Kerala

നിപ: രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 77 പേര്‍, ഹൈ റിസ്‌ക് വിഭാഗത്തില്‍ 11 പേര്‍, കണ്‍ട്രോള്‍ റൂം തുറന്നു

സമ്പര്‍ക്ക പട്ടികയില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളും അഞ്ചുപേര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്

Madism Desk

കോഴിക്കോട് ജില്ലയില്‍ രാമനാട്ടുക സ്വദേശിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത ജാഗ്രത. രോഗം സ്ഥീരീകരിച്ച 43 കാരന്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ ചികിത്സയിലാണ്. നിപ വൈറസ് ബാധയുടെ വീണ്ടും സ്ഥീരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു.

നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 77 പേരാണുള്ളത്. ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളും അഞ്ചുപേര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. ഇവരില്‍ ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമ്പര്‍ക്ക പട്ടികയിലെ രണ്ടുപേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 13 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 62 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ആണുള്ളത്. ഇതില്‍ ഹൈയസ്റ്റ്, ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട എല്ലാവരും ക്വാറന്റൈനിലാണ്. രോഗബാധിതന്റെ റൂട്ട് മാപ്പ് തയാറായിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

ഫീല്‍ഡ് തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലായി ആര്‍.ആര്‍.ടി യോഗം ചേര്‍ന്നിരുന്നു. പി.പി.ഇ കിറ്റ്, ഗ്ലൗസ്, മാസ്‌ക് തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. മുന്‍കരുതലായി മരുന്നുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും കലക്ടര്‍ അറിയിച്ചു.

കണ്‍ട്രോള്‍ റൂം തുറന്നു

സംശയനിവാരണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.

ഫോണ്‍: 0495 2373 901, 9072007767

English Summary: Authorities in Kozhikode district have intensified surveillance and precautionary measures after a 43-year-old man from Ramanattukara tested positive for Nipah virus infection. The patient is currently undergoing treatment in the ICU of Kozhikode Medical College Hospital. District Collector M.S. Madhavikutty stated that preventive and containment activities have been initiated following the confirmation of the case. Health officials are closely monitoring contacts and strengthening public health measures to prevent further spread of the virus.