International

ചോളരുടെ സുപ്രധാന രേഖ, 1000 വർഷത്തെ പഴക്കം; ആ ചെമ്പുതകിടുകൾ ഇന്ത്യയിലേക്ക്

30 കിലോ തൂക്കം വരുന്ന 21 തകിടുകളാണ് ഇന്ത്യക്ക് തിരികെ കിട്ടിയിരിക്കുന്നത്. ചോള രാജമുദ്രയുള്ള ഒരു വെങ്കല വളയത്താൽ ചുറ്റപ്പെട്ട നിലയിലാണ് തകിടുകൾ. ഇവയിൽ സംസ്കൃതത്തിലും തമിഴിലുമുള്ള ലിഖിതങ്ങളുണ്ട്.

Madism Desk

വർഷങ്ങളുടെ നയതന്ത്ര ചർച്ചകൾക്കും, കാത്തിരിപ്പിനുമൊടുവിൽ ഇന്ത്യക്ക് ചോള രാജവംശകാലത്തെ ചരിത്രപ്രധാനമായ ചെമ്പുതകിടുകൾ കൈമാറിയിരിക്കുകയാണ് നെതർലൻഡ്സ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്സ് സന്ദർശത്തിനിടെ ഔദ്യോഗിക ചടങ്ങിൽ പ്രധാനമന്ത്രി റോജ് ജെറ്റൻ ആണ് ഇവ കൈമാറിയത്.

30 കിലോ തൂക്കം വരുന്ന 21 തകിടുകളാണ് തിരികെ കിട്ടിയിരിക്കുന്നത്. ചോള രാജമുദ്രയുള്ള ഒരു വെങ്കല വളയത്താൽ ചുറ്റപ്പെട്ട നിലയിലാണ് തകിടുകൾ. ഇവയിൽ സംസ്കൃതത്തിലും തമിഴിലുമുള്ള ലിഖിതങ്ങളുണ്ട്.

യൂറോപ്പിൽ ലെയ്ഡൻ പ്ലെയ്റ്റ്സ് എന്നറിയപ്പെടുന്ന ഈ ചെമ്പ് തകിടുകൾ ചോള സാമ്രാജ്യത്തിൻറെ അവശേഷിക്കുന്ന രേഖകളിൽ പ്രധാനപ്പെട്ടവയാണ്. നെതർലൻഡ്സിലെ ലെയ്ഡൻ നാഷണൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നതിനാലാണ് ഈ പേര് വന്നത്. 11ാം നൂറ്റാണ്ടിൽ നിർമിച്ചു എന്ന് കരുതപ്പെടുന്ന ഇവയ്ക്ക് ഇന്ത്യയുടെ സാംസ്കാരികചരിത്രത്തിൽ സവിശേഷസ്ഥാനമുണ്ട്.

രാജരാജ ചോളൻ ഒന്നാമൻറെ കാലത്തേക്കാണ് നിലവിൽ തിരികെ ലഭിച്ചിരിക്കുന്ന ലെയ്ഡൻ പ്ലെയ്റ്റ്സിൻറെ ഡേറ്റിംഗ് രേഖകൾ വിരൽ ചൂണ്ടുന്നത്. മധ്യകാല ചോള സാമ്രാജ്യത്തിൻറെ തുടക്കത്തിൽ തന്നെ ചെമ്പുതകിടുകൾ ഉപയോഗത്തിലുണ്ടായിരുന്നു. രൂപം മാറ്റാനോ മറ്റ് കൃത്രിമത്വങ്ങൾക്കോ പറ്റാത്തതിനാലും ഏറെക്കാലം നിലനിൽക്കും എന്നതിനാലും വ്യവസായ ആവശ്യത്തിനും ഭൂവില്പനയ്ക്കുമൊക്കെ രേഖകളായി ചെമ്പുതകിടുകളാണ് ഉപയോഗിച്ചുവന്നിരുന്നത്. വട്ടെഴുത്ത്, ഗ്രന്ഥ ലിപികളിലൊക്കെ രേഖകൾ ലെയ്ഡൻ പ്ലേറ്റ്സിൽ കണ്ടെത്തിയിട്ടുണ്ട്.

എട്ട്, പത്ത് നൂറ്റാണ്ടുകൾക്കിടയിൽ കേരളത്തിൽ കടൽമാർഗം കാര്യമായ വ്യാപാര ഇടപാടുകൾ നടന്നിരുന്നു. കേരളത്തിൻറെ സാമ്പത്തികസ്ഥിതിയിൽ കാര്യമായ ഉയർച്ചയുണ്ടാക്കിയതിനാൽ ചോളരാജാക്കന്മാരിത് കാര്യമായി പ്രോത്സാഹിപ്പിച്ച് പോന്നു. കൊടുങ്ങല്ലൂർ (മുസിരിസ്), കൊല്ലം, കണ്ണൂർ എന്നീ തുറമുഖങ്ങളിലൂടെയായിരുന്നു പ്രധാന ഇടപാടുകളൊക്കെയും നടന്നിരുന്നത്. അറേബ്യ, പേർഷ്യ, ചൈന എന്നിവിടങ്ങളിൽ നിന്ന് ധാരാളമായി വ്യാപാരികൾ ഈ കാലയളവിൽ കേരളത്തിലെത്തി. കുരുമുളക്, ഏലം തുടങ്ങിയവ വലിയ രീതിയിൽ കയറ്റി അയയ്ക്കപ്പെട്ടു.

വ്യാപാരം കനത്തതോടെ ക്രിസ്ത്യൻ, ജൂത, മുസ്ലിം വിഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് വലിയതോതിൽ കുടിയേറ്റവുമുണ്ടായി. ഹിന്ദുക്കളെ കൂടാതെ ഈ വിഭാഗക്കാർക്കും ചോളരാജാക്കന്മാർ പ്രത്യേക അധികാരങ്ങൾ നൽകിയിരുന്നു. സ്വാഭാവികമായും ഇവരുടെ ചരിത്രമറിയാനും ചെമ്പുതകിടുകൾ സുപ്രധാന ഘടകമായി. ചോള കാലഘട്ടത്തിലെ മതപരവും സാംസ്കാരികവുമായ കൈമാറ്റത്തെ കുറിച്ചാണ് തകിടുകളിലേറെയും പ്രതിപാദിച്ചിരിക്കുന്നത്.

നിലവിൽ തിരികെ ലഭിച്ചിരിക്കുന്ന തകിടുകളിൽ നാഗപട്ടണത്തെ ബുദ്ധവിഹാരത്തിനെ കുറിച്ചുള്ള വിവരങ്ങളുണ്ട്. രാജരാജ ചോളൻ ഒന്നാമൻറെ വാക്കാലുള്ള ഉത്തരവുകൾ താളിയോലകളിൽ എഴുതിയെടുക്കുകയും പിന്നീടിവ മകൻ രാജേന്ദ്ര ചോളൻറെ കാലത്ത് ചെമ്പുതകിടുകളിലേക്ക് മാറ്റിയെഴുതുകയുമായിരുന്നു.

AD18-ാം നൂറ്റാണ്ടിൽ നാഗപട്ടണം ഡച്ചുകാരുടെ നിയന്ത്രണത്തിലായിരുന്ന സമയത്താണ് ഈ തകിടുകൾ നെതർലൻഡ്സിലേക്ക് കൊണ്ടുപോയത്. പതിറ്റാണ്ടുകളോളം ഇവ നെതർലൻഡിലെ സുരക്ഷിതമായ കേന്ദ്രങ്ങളിൽ സൂക്ഷിച്ചു. കാലക്രമേണ, ചരിത്രകാരന്മാർക്കിടയിലും തമിഴ് ലിപിശാസ്ത്രജ്ഞർക്കിടയിലും ഇവ പ്രചാരം നേടി. ചോള സാമ്രാജ്യത്തെ പറ്റി പറയുന്ന തമിഴ് ചരിത്ര നോവലായ ‘പൊന്നിയിൻ സെൽവനി’ലൂടെ സാധാരണക്കാരും ഈ തകിടിനെ പറ്റി അറിയുകയായിരുന്നു.

English Summary: After years of diplomatic efforts and a long wait, the Netherlands has handed over historically significant copper plates dating back to the Chola dynasty to India. The plates were officially presented by Dutch Prime Minister Rob Jetten during Prime Minister Narendra Modi’s visit to the Netherlands.

India has regained 21 copper plates weighing around 30 kilograms in total. The plates are bound together by a bronze ring bearing the royal seal of the Chola dynasty. The inscriptions on them are written in Sanskrit and Tamil.