India

ബ്രിക്‌സിനായി ലോകനേതാക്കൾ ഡൽഹിയിൽ; പുടിന് വൻ സ്വീകരണം, കനത്ത ജാഗ്രതയിൽ രാജ്യതലസ്ഥാനം

2019ന് ശേഷമുള്ള ഷി ജിന്‍പിങ്ങിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമെന്ന പ്രത്യേകത ഈ ഉച്ചകോടിക്കുണ്ട്

Madism Desk

ഇന്ത്യ ആതിഥ്യമരുളുന്ന നാലാം ഉച്ചകോടിയ്ക്കായി ലോകനേതാക്കൾ ഡൽഹിയിൽ. കനത്ത സുരക്ഷയിലും ജാഗ്രതയിലുമാണ് രാജ്യതലസ്ഥാനം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനടക്കം ഡൽഹിയിലെത്തിയിട്ടുണ്ട്. അവസാനനിമിഷം സസ്പെൻസ് അവസാനിപ്പിച്ച് ചൈനീസ് പ്രസിന്ഡറ് ഷീ ജിൻപിങ്ങും ഉച്ചകോടിയിലെത്തുമെന്നാണ് വിവരം.

പുലര്‍ച്ചെ 1.25 ഓടെ ഡല്‍ഹിയിലെത്തിയ പുടിനെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. പ്രധാനമന്ത്രിയുമായി പുടിൻ ഇന്ന് ചർച്ച നടത്തും. നിലവിലെ സാഹചര്യങ്ങളിൽ ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ ദൃഢമാക്കുക എന്നതാണ് ഈ ഉഭയകക്ഷി കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.

2019ന് ശേഷമുള്ള ഷി ജിന്‍പിങ്ങിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമെന്ന പ്രത്യേകത ഈ ഉച്ചകോടിക്കുണ്ട്. ഹിമാലയന്‍ അതിര്‍ത്തിയിലെ രൂക്ഷമായ സൈനിക സംഘര്‍ഷത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ ഏറ്റവും വലിയ ചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

വർധിച്ചുവരുന്ന വ്യാപാര സംഘർഷങ്ങൾക്കും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കുമിടയിൽ, 'ഗ്ലോബൽ സൗത്തിന്റെ' ശബ്ദമാകാനുള്ള വേദിയായി ബ്രിക്സിനെ ഉപയോഗിക്കുക ലക്ഷ്യമിട്ടാണ് 2026-ൽ ഇന്ത്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

ഭക്ഷ്യ-ഊർജ്ജ സുരക്ഷ, സുദൃഢമായ വിതരണ ശൃംഖലകൾ, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ഡിജിറ്റൽ സഹകരണം, വികസന സാമ്പത്തിക സഹായം എന്നിവയാണ് ഇന്ത്യയുടെ പ്രധാന മുൻഗണനകൾ. യുക്രൈൻ യുദ്ധത്തിന്റെയും പശ്ചിമേഷ്യൻ സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ ഉച്ചകോടി നടക്കുന്നത്. 'സുദൃഢത, നൂതനാശയങ്ങൾ, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി കെട്ടിപ്പടുക്കുക' എന്നതാണ് ഈ വർഷത്തെ ഉച്ചകോടിയുടെ പ്രധാന പ്രമേയം.

റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, സൌദി അറേബ്യ, യുഎഇ എന്നിവയാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന അംഗരാജ്യങ്ങൾ. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഉൾപ്പടെയുള്ള ആഗോള നേതാക്കളും അതിഥി രാജ്യങ്ങളിലെ പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളാകും. ചൈനയിലെ ഷുവാവേ, അലിബാബാ, സി.എൻ.പി.സി തുടങ്ങിയ പ്രമുഖ ആഗോള കമ്പനികളുടെ സി.ഇ.ഒമാരും ബിസിനസ് ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്. അർഥവത്തായ ചർച്ചകൾക്കായിരിക്കും ബ്രിക്സ് ഉച്ചകോടി സാക്ഷ്യം വഹിക്കുക എന്നാണ് പ്രധാനമന്ത്രി അറിയിക്കുന്നത്.

ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പിനായി തലസ്ഥാനത്ത് വിപുലമായ സുരക്ഷാ-ഗതാഗത ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഭാരത് മണ്ഡപവും നയതന്ത്ര പ്രതിനിധികൾ തങ്ങുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളും വിമാനത്താവളവും കേന്ദ്രീകരിച്ച് പതിനായിരക്കണക്കിന് ഡൽഹി പൊലീസിനെയും കേന്ദ്ര സായുധ സേനയെയും വിന്യസിച്ചിട്ടുണ്ട്.

ഭാരത് മണ്ഡപവും നഗരത്തിലെ പ്രധാന ഹോട്ടലുകളും ഹൈ സെക്യൂരിറ്റി സോൺ ആണിപ്പോൾ. ഇവിടെ വ്യോമൃ നിരീക്ഷണമടക്കം ഏർപ്പാടാക്കി കഴിഞ്ഞു. ലോകനേതാക്കളുടെ സുരക്ഷാ സംഘത്തിന്റെ നിയന്ത്രണത്തിലാണ് പല പ്രമുഖ ഹോട്ടലുകളും. ഡൽഹിയിലെത്തുന്ന ഓരോ നേതാവിനൊപ്പവും നൂറിൽ കുറയാത്ത പ്രതിനിധി സംഘമുണ്ട് എന്നാണ് വിവരം. ലൂട്ടിൻസ് ഡൽഹി, സർദാർ പട്ടേൽ മാർഗ്, മഥുര റോഡ് തുടങ്ങിയ പ്രധാന പാതകളിൽ നിയന്ത്രണങ്ങളും ഗതാഗത വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് മെട്രോ സേവനങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രാഫിക് തിരക്ക് ഒഴിവാക്കുന്നതിനായി സെപ്റ്റംബർ 11 വെള്ളിയാഴ്ച ഡൽഹിയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

നാളെ മറ്റന്നാളുമായാണ് ഉച്ചകോടി നടക്കുക. ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇവിടേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ല. മാധ്യമപ്രവർത്തകരടക്കം പ്രത്യേക ബസുകളിൽ പോകണം. മാധ്യമങ്ങൾക്ക് ഇന്റർനാഷണൽ മീഡിയ സെന്ററിൽ മാത്രമേ പ്രവേശിക്കാനാകൂ. പ്രധാന ചർച്ചകൾ നടക്കുന്നിടത്ത് നേതാക്കൾക്കും ഉദ്യോ​ഗസ്ഥർക്കും മാത്രമാണ് പ്രവേശനം.

World leaders have arrived in Delhi for the fourth summit hosted by India. The national capital is under tight security and heightened alert. Russian President Vladimir Putin is among those who have arrived in Delhi. Chinese President Xi Jinping is also expected to attend the summit, ending the last-minute suspense.