കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയ സംഭവം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് സംഭവം നടന്നത്. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളിൽ നിന്നായി പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി. തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റ് മുറികളിലും പാമ്പുകളെ കണ്ടെത്തി.
ചുവരിലെ വിള്ളലുകളിലൂടെയോ വാതിലിനടിയിലൂടെയോ ആയിരിക്കാം പാമ്പുകൾ വീട്ടിനുള്ളിൽ കടന്നതെന്നാണ് പ്രാഥമിക നിഗമനം. പിടികൂടിയ അഞ്ച് പാമ്പുകളെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ പേരാമ്പ്രയിൽ യുവതിക്ക് പാമ്പുകടിയേറ്റു. യുവതിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് വേനൽ കടുത്ത സാഹചര്യത്തിൽ തണുപ്പ് തേടി പാമ്പുകൾ വീടുകളിലേക്ക് കയറുന്ന പ്രവണത വർധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ നിലത്ത് കിടന്നുറങ്ങുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശം നൽകി.
സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന രോഗികളിൽ പാമ്പ് കടിയേറ്റ സാധ്യതയും പരിശോധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിൽ നിർദ്ദേശം നൽകി. അടുത്തിടെ റിപ്പോർട്ട് ചെയ്ത മൂന്ന് മരണങ്ങളിലും പാമ്പുകടി ആദ്യഘട്ടത്തിൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നത് ഗൗരവകരമായി വിലയിരുത്തുന്നു. രോഗി മരിച്ചശേഷമാണ് പാമ്പുകടിയാണെന്ന് സ്ഥിരീകരിച്ചത്.
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി വിവിധ ഇനത്തിലുള്ള പാമ്പുകളുടെ കടിപ്പാട് തിരിച്ചറിയുന്നതിന് ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകാനും നിർദ്ദേശമുണ്ട്.
പാമ്പുകടിയേറ്റ കേസുകളിൽ ആന്റി വെനം നൽകുന്നതിൽ കാലതാമസമുണ്ടാകരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. സ്ഥാനത്ത് ആന്റി വെനം ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നു വിലയിരുത്തിയിട്ടുണ്ട്. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും ആശുപത്രികളിൽ പ്രത്യേക ജാഗ്രത പാലിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട്. പാമ്പുകടിയേറ്റാൽ ആന്റി വെനം ലഭ്യമുള്ള ആശുപത്രികൾ തേടി അലയേണ്ടതില്ലെന്നും 108 ആംബുലൻസിൽ വിളിച്ചാൽ രോഗിയെ സമയബന്ധിതമായി അനുയോജ്യമായ ആശുപത്രിയിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് അടുത്തിടെ പാമ്പുകടിയേറ്റ് മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ചിറയിൻകീഴിൽ ഉറക്കത്തിനിടയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് എട്ട് വയസ്സുകാരൻ മരിച്ചു. കോടാലിയിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങൾക്ക് പാമ്പുകടിയേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റ് മരണം സംഭവിച്ചതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിനു പുറമെ കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് മരണങ്ങൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നതാണ് അധികൃതരുടെ നിർദ്ദേശം.
English Summary: Five venomous snakes were found inside a house in Kuttiady, Kozhikode, causing panic. Another snakebite incident was reported in Perambra. Authorities have issued a statewide alert as snakebite cases and deaths rise, urging caution and timely treatment