'ലോകത്തിലെ ഏറ്റവും മികച്ച നാവികസേനയുടെ അറിയിപ്പ്, ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാനോ പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും തങ്ങൾ തടയും' ഇന്ന് ലോകത്തെ തന്നെ ഞെട്ടിച്ച അമേരിക്കയുടെ ഭീഷണി ഉണ്ടാക്കാനിരിക്കുന്ന പ്രതിസന്ധി ചെറുതല്ല. ഇറാനിലേക്കോ അവിടെ നിന്നോ ഉള്ള ഒരു കപ്പലിനെയും കടത്തിവിടില്ലെന്നും ഹോർമുസ് കടലിടുക്കിലൂടെ മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന കപ്പലുകളെ തടയില്ലെന്നും വ്യക്തമാക്കിയപ്പോൾ ലോകത്തിനുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും, പ്രതിസന്ധികളും തിരിച്ചറിയേണ്ടതുണ്ട്. സംഘർഷം കുറയ്ക്കുന്നതിനേക്കാൾ വർധിക്കാൻ ഈ ഉപരോധം കാരണമാവുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്
ഇസ്ലാമാബാദിൽ നടന്ന ചർച്ചയുടെ പരാജയം ഏത് രീതിയിൽ പ്രതിഫലിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. ചർച്ചയിൽ ഫലം ലഭിക്കാത്തത്, ഇറാന് കൂടുതൽ ദോഷകരമാകുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെഡി വാൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഏത് രീതിയിലും അതിനെ താനാണ് നേരിടുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇറാൻ. കടലിടുക്കിന്റെ ഉപരോധത്തിൽ യുകെ പങ്കാളിയാകില്ലെന്ന് അറിയിച്ചിരുന്നു. കൂടാതെ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും ഇതേ നിലപാടിലാണ്.
അമേരിക്ക എങ്ങനെയാണ് തുറമുഖങ്ങളിൽ ഉപരോധം ആസൂത്രണം ചെയ്യുക?
നിലവിൽ ഇതിനൊരു മറുപടിയും അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. എന്നാൽ, എത്ര യുദ്ധക്കപ്പലുകൾ വിന്യസിക്കുമെന്നോ? യുദ്ധവിമാനങ്ങൾ ഉപയോഗിക്കുമെന്നോ? ഗൾഫ് രാജ്യങ്ങൾ സഹായിക്കുമോയെന്നും വ്യക്തമല്ല. പരിസ്ഥിതിയ്ക്ക് ദോഷം സംഭവിക്കാൻ സാഹചര്യമുള്ളതിനാൽ ടാങ്കറുകൾക്കെതിരെ മിസൈലുകൾ ഉപയോഗിക്കാൻ സാധ്യത കുറവാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പകരം കപ്പലുകൾ ദിശ മാറിപോകാൻ, ഭീഷണിപ്പെടുത്തുകയും, ആയുധങ്ങളായുള്ള സംഘങ്ങളെ കപ്പലുകളിൽ കയറ്റി നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുമെന്നാണ് സൂചന. അതേസമയം, വെടിനിർത്തൽ ധാരണ ഉണ്ടായതിനാൽ, യുദ്ധക്കപ്പലുകൾ വിന്യസിക്കില്ലെന്നാണ് റെവല്യൂഷണറി ഗാർഡ്സ് വ്യക്തമാക്കിയത്. എന്നാൽ, ഇറാനിലെ മിസൈൽ ഫാക്ടറികൾ പോലുള്ള ലക്ഷ്യങ്ങളെ ചൂണ്ടിക്കാട്ടി അമേരിക്കൻ ആക്രമണങ്ങൾ വീണ്ടും തുടങ്ങാനിടയുണ്ടെന്ന് സൂചന നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സമാധാന ചർച്ചകളിലെ പരാജയം വീണ്ടും സൈനിക നടപടികൾ പരിഗണിക്കുന്നത്തിലേക്കെത്തിക്കും.
എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നീക്കം
സംഘർഷാവസ്ഥ അവസാനിച്ചതിന് ശേഷവും ഹോർമുസ് കടലിടുക്ക് നിയന്ത്രണം കൈവശം വയ്ക്കാൻ ഇറാൻ ആഗ്രഹിക്കുന്നതായി ടെഹ്‌റാൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ വഴിയിലൂടെ കടന്നുപോകുന്ന ഓരോ കപ്പലിനും 2 മില്യൺ ഡോളർ വരെ ഫീസ് ഈടാക്കുന്ന പദ്ധതിയും അവർ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, ഗതാഗത സ്വാതന്ത്ര്യത്തിന് എതിരായ നടപടിയാണിതെന്ന ആരോപണം ഉയർന്നു. കടലിടുക്ക് വീണ്ടും തുറക്കുന്നത് തന്റെ ഉത്തരവാദിത്വമല്ലെന്നാണ് ട്രംപ് വാദം. ഇത്തരത്തിൽ അടച്ചിടൽ തുടർന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക ഉയർന്നതിനാൽ പ്രശ്നം പരിഹരിക്കാൻ സമ്മർദ്ദം വർധിക്കും. ട്രംപിന്റെ നീക്കം വിജയിച്ചാൽ, ചർച്ചകളിൽ ഇറാൻ മുട്ടുമടക്കും.
കുരുക്കിലാകുന്ന ആഗോള എണ്ണ വിപണി
ഉപരോധത്തിന്റെ തീവ്രതയും വ്യാപ്തിയും എങ്ങനെയാണെന്നതാശ്രയിച്ചായിരിക്കും എണ്ണവിലയുടെ ഭാവി നിർണയിക്കപ്പെടുക. വിപണിയിലെ ലഭ്യത കുറയുമ്പോൾ സാധാരണയായി വില ഉയരുന്നത് സ്വാഭാവികമാണ്. ഇറാനിയൻ എണ്ണ കയറ്റുമതി തടയുന്നത് രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സിനെ ബാധിക്കുമ്പോഴും, ആഗോള വിപണിയിൽ ലഭ്യത കുറയുന്നതിനാൽ വില വർധനക്കും വഴിവെക്കും. യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 100 ടാങ്കറുകൾ ഹോർമുസ് വഴി കടന്നുപോയിട്ടുണ്ട്, ഇവയിൽ കൂടുതലും ചൈനയിലേക്കും ഇന്ത്യയിലേക്കുമുള്ള ഇറാനിയൻ എണ്ണയായിരുന്നു.
മുൻപ് വില നിയന്ത്രിക്കാൻ അമേരിക്ക ചില ഇളവുകൾ നൽകിയിരുന്നെങ്കിലും, ഈ വിതരണങ്ങൾ തടയുന്നത് വിപണിയിൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കും. യുദ്ധത്തിന് മുമ്പ് ഇത് ഏകദേശം 70 ഡോളറായിരുന്ന ക്രൂഡ് ഓയിൽ ബാരലിന് 8 ശതമാനം ഉയർന്ന് 104.24 ഡോളറായി. ബ്രെന്റ് ക്രൂഡ് 7 ശതമാനം ഉയർന്ന് 102.29 ഡോളറിലെത്തിയിട്ടുണ്ട്. ഈ നീക്കങ്ങൾ സംഘർഷം വർധിപ്പിക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയിലും എണ്ണവിലയിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്നതാണ് വിലയിരുത്തൽ.
ലോകത്തെ അഞ്ചിലൊന്ന് ഊർജ്ജ വിതരണവും നടക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ, കഴിഞ്ഞ ഫെബ്രുവരി 28 മുതൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുൾപ്പെടെയുള്ള ചില രാജ്യങ്ങൾ നയതന്ത്ര ഇടപെടലിലൂടെ സ്വന്തം കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കിയിട്ടുണ്ടെങ്കിലും, പുതിയ ഉപരോധം ആഗോള ഊർജ്ജ പ്രതിസന്ധി അതിരൂക്ഷമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാനെ 'ലോക കൊള്ളയടിക്കൽ' എന്ന് ആരോപിച്ച ട്രംപ്, യുഎസ് കപ്പലുകളെ ആക്രമിച്ച ഏതൊരാളെയും 'നരകത്തിലേക്ക് തള്ളിവിടുമെന്നും' ഭീഷണി ഉയർത്തിയിട്ടുണ്ട്.
English Summary: The proposed blockade of the Strait of Hormuz by Donald Trump has intensified US-Iran tensions, raising fears of global economic instability, rising oil prices, and maritime conflict. The move could disrupt 20% of global oil supply and escalate geopolitical risks across the Middle East.