നേപ്പാളിൽ രസുവ ജില്ലയിലൂടെ ഒഴുകുന്ന ഭോട്ടേകോശി, തൃശൂലി നദികളിലുണ്ടായ പ്രളയം ആയിരത്തിലധികം ജീവനുകളാണ് കവർന്നത്. പ്രദേശത്തെ ഏറ്റവും മനോഹരമായ ഗ്രാമങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വ്യാപാരപാതകൾ, റോഡുകൾ, പാലങ്ങൾ, ജലവൈദ്യുത പദ്ധതികൾ എന്നിവയെല്ലാം നാമാവശേഷമായി.
2025 ജൂലൈ 8ന് ഇതേ പ്രദേശത്തുണ്ടായ കടുത്ത നാശനഷ്ടങ്ങൾക്ക് സമാനമായി, തീർത്തും അപ്രതീക്ഷിതവും വിനാശകരവുമായ രീതിയിൽ ആവർത്തിച്ച ഈ 'വെർട്ടിക്കൽ സുനാമി' പ്രകൃതിലോലമായ ഹിമാലയൻ മേഖലയിലുടനീളം പ്രധാനപ്പെട്ട ചില ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ദുരന്തത്തിൽ ഇന്ത്യയും ചൈനയും നേപ്പാളും പഠിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ ചർച്ചകളൊക്കെയും.
1. അതിർത്തികൾ പ്രകൃതിക്ക് മുന്നിൽ ഒന്നുമല്ല
പാരിസ്ഥിതിക ആഘാതങ്ങളും പ്രകൃതിദുരന്തങ്ങളും ഭൗമരാഷ്ട്രീയ അതിർത്തികളെ മാനിക്കുന്നില്ല. ടിബറ്റ് ഭാഗത്തുണ്ടായ മഞ്ഞുമല തകർച്ചയും അതിനെത്തുടർന്നുള്ള ഹിമപാതവുമാണ് നേപ്പാളിൽ പ്രളയത്തിന് വഴിവെച്ചത്.
പരിഹാരം
മൂന്ന് രാജ്യങ്ങളും അയൽപക്ക നയതന്ത്രത്തേക്കാൾ പ്രകൃതിയോടുള്ള പരസ്പരാശ്രിതത്വം സ്വീകരിക്കണം. ജലനിരപ്പ് സംബന്ധിച്ച തത്സമയ വിനിമയം, അതിർത്തിയിലെ ഉദ്യോഗസ്ഥർക്ക് നൽകേണ്ട പരിശീലനം, ശാസ്ത്രീയ സഹകരണം എന്നിവ നിർബന്ധമാക്കണം.
2. ദുരന്തമുഖത്തെ വികേന്ദ്രീകരണം
കാഠ്മണ്ഡുവോ ന്യൂഡൽഹിയോ പോലെ തലസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾ വൻ ദുരന്തങ്ങളിൽ പെട്ടെന്ന് ഫലം കാണണമെന്നില്ല. പ്രളയത്തിന് ഇരയാകുന്നതും ആദ്യ രക്ഷാപ്രവർത്തനം നടത്തുന്നതും പ്രാദേശിക ഗ്രാമവാസികളാണ്.
പരിഹാരം
പ്രാദേശിക മുനിസിപ്പാലിറ്റികൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും അടിയന്തിര മുന്നറിയിപ്പിനുള്ള സാങ്കേതികവിദ്യകളിൽ പരിശീലനവും സാമ്പത്തിക അധികാരങ്ങളും നേരിട്ട് നൽകണം.
3. ഏകീകൃത ഹിമാലയൻ കാലാവസ്ഥാ നയം
നിലവിൽ ഹിമാലയൻ മേഖലയിലെ രാജ്യങ്ങൾക്ക് വെവ്വേറെ കാലാവസ്ഥാ നയങ്ങളാണ് ഉള്ളത്. ഇന്ത്യയ്ക്ക് സ്വന്തമായി ഹിമാലയൻ ദൗത്യങ്ങളുണ്ട്; ചൈനയ്ക്ക് അവരുടേതായ നിരീക്ഷണങ്ങളുണ്ട്.
പരിഹാരം
ICIMOD പോലുള്ള ഏജൻസികളുടെ പഠനങ്ങൾ മുൻനിർത്തി ഇന്ത്യയും ചൈനയും നേപ്പാളും ഉൾപ്പെടുന്ന പൊതുവായ ഒരു ഹിമാലയൻ കാലാവസ്ഥാ റെസിലിയൻസ് പ്ലാറ്റ്‌ഫോം രൂപീകരിക്കണം.
നേപ്പാൾ ഇനിയും കരുതിയിരിക്കേണ്ട കാര്യങ്ങൾ കാര്യങ്ങൾ
ദുരന്തത്തിൽ ഒലിച്ചുവന്ന ചളിയും പാറക്കൂട്ടങ്ങളും ചേർന്ന് താൽക്കാലികമായി കൃത്രിമ തടാകങ്ങൾ രൂപപ്പെടാനുള്ള സാധ്യത ഇപ്പോഴുമുണ്ട്. ഇവ പൊട്ടിയുണ്ടാകുന്ന രണ്ടാം തരംഗ പ്രളയങ്ങൾ തടയാൻ തുടർച്ചയായ സാറ്റലൈറ്റ് നിരീക്ഷണം വേണം.
നശിച്ചുപോയ ജലവൈദ്യുത നിലയങ്ങളും പാലങ്ങളും അതേ മാതൃകയിൽ ധൃതിപിടിച്ച് പുനർനിർമ്മിക്കരുത്. ഭാവിയിലുണ്ടാകുന്ന ഇത്തരം 'ക്ലൈമറ്റ് ഇവന്റുകളെ' ചെറുക്കാൻ ശേഷിയുള്ള രീതിയിൽ മാറ്റി രൂപകൽപ്പന ചെയ്യണം.
ട്രെക്കിംഗ് മേഖലകളിലും തീർത്ഥാടന പാതകളിലും എത്തുന്ന വിദേശികളുടെയും തദ്ദേശീയരുടെയും തത്സമയ ജിപിഎസ് നിർണ്ണയവും വിവരശേഖരണവും നിർബന്ധമാക്കേണ്ടതുണ്ട്.
ഒരു കണ്ണ് വേണം നേപ്പാളിൽ
നേപ്പാളിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നു ഒഴുകിയെത്തുന്ന നദികൾ വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഉത്തർപ്രദേശിലെയും ബീഹാറിലെയും സമതലങ്ങളിലേക്ക് എത്തുന്നത്. അതിനാൽ മുൻകൂട്ടി മുന്നറിയിപ്പ് ലഭിച്ചില്ലെങ്കിൽ അതിർത്തി ഗ്രാമങ്ങൾ മിനിറ്റുകൾക്കകം വെള്ളത്തിനടിയിലാകും.
നേപ്പാളിലെ പ്രളയത്തിൽ ഒഴുകിയെത്തുന്ന കോടികണക്കിന് ടൺ മണ്ണും ചളിയും കാരണം ബീഹാറിലെയും യുപിയിലെയും നദീതടങ്ങൾ നികന്നുപോകാറുണ്ട്. ഇത് നദികളുടെ ആഴം കുറയ്ക്കുകയും നദികൾ പെട്ടെന്ന് വഴിമാറി ഒഴുകി പുതിയ ഗ്രാമങ്ങളെ മുക്കിക്കളയുകയും ചെയ്യുന്നു (പ്രത്യേകിച്ച് 'ബീഹാറിന്റെ കണ്ണീർ' എന്നറിയപ്പെടുന്ന കോസി നദിയെ).
യുപി, ബീഹാർ സംസ്ഥാനങ്ങളിലെ പ്രധാന കാർഷിക മേഖലകളിലേക്ക് പ്രളയജലം കയറി ലക്ഷക്കണക്കിന് ഏക്കർ വിളകൾ നശിക്കുകയും വൻതോതിൽ ജനങ്ങൾ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യുന്നു.
മഹാകാളി, കോസി, ഗണ്ഡക് നദികൾക്ക് കുറുകെയുള്ള അതിർത്തി ബാരേജുകളിലേക്ക് (ഉദാഹരണത്തിന് തനക്പൂർ, ബാൺബസ, വാൽമീകി നഗർ ബാരേജുകൾ) നേപ്പാളിൽ നിന്ന് അമിതമായി വെള്ളമെത്തുമ്പോൾ ഇന്ത്യയ്ക്ക് ഷട്ടറുകൾ തുറന്നുവിടേണ്ടി വരുന്നു. ഇത് താഴ്ന്ന പ്രദേശങ്ങളെ പൂർണ്ണമായും വെള്ളത്തിനടിയിലാക്കും.
നേപ്പാളിലെ ജലനിരപ്പും മറ്റ് വിവരങ്ങളും തത്സമയം ഇന്ത്യയിലേക്ക് നൽകുന്ന വെതർ സ്റ്റേഷനുകൾ കൂടുതലായി സ്ഥാപിക്കുക. നദികളിലെ ചളി നീക്കം ചെയ്യാനും ബാരേജുകളുടെയും നദീതീരങ്ങളുടെയും ബലപ്പെടുത്തലിനുമായി ഇരുരാജ്യങ്ങളും ചേർന്നുള്ള സ്ഥിര സംവിധാനം ഉറപ്പാക്കുക.
Flooding in the Bhotekoshi and Trishuli rivers flowing through Nepal’s Rasuwa district has claimed more than 1,000 lives. Some of the region’s most scenic villages, tourist destinations, trade routes, roads, bridges, and hydropower projects have been devastated.
Similar to the severe destruction witnessed in the area on July 8, 2025, this sudden and catastrophic recurrence of a “vertical tsunami” has sparked crucial discussions across the ecologically fragile Himalayan region. At the heart of these discussions are the lessons India, China, and Nepal need to learn from this disaster in Nepal’s river valleys.