്നു. ഇന്ത്യയിലെ 80 ശതമാനം വരുന്ന മാംസാഹാരികളെയും തള്ളിക്കളയുന്ന, അവരുടെ അസ്‌തിത്വം ചോദ്യം ചെയ്യുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുണ്ടായത് എന്നതാണ് പ്രധാന വിമർശനം.
ഔദ്യോഗിക പരിപാടികളിൽ സസ്യാഹാരം വിളമ്പുന്നതിനെ ആരും എതിർക്കുകയല്ല വിമർശനങ്ങളിലൂടെ ചെയ്യുന്നത്. മറിച്ച്, മാംസം, മത്സ്യം എന്നിവ കഴിക്കുന്ന ഭൂരിപക്ഷ ഇന്ത്യക്കാരുടെയും ഭക്ഷണ സംസ്കാരങ്ങളെ മാറ്റിനിർത്തി, സാമൂഹികമായി ആധിപത്യം പുലർത്തുന്ന, ബ്രാഹ്മണ ഹിന്ദുക്കളുടെ ഭക്ഷണ താല്പര്യങ്ങളെ മാനദണ്ഡമായി ഉയർത്തിക്കാട്ടാൻ ആതിഥ്യമര്യാദയ്ക്ക് മറവിൽ സർക്കാർ ശ്രമിക്കുന്നോ എന്നതാണ് ചോദ്യം. മാംസം കഴിക്കാതിരിക്കാനുള്ള സസ്യാഹാരിയുടെ അവകാശം സർക്കാർ സംരക്ഷിക്കേണ്ടത്, അത് കഴിക്കാനുള്ള മാംസാഹാരികളുടെ അവകാശം നിഷേധിച്ചു കൊണ്ടാകരുത്. അല്ലെങ്കിൽ അതിനെ കുറച്ച് കണ്ടുകൊണ്ടാകരുത്.
ദി വയർ പ്രസിദ്ധീകരിച്ച വിശകലന കുറിപ്പിൽ ഈ വിഷയത്തിൽ കുറച്ച് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അവ ഇങ്ങനെ
എന്തുകൊണ്ട് വെജിറ്റേറിയൻ മെനു ചർച്ചയാകുന്നു?
ഇന്ത്യയിൽ ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്, ജെയ്ൻ എന്നീ സംസ്കാരങ്ങളുടെ അവിഭാഗ്യ ഘടകമായി വെജിറ്റേറിയൻ വിഭവങ്ങൾ ഒരുപാടുണ്ട്. അതുകൊണ്ടു തന്നെ സസ്യവിഭവങ്ങൾ ഇന്ത്യയിൽ നിന്ന് പറിച്ചുമാറ്റാനാകില്ല. എന്നാൽ, തങ്ങളെ മറ്റുള്ളവർക്ക് മുന്നിൽ എങ്ങനെ അവതരിപ്പിക്കണം, മറ്റുള്ളവർ എങ്ങനെ തങ്ങളെ കാണണം എന്ന് ഓരോ സംസ്ഥാനവും സംസ്കാരവും തീരുമാനിക്കുന്നിടത്താണ് പ്രശ്നമിരിക്കുന്നത്. ഇന്ത്യയെ ലോകം കാണുന്ന ഒരു സുപ്രധാന വേദിയായിരുന്നു ബ്രിക്സ് ഉച്ചകോടി. അതിൽ ചില പാർട്ടികളുടെയോ വ്യക്തികളുടെയോ മുൻഗണനാ രുചികളനുസരിച്ച് മെനു തിരഞ്ഞെടുക്കാൻ പാടില്ലായിരുന്നു.
അതിഥികളുടെ താല്‌പര്യങ്ങളനുസരിച്ച് അവർക്ക് തിരഞ്ഞെടുപ്പിനുള്ള ഓപ്ഷനുകൾ നൽകി, വ്യത്യസ്ത വിഭവങ്ങളടങ്ങിയ, മെനു തയ്യാറാക്കാനാണ് ആതിഥേയ രാജ്യങ്ങൾ തയ്യാറാകേണ്ടത്. തങ്ങളുടെ രുചിവൈവിധ്യം പ്രദർശിപ്പിക്കാനുള്ള വേദി കൂടിയായി, ഇന്ത്യ പോലൊരു രാജ്യം ബ്രിക്‌സിനെ കാണണമായിരുന്നു. പാശ്ചാത്യ രാജ്യങ്ങൾ അവരുടെ ഭക്ഷണം മാത്രം പ്രതീക്ഷിച്ചാവില്ല ഇങ്ങനെയുള്ള അവസരങ്ങളിലെത്തുക. അവർ ഇവിടെ സ്വാഗതാർഹരാണെന്ന് തോന്നിപ്പിച്ച്, ആതിഥ്യമര്യാദയും ബഹുത്വവും പ്രദർശിപ്പിക്കാനുള്ള അവസരമായി ഇത്തരം വേദികളെ കണക്കാക്കണം.
മത്സ്യം,മാംസം,മുട്ട എന്നിവ ഒന്നിച്ച് മെനുവിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ അവിടെ ഇന്ത്യ പ്രതിനിധാനം ചെയ്യുന്നത്, സവർണ-ബ്രാഹ്മണിക്കൽ-ഹിന്ദുത്വ ആധിപത്യമുള്ള ഒരു ഭക്ഷണസംസ്കാരത്തെ ആണ്. ഇന്ത്യയുടെ വൈവിധ്യത്തേക്കാൾ തട്ടിക്കൂട്ടിയ ഒരു ഏകീകൃത മുഖമാണ് അവിടെ പ്രതിഷ്ഠിക്കപ്പെടുന്നത്. അത് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ ദുഷ്പ്രചരണങ്ങളെ എടുത്തുകാട്ടും. ഇതാണ് ഇപ്പോൾ ചർച്ചയാകുന്നതും.
ഇന്ത്യ സസ്യാഹാരികളുടെ രാജ്യമല്ലേ?
അല്ല. ഇന്ത്യയിൽ 80 ശതമാനം ആളുകളും മാംസാഹാരികളാണ്. ഹിന്ദുക്കളിൽ തന്നെ ഒരു വലിയ വിഭാഗം ബീഫ്,മത്സ്യം,മുട്ട എന്നിവ കഴിക്കാറുണ്ട്. ഇത് കൂടാതെയാണ് മറ്റ് സമുദായങ്ങളിലെ ആളുകൾ. ഇന്ത്യയെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു സർക്കാരിന് ഈ വൈവിധ്യം ഒരു ദിവസം പെട്ടെന്നങ്ങ് തള്ളിക്കളയാനാകില്ല. വെജിറ്റേറിയൻ വിഭവങ്ങൾ വിളമ്പുന്നതിനൊപ്പം നോൺ വെജിറ്റേറിയൻ വിഭവങ്ങളുടെ തിരഞ്ഞെടുപ്പിനുള്ള അവസരം കൂടിയുണ്ടായാൽ, അത് അതിഥികളെയും ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന മാംസാഹാരികളെയും ഒരേപോലെ തന്നെ പരിഗണിക്കുന്ന സമീപനമായേനെ. സസ്യാഹാരികളെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കുന്ന സമീപനവും അല്ല അത്
ഭക്ഷണത്തിന് ജാതിയുണ്ടോ?
ഉണ്ട്. ഇന്ത്യയിലെ ജാതി ശ്രേണിയും ഭക്ഷണവും അഭേദ്യമാം വിധം ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ശുദ്ധ സസ്യാഹാരം എന്നത് ഒരു നിഷ്പക്ഷമായ തിരഞ്ഞെടുപ്പല്ല. അതിന് ശുദ്ധി, ആത്മനിയന്ത്രണം, സാമൂഹിക പദവി എന്നിവയുമായൊക്കെ ബന്ധമുണ്ട്. അതുകൊണ്ടു തന്നെ, അശുദ്ധി, താഴ്ന്ന ജാതി എന്നിവയുമായി മാംസാഹാരം ബന്ധപ്പെട്ടിരിക്കുന്നു.
സസ്യാഹാരം അടിച്ചേല്പ്പിക്കുന്നതിൽ നയപരവും സാമ്പത്തികവുമായ പ്രശ്നമെന്ത്?
സസ്യാഹാരം അടിച്ചേല്പിക്കുമ്പോൾ, കന്നുകാലി കർഷകർ, മത്സ്യത്തൊഴിലാളികൾ, വ്യാപാരികൾ എന്നിവരെ അത് നേരിട്ട് ബാധിക്കും. ഉത്തരേന്ത്യയിൽ പലയിടത്തുമുള്ള മാംസനിരോധനം ദശലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങളെയും ചെറുകിട കശാപ്പുകാരെയും കയറ്റുമതിക്കാരെയുമാണ് ബാധിച്ചത്.
ഇത് കൂടാതെ, പോഷകാഹാര പ്രശ്നവുമുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കാനുള്ള ശ്രമങ്ങൾ കുട്ടികൾക്ക് താങ്ങാനാവുന്ന വിലയ്ക്ക് പ്രോട്ടീൻ ലഭിക്കുന്നത് തടയും.
The vegetarian menu at the BRICS Summit has sparked a debate in India. The controversy has gone beyond the menu itself, raising questions about the identity and sense of belonging of India’s grassroots population. The main criticism is that the Centre’s decision has allegedly sidelined the 80% of Indians who consume meat and questioned their existence.