ലൈംഗികക്കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ വിവാദ ബാബ ഗുർമീത് റാം റഹീം സിംഗ് ഈയാഴ്ച രണ്ടാം തവണയും ജയിലിൽ നിന്ന് പുറത്തിറങ്ങി. ഹരിയാന സർക്കാരനുവദിച്ച 30 ദിവസത്തെ പരോളിൽ ആണ് മോചനം. 2020 മുതൽ ശിക്ഷയനുഭവിക്കുന്ന ഗുർമീതിന് ഇക്കാലയളവിൽ ലഭിക്കുന്ന 16ാമത്തെ പരോളാണിത്.
ബലാത്സംഗക്കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന ഒരാൾക്ക് ( പിന്നീട് ചില കൊലക്കേസുകളിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വെറുതെവിട്ടെങ്കിലും ആദ്യം അവയിലും ശിക്ഷിക്കപ്പെട്ടിരുന്നു) ഒരു പതിറ്റാണ്ട് പോലും തികയുന്നതിന് മുമ്പ് നൂറുകണക്കിന് ദിവസങ്ങൾ ജയിലിന് പുറത്തു ചെലവഴിക്കാൻ എങ്ങനെ കഴിഞ്ഞു? ഈ ചോദ്യമാണ് പുതിയ പരോളിലൂടെ വീണ്ടും ശ്രദ്ധേയമാകുന്നത്. ഹരിയാന സർക്കാരിന്റെ നിയമഭേദഗതിയാണ് അതിന് കാരണം.
2022ലാണ് ജയിലിലെ 'നല്ല നടപ്പിന്' തടവുകാർക്ക് താല്‍ക്കാലിക പരോളുകൾ അനുവദിച്ച് ഹരിയാന നിയമപരിഷ്കാരം നടത്തുന്നത്. പഴയ പരോൾ വ്യവസ്ഥയ്ക്ക് പകരമായായിരുന്നു ഈ നിയമം. പരോൾ, ഫർലോ എന്നിവ ഉൾപ്പടെയുള്ള താല്‍ക്കാലിക മോചനങ്ങൾക്ക് കൂടുതൽ വ്യക്തമായ ചട്ടക്കൂടും ഇതിലൂടെ രൂപീകരിച്ചു.
ഈ നിയമമനുസരിച്ച്, അർഹരായ ജയിൽപുള്ളികൾക്ക് ഒരു വർഷം 10 ആഴ്ച വരെ പരോളുണ്ട്. ഇത് ഒറ്റത്തവണയായി എടുക്കാനാവില്ലെന്ന് മാത്രം. ഇത് കൂടാതെ, മൂന്ന് ആഴ്ച വരെ ഫർലോയും, കുടുംബപരമായ ആവശ്യങ്ങൾക്ക് താല്‍ക്കാലിക പരോളും നിയമം അനുവദിക്കുന്നുണ്ട്.
പ്രധാനമായും, ഹാർഡ്‌കോർ തടവുകാർ എന്ന് തിരിച്ചിരിക്കുന്ന, കൊലപാതകം, കൊലപാതക പരമ്പര, കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ട തടവുകാർക്ക്, ശിക്ഷയുടെ ഒരു ഭാഗം പൂർത്തിയാക്കിയ ശേഷം താൽക്കാലിക മോചനം തേടാനുള്ള അവസരം ഈ നിയമം വിപുലീകരിച്ചു. ഇതാണ് ഗുർമീതിന്റെ തുടർച്ചയായുള്ള പരോളുകൾക്ക് വഴിവച്ചത്.
എന്നാൽ, പരോൾ പരിധി ഇയാൾ ഇതിനോടകം തന്നെ ലംഘിച്ചതായാണ് റിപ്പോർട്ടുകൾ. 2017 ഓഗസ്റ്റിൽ ജയിലിലാകുന്നത് മുതൽ പരോളുകളിലൂടെയും ഫർലോയിലൂടെയും 400 ദിവസത്തോളം ഇയാൾ ജയിലിന് പുറത്തുണ്ടായിരുന്നു. 3193 ദിവസങ്ങളായിരുന്നു ശിക്ഷാകാലയളവ്. മണിക്കൂറുകൾ മാത്രം നീണ്ട പരോൾ മുതൽ അമ്പതോളം ദിവസത്തെ ഫർലോ വരെ ഇതിലുൾപ്പെടും.
അസുഖബാധിതയായ മാതാവിനെ സന്ദർശിക്കുന്നതിനും മറ്റുമായാണ് തുടക്കത്തിൽ ഗുർമീതിന് പരോൾ നൽകിയിരുന്നത്. എന്നാൽ 2022ന് ശേഷം ഈ ആനുകൂല്യങ്ങളിൽ കാര്യമായ വർധനവുണ്ടായി. 2020ൽ ഒരു ദിവസത്തെ പരോൾ, 2021ൽ 12 മണിക്കൂർ, 2022ൽ 21 ദിവസത്തെ ഫർലോ, പുതിയ നിയമം വന്നതിന് പിന്നാലെ 2022ന് ശേഷം 30- 40 ദിവസങ്ങളായി തുടർച്ചയായ പരോളുകൾ ലഭിക്കുന്ന നിലയുണ്ടായി.
2025 ഓഗസ്റ്റിൽ 40 ദിവസത്തെ പരോളിലും, 2025 ഏപ്രിലിൽ 21 ദിവസത്തെ ഫർലോയിലും, ഫെബ്രുവരി അഞ്ചിലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2025 ജനുവരിയിൽ 30 ദിവസത്തെ പരോളിലും ഗുർമീത് പുറത്തിറങ്ങിയിരുന്നു. ഒക്ടോബർ 5 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്, 2024 ഒക്ടോബർ 1 ന് അദ്ദേഹത്തിന് 20 ദിവസത്തെ പരോളും ലഭിച്ചു. 2024 ഓഗസ്റ്റിൽ 21 ദിവസത്തെ ഫർലോയും, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ്, 2022 ഫെബ്രുവരിയിൽ മൂന്ന് ആഴ്ചത്തെ ഫർലോയും അനുവദിച്ചു.
അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ 2017ലാണ് ഗുർമീത് റാം റഹീമിനെ 20 വർഷത്തെ തടവിന് ശിക്ഷിക്കുന്നത്. പരോളിൽ പുറത്തിറങ്ങുന്ന കാലയളവ് ശിക്ഷാ കാലാവധിയുടെ ഭാഗമായി കണക്കാക്കാത്തതിനാൽ ആ ദിവസങ്ങൾ കൂടി ഗുർമീതിന് തടവ് അനുഭവിക്കേണ്ട വരും.
ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ഉൾപ്പെടെയുള്ള സിഖ് സംഘടനകൾ റാം റഹീമിന് ആവർത്തിച്ച് പരോളും ഫർലോയും അനുവദിച്ചതിനെതിരെ രംഗത്ത് വന്നിരുന്നു. രാം ചന്ദർ ഛത്രപതി വധക്കേസിലും ദേര മാനേജർ രഞ്ജിത് സിങ് വധക്കേസിലും ഗുർമീതിന് ശിക്ഷ ലഭിച്ചിരുന്നെങ്കിലും, പഞ്ചാബ്-ഹരിയാനഹൈക്കോടതി 2024-ലും 2026-ലുമായി ഈ രണ്ട് കേസുകളിൽനിന്നും അദ്ദേഹത്തെ വെറുതേ വിട്ടു.
English Summary: How has a man serving a 20-year sentence in a rape case — who was also convicted in murder cases before being acquitted by the Punjab and Haryana High Court in some of them — managed to spend hundreds of days outside prison in less than a decade? This question has once again come into focus with Gurmeet Ram Rahim’s latest parole. The answer lies in amendments made to Haryana’s prison release laws.