Kerala

'മറക്കരുത്, 2004ലെ വടക്കാഞ്ചേരി'; മുഖ്യമന്ത്രിപദത്തിനായി കരുക്കൾ നീക്കുന്ന കെ സി വേണുഗോപാലിനെ മുരളീധരന്റെ തോൽവി ഓർമിപ്പിച്ച് സോഷ്യൽ മീഡിയ

നിലവില്‍ ആലപ്പുഴ എംപിയായ കെ സി വേണുഗോപാലിനായി എംഎല്‍എ മാരുടെ വലിയൊരു വിഭാഗവും രംഗത്തുണ്ട്. ഹൈക്കമാന്‍ഡിലുള്ള സ്വാധീനവും കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് വേണുഗോപാല്‍ ക്യാംപിന്റെ പ്രതീക്ഷ

Political Desk

പതിനാറാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വന്‍വിജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തില്‍ വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരാണ് മുന്നില്‍. കെ സി വേണുഗോപാലാണ് പട്ടികയില്‍ മൂന്നാമന്‍. നിലവില്‍ ആലപ്പുഴ എംപിയായ കെ സി വേണുഗോപാലിനായി എംഎല്‍എമാരുടെ വലിയൊരു വിഭാഗവും രംഗത്തുണ്ട്. ഹൈക്കമാന്‍ഡിലുള്ള സ്വാധീനവും കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് വേണുഗോപാല്‍ ക്യാംപിന്റെ പ്രതീക്ഷ.

വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാരിലേക്ക് ഉപ തിരഞ്ഞെടുപ്പിലൂടെ കടുന്നുവരാനാണ് കെ സി ശ്രമിക്കുന്നത്. ഇതിനായി കണ്ണൂര്‍ ജില്ലയിലെ ഉറച്ച സീറ്റുകളില്‍ ഒന്നാണ് കെ സി വേണുഗോപാല്‍ ലക്ഷ്യമിടുന്നത്. ചര്‍ച്ചകളും ചരടുവലികളും പുരോഗമിക്കുമ്പോള്‍ എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിനോട് 2004 ലെ വടക്കാഞ്ചേരി മറക്കരുതെന്ന് ഓര്‍മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ.

വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പ്

2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് കെ മുരളീധരന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നായിരിക്കും. കേരളത്തില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക മന്ത്രിയെന്ന പേരായിരുന്നു ആ തിരഞ്ഞെടുപ്പ് മുരളിക്ക് നല്‍കിയത്.

2001 ല്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ എ കെ ആന്റണി സര്‍ക്കാരിലേക്ക് അന്നത്തെ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ കടന്നുവരികയായിരുന്നു. കെപിസിസി പ്രസിന്റും മുഖ്യമന്ത്രിയും നിരന്തരം പോരടിച്ച ഭരണകാലത്ത് സമയവായം എന്ന നിലയ്ക്കായിരുന്നു കെ മുരളീധരന്‍ വൈദ്യുത മന്ത്രിയായെത്തിയത്. 2004 ഫെബ്രുവരി 11-നായിരുന്നു മൂന്ന് വര്‍ഷം പിന്നിട്ട സര്‍ക്കാരില്‍ കെ മുരളീധരന്‍ ഭാഗമായത്. ഈ സമയം നിയമസഭാംഗമല്ലായിരുന്നു മുരളീധരന്‍.

ആറ് മാസത്തിനകം തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടിയിരുന്ന കെ മുരളീധരന്‍ അന്ന് കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ വടക്കാഞ്ചേരിയാണ് ഇതിനായി തെരഞ്ഞെടുത്തത്. മുരളിക്കായി സിറ്റിങ് എംഎല്‍എ വി ബാലറാം രാജിവച്ചു. കെ കരുണാകരന്റെ വിശ്വസ്തനായിരുന്ന വി ബാലറാം 2001ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലമായിരുന്നു വടക്കാഞ്ചേരി. രാജിയോടെ വടക്കാഞ്ചേരിയില്‍ മുരളിയ്ക്കായി ഉപതെരഞ്ഞെുപ്പിന് കളമൊരുങ്ങി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എ സി മൊയ്തീനും ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രനുമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ആന്റണി സര്‍ക്കാരിനെ ആക്രമിച്ച മുരളിയുടെ നിലപാടുകള്‍ ആയിരുന്നു എല്‍ഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധം. ഒടുവില്‍ 2004 മെയ് 10ന് വോട്ടെടുപ്പ് നടന്നു. തികഞ്ഞ ആത്മവിശ്വാസത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫ് ഫലം വന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി..

2004 മെയ് 14-ന് ഫലം വന്നപ്പോള്‍ എ സി മൊയ്തീനോട് മന്ത്രി കെ മുരളീധരന്‍ ദയനീയമായി തോറ്റു. 3715 വോട്ടുകള്‍ക്കായിരുന്നു മുരളീധരന്റെ തോല്‍വി. ഫലം വന്ന ദിവസം തന്നെ കെ മുരളീധരന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു.

English Summery: Following the UDF’s sweeping victory in the 16th Kerala Legislative Assembly elections, discussions within the Congress over the Chief Minister’s post have intensified. Key contenders include V.D. Satheesan and Ramesh Chennithala, while K.C. Venugopal has emerged as a strong frontrunner. A significant section of MLAs is backing Venugopal, with his close ties to the party high command seen as a major advantage in the leadership decision.