India

രാമക്ഷേത്രത്തിലെ ക്രമക്കേട് ട്രസ്റ്റ് നേരത്തെ അറിഞ്ഞു? പുതിയ വിവരങ്ങള്‍ പുറത്ത്

ക്ഷേത്തിന്റെ ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ നിര്‍ദ്ദേശപ്രകാരം ട്രസ്റ്റിന്റെ പ്രതിനിധികള്‍ ജൂണ്‍ 5 ന് പൊലീസിനൊപ്പം പ്രതികളിലൊരാളായ അവിനാശ് ശുക്ലയുടെ വസതിയിലേക്ക് പോയിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയ്ക്കിടെ പണം കണ്ടെടുത്തിരുന്നു എന്നുമാണ് വിവരം

Madism Desk

അയോധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ക്ഷേത്ര ട്രസ്റ്റിന് നേരത്തെ വിവരങ്ങള്‍ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. ആരോപണങ്ങളില്‍ പുതിയ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ തട്ടിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവരുന്നത്. വിഷയം പരസ്യമാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇതു സംബന്ധിച്ച സൂചനകള്‍ ട്രസ്റ്ര് കണ്ടെത്തിയെന്നാണ് വൃത്തങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ക്ഷേത്തിന്റെ ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ നിര്‍ദ്ദേശപ്രകാരം ട്രസ്റ്റിന്റെ പ്രതിനിധികള്‍ ജൂണ്‍ 5 ന് പൊലീസിനൊപ്പം പ്രതികളിലൊരാളായ അവിനാശ് ശുക്ലയുടെ വസതിയിലേക്ക് പോയിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയ്ക്കിടെ പണം കണ്ടെടുത്തിരുന്നു എന്നുമാണ് വിവരം. അതിനാല്‍ വിഷയം നേരത്തെ തന്നെ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ തിരച്ചില്‍ ഉള്‍പ്പെടെ നടത്തിയിട്ടും ആ സമയം ട്രസ്റ്റ് പൊലീല്‍ പരാതി നല്‍കിയിരുന്നില്ല. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്തുവന്നത്.

ദൃശ്യങ്ങള്‍ പ്രകാരം പ്രതി അവിനാശ് ശുക്ലയെ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു വെളുത്ത വാഹനത്തില്‍ ആണ് കൊണ്ടുപോയത്. ഈ സമയം പരിശോധനയ്ക്കിടെ കണ്ടെടുത്തതായി കരുതുന്ന ഒരു കറുത്ത ബാഗും ഇയാളുടെ പക്കലുണ്ട്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടെ ആധികാരികതയും സംഭവങ്ങളുടെ ക്രമത്തെ ചുറ്റിപ്പറ്റിയുള്ള അവകാശവാദങ്ങളിലും ഇതുവരെ സ്ഥിരീകരണമില്ല.

ജൂണ്‍ 7 നാണ് തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങളും കേസ് രജിസ്റ്റര്‍ ചെയ്ത തിയ്യതിയും ഉള്‍പ്പെടെയുള്ള അന്തരങ്ങള്‍ക്കും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

വ്യാപക വീഴ്ച്ച

അയോധ്യ ക്ഷേത്രത്തിലെ വഴിപാടുകളുടെ നടത്തിപ്പില്‍ ഉള്‍പ്പെടെ നിരവധി വീഴ്ചകളുണ്ടെന്ന ആരോപണവും ശക്തമാണ്. പണം കൈകാര്യം ചെയ്യല്‍, ജീവനക്കാരുടെ പരിശോധന, സിസിടിവി നിരീക്ഷണം എന്നിവയില്‍ ഗുരുതര വീഴ്ചയുണ്ടെന്നാണ് ആക്ഷേപം. സംഭാവനകള്‍ കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്വകാര്യ ഏജന്‍സി വഴി നിയമിച്ച ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നുണ്ട്. ട്രസ്റ്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ചില നിയമനങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നു. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭൂമി വാങ്ങലുകളും സംഭരണങ്ങളും പരിശോധിക്കുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

രാഷ്ട്രീയ തര്‍ക്കം

അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതിനോടകം രാഷ്ട്രീയ വാക്‌പോരും ശക്തമായിട്ടുണ്ട്. ക്രമക്കേടില്‍ സുതാര്യമായ അന്വേഷണം വേണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തിയിട്ടും ആരോപണവിധേയമായ ക്രമക്കേടുകള്‍ എങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോയെന്ന് അദ്ദേഹം ചോദിച്ചു. യോഗിയുടെ ആദ്യ പരിഗണന രാജ്യമോ അതോ സംഭാവനയോ എന്നായിരുന്നു അഖിലേഷിന്റെ ചോദ്യം. വിശ്വാസത്തെ നോക്കുകുത്തിയാക്കിയവരെ യോഗി സംരക്ഷിക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു.

ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ വിഎച്ച്പി നേതാവ് അലോക് കുമാര്‍ കുറ്റം ചെയ്ത ആരേയും സംരക്ഷിക്കില്ലെന്നും സമഗ്ര അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി. പൂര്‍ണ്ണമായ സത്യം പുറത്തുവരണമെന്ന് ആഗ്രഹിക്കുന്നു വ്യക്തിയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

രാമഭക്തരെ വെടിവച്ച പാരമ്പര്യമാണ് എസ്പിയുടേതെന്നായിരുന്നു അഖിലേഷ് യാദവിന് യോഗി ആദിത്യനാഥ് നല്‍കിയ മറുപടി. മൗലവിമാരുടെയും മൊല്ലാക്കമാരുടെയും മുന്‍പില്‍ മുട്ടുകുത്താനല്ലാതെ നിങ്ങള്‍ക്ക് എന്തറിയാം. അധികാരത്തിലെത്തിയാല്‍ അയോധ്യയെ സ്വര്‍ഗമാക്കുമെന്ന് പറയുന്നത് കേട്ടിട്ട് പുച്ഛം തോന്നുന്നുവെന്നും യോഗി അഭിപ്രായപ്പെട്ടു.

അതേസമയം അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിന് പിന്നില്‍ വന്‍ അഴിമതിയാണ് നടന്നതെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു. സാധാരണക്കാരായ തൊഴിലാളികള്‍ക്ക് മാത്രമായി സി സി ടി വികള്‍ ഓഫാക്കി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്താന്‍ കഴിയില്ല. ഇതിന് പിന്നില്‍ വമ്പന്‍ സ്രാവുകള്‍ ഉണ്ടെന്ന് വ്യക്തമാണെന്നും പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു.

Fresh reports suggest that the trust managing the Ayodhya Ram Temple had received prior indications about alleged financial irregularities before the issue became public. As new details emerge, reports indicate that the trust had identified warning signs related to the suspected fraud days before the allegations surfaced. The matter has sparked renewed attention, with further details expected as investigations progress.