വിയറ്റ്‌നാമിലെ ഏറ്റവും ശക്തനായ നേതാവെന്ന സ്ഥാനം ഉറപ്പിച്ചതിന് ശേഷം ഏഷ്യയിലെ പ്രമുഖ ശക്തികളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന തിരക്കിലാണ് പ്രസിഡന്റ് തോ ലാം. ഈ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി തോ ലാം കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അപൂര്‍വ്വ ധാതുക്കള്‍, ഔഷധ ലഭ്യത, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും കരാറുകളില്‍ ഒപ്പുവെച്ചു. കൂടാതെ, ഉഭയകക്ഷി വ്യാപാരത്തില്‍ 25 ബില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യവും നിശ്ചയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ സമഗ്ര തന്ത്രപരമായ പങ്കാളിത്തമാണ് (Enhanced Comprehensive Strategic Partnership) ലക്ഷ്യമിടുന്നത്.
പതിറ്റാണ്ടുകള്‍ക്ക് ശേഷം വിയറ്റ്‌നാമിലെ ഏറ്റവും ശക്തനായ നേതാവായി മാറിയ തോ ലാം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മേധാവി സ്ഥാനം നിലനിര്‍ത്തിക്കൊണ്ടാണ് പ്രസിഡന്റ് പദവി ഏറ്റെടുത്തത്. പദവിയിലെത്തി ഒരു മാസത്തിനുള്ളില്‍ തന്നെ ചൈനയില്‍ സന്ദര്‍ശനം നടത്തുകയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ മ്യുങ്ങിന് ആതിഥ്യമരുളുകയും, ജപ്പാന്‍ പ്രധാനമന്ത്രി താക്കായിച്ചി സനെയെ ഹാനോയിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇറാന്‍ യുദ്ധവും അമേരിക്കയുടെ വ്യാപാര നയങ്ങളും സൃഷ്ടിച്ച ആഗോള അനിശ്ചിതത്വത്തിനിടയില്‍ ഇന്‍ഡോ-പസഫിക് മേഖലയിലെ പ്രമുഖ ശക്തികളുമായി ബന്ധം ഉറപ്പിക്കാനുള്ള വിയറ്റ്‌നാമിന്റെ സമതുലിത തന്ത്രത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
വിയറ്റ്‌നാം ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തിന്റെയും 'വിഷന്‍ സാഗറി'ന്റെയും പ്രധാന തൂണുകളില്‍ ഒന്നാണെന്നാണ് ഹൈദരാബാദ് ഹൗസില്‍ നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങള്‍ക്കും ഇന്തോ-പസഫിക് മേഖലയില്‍ സമാനമായ കാഴ്ചപ്പാടാണുള്ളതെന്നും സുരക്ഷാ സഹകരണത്തിലൂടെ നിയമവാഴ്ച, സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.
പുതിയ വിയറ്റ്‌നാം നേതാവിനൊപ്പം വേദി പങ്കിടുമ്പോള്‍ മോദിയുടെ ഭാഷാപ്രയോഗം കുറച്ചുകൂടി സംയമനത്തോടെയായിരുന്നു എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 2024 ഓഗസ്റ്റില്‍ അന്നത്തെ പ്രധാനമന്ത്രി ഫാം മിന്‍ ചിന്നുമായുള്ള കൂടിക്കാഴ്ചയില്‍, 'ഞങ്ങള്‍ വിപുലീകരണവാദത്തെയല്ല, പരിണാമത്തെയാണ് പിന്തുണയ്ക്കുന്നത്' എന്നാണ് മോദി പറഞ്ഞത്. ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന കടന്നുകയറ്റത്തെ ലക്ഷ്യം വെച്ചുള്ള മറുപടിയായാണ് ഈ പ്രസ്താവനകള്‍ അന്ന് വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്‍ ഇത്തവണ ചൈനയെ പരോക്ഷമായി പോലും പരാമര്‍ശിക്കുന്ന ഇത്തരം പ്രയോഗങ്ങള്‍ മോദിയുടെ പ്രസംഗത്തില്‍ ഉണ്ടായില്ല. എന്നിരുന്നാലും, സംയുക്ത പ്രസ്താവനയില്‍ 'സ്വതന്ത്രവും തുറന്നതും നിയമങ്ങള്‍ അടിസ്ഥാനമാക്കിയതുമായ ഇന്‍ഡോ-പസഫിക് മേഖലയെ പിന്തുണയ്ക്കുന്നു' എന്ന വാചകം നിലനിര്‍ത്തിയിട്ടുണ്ട്.
2024 ഒക്ടോബറില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സൈനിക തര്‍ക്കം പരിഹരിച്ചുകൊണ്ടുള്ള കരാറിന് ശേഷം ചൈനയോടുള്ള ഇന്ത്യയുടെ പൊതു നിലപാടിലുണ്ടായ മാറ്റമാണ് ഈ സ്വരമാറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. അതേസമയം, തെക്കന്‍ ചൈനാ കടല്‍ വിഷയത്തില്‍ മുന്‍പത്തെ നിലപാടുകള്‍ സംയുക്ത പ്രസ്താവനയില്‍ ആവര്‍ത്തിച്ചു. സമുദ്രയാന സ്വാതന്ത്ര്യം, സമാധാനപരമായ തര്‍ക്ക പരിഹാരം, സൈനികവല്‍ക്കരണം ഒഴിവാക്കല്‍, സ്വയം നിയന്ത്രണം, പെരുമാറ്റച്ചട്ടം വേഗത്തില്‍ പൂര്‍ത്തിയാക്കല്‍ എന്നിവയ്ക്ക് ഇരുരാജ്യങ്ങളും പിന്തുണ അറിയിച്ചു.
ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ ദശകത്തില്‍ ഇരട്ടിയായി 16 ബില്യണ്‍ ഡോളറില്‍ എത്തിയിട്ടുണ്ട്. 2030-ഓടെ ഇത് 25 ബില്യണ്‍ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം. കൂടാതെ, ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് വിയറ്റ്‌നാം വിപണിയില്‍ കൂടുതല്‍ പ്രവേശനം നല്‍കുന്നതിനുള്ള കരാറുകളിലും ഒപ്പുവെച്ചു. സെമികണ്ടക്ടറുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നീ മേഖലകളിലും സഹകരിക്കാന്‍ തോ ലാം ആഹ്വാനം ചെയ്തു.
പ്രതിരോധമായിരുന്നു ഈ സന്ദര്‍ശനത്തില്‍ ഏറ്റവും സൂക്ഷ്മമായി നിരീക്ഷിച്ച മേഖല. വിയറ്റ്നാമിന് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ വില്‍ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളായിരുന്നു ഇതില്‍ പ്രധാനം. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ചര്‍ച്ചകള്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി പി. കുമാരന്‍ സൂചിപ്പിച്ചു. നേരത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് അഫയേഴ്‌സില്‍ സംസാരിക്കവേ പ്രതിരോധ സഹകരണം ഇനിയും ആഴത്തിലാകണമെന്ന് തോ ലാം അഭിപ്രായപ്പെട്ടിരുന്നു.
2016-ല്‍ ഇന്ത്യ വിയറ്റ്‌നാമിന് വാഗ്ദാനം ചെയ്ത 500 ദശലക്ഷം ഡോളറിന്റെ പ്രതിരോധ വായ്പ (Line of Credit) ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഇതില്‍ 30 ദശലക്ഷം ഡോളറിന്റെ പദ്ധതികള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 14 അതിവേഗ പട്രോളിംഗ് ബോട്ടുകളുടെ ടെന്‍ഡര്‍ നടപടികള്‍ നടക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബാക്കിയുള്ള 200 ദശലക്ഷം ഡോളര്‍ വിയറ്റ്നാം നാവികസേനാ കപ്പലുകളുടെ നവീകരണത്തിനും അന്തര്‍വാഹിനി ബാറ്ററികള്‍ വാങ്ങുന്നതിനുമുള്ള രണ്ടാം ഘട്ടത്തിനായി വിനിയോഗിക്കും.
വിയറ്റ്നാമിന്റെ പക്കലുള്ള റഷ്യന്‍ നിര്‍മ്മിത സുഖോയ്-30 യുദ്ധവിമാനങ്ങള്‍ക്കും കിലോ-ക്ലാസ് അന്തര്‍വാഹിനികള്‍ക്കും അറ്റകുറ്റപ്പണി സൗകര്യങ്ങള്‍ ഇന്ത്യ നല്‍കാമെന്ന വാഗ്ദാനവും ചര്‍ച്ചയ്ക്കിടെ മോദി മുന്നോട്ട് വെച്ചിട്ടുണ്ട്. വിദേശകാര്യ-പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള 'ടു പ്ലസ് ടു' (ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തിന്റെ തന്ത്രപ്രധാന പങ്കാളിത്ത രാജ്യങ്ങളിലെ സമാന പദവിയിലുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്ന ഉന്നതതല നയതന്ത്ര, സുരക്ഷാ സംവിധാനം) ചര്‍ച്ചാ സംവിധാനം ആരംഭിക്കാനും ഇരുപക്ഷവും സമ്മതിച്ചു. ഇന്ത്യ വളരെ കുറച്ച് തന്ത്രപ്രധാന പങ്കാളികള്‍ക്കായി മാത്രം മാറ്റിവെച്ചിട്ടുള്ള ഒരു സംവിധാനമാണിത്.
1954-ല്‍ നെഹ്‌റു വിയറ്റ്‌നാം സന്ദര്‍ശിച്ചതും 1960-കളിലും 70-കളിലും ഇന്ത്യയില്‍ നടന്ന വിയറ്റ്‌നാം യുദ്ധവിരുദ്ധ പ്രതിഷേധങ്ങളില്‍ ഉയര്‍ന്ന ''മേരാ നാം, തേരാ നാം, വിയറ്റ്‌നാം, വിയറ്റ്‌നാം'' എന്ന മുദ്രാവാക്യവും തോ ലാം അനുസ്മരിച്ചു. ഇന്ത്യയും വിയറ്റ്‌നാമും പരസ്പര താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്വാഭാവിക പങ്കാളികള്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. 2023 മുതല്‍ വിയറ്റ്‌നാം ജപ്പാന്‍, ഓസ്‌ട്രേലിയ, യുഎസ്, യുകെ തുടങ്ങി നിരവധി രാജ്യങ്ങളുമായി തങ്ങളുടെ ബന്ധം ഉന്നതതലത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയുമായുള്ള പുതിയ കരാറും ഈ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ്.
English Summary: Indian prime minister narendra modi and vietnamese president To Lam upgraded bilateral relations to an Enhanced Comprehensive Strategic Partnership. This move signals a significant deepening of ties as Vietnam pursues a balancing strategy among major powers under Lam’s leadership.