തിരുവനന്തപുരം: വി.ഡി സതീശന്‍ ക്യാബിനെറ്റിലെ മന്ത്രിമാരെ ഉടന്‍ പ്രഖ്യാപിച്ചേക്കും. ഘടകകക്ഷികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ അതിവേഗത്തിലാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെ 11 മന്ത്രിമാര്‍ കോണ്‍ഗ്രസിന് ലഭിക്കും. കൂടാതെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും കോണ്‍ഗ്രസിന് തന്നെയായിരിക്കും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍നിന്ന് വിഭിന്നമായി ഇത്തവണ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനമുണ്ടാകില്ലെന്നാണ് സൂചന. അഞ്ചാം മന്ത്രിപദത്തിന് പകരം ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവിയാണ് കോണ്‍ഗ്രസ് ലീഗിന് മുന്നില്‍വെച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പി.കെ കുഞ്ഞാലിക്കുട്ടിയുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച ശേഷമായിരിക്കും. നാളെ ഉച്ചയോടെ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറാനാണ് യുഡിഎഫ് നീക്കം.
ഉമ്മൻചാണ്ടി മന്ത്രിസഭയിൽ കോൺഗ്രസ് കൈകാര്യം ചെയ്തിരുന്ന ആഭ്യന്തരം, വിജിലൻസ്, വൈദ്യുതി, ഗതാഗതം, റവന്യൂ, ആരോഗ്യം, ടൂറിസം, ഗ്രാമവികസനം, സഹകരണം, എക്സൈസ്, വനം പരിസ്ഥിതി വകുപ്പുകൾ ഇത്തവണ പൂർണമായും നിലനിർത്തുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഘടകകക്ഷികളിൽ ചിലർ ഇക്കാര്യത്തിൽ നീക്കുപോക്കുകളുണ്ടാകണമെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ധനവകുപ്പ് ഇത്തവണ നിർണായക പദവിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ കേരളാ കോൺഗ്രസിൽനിന്ന് വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
അതേസമയം ആഭ്യന്തര മന്ത്രി സ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ എഐസിസി തീരുമാനിച്ചാൽ വി.ഡി സതീശന് വഴങ്ങേണ്ടി വരും. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഷാനി മോൾ ഉസ്മാനെയും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നത്. വനിതകളിൽ ബിന്ദു കൃഷ്ണയെയും പരിണിച്ചേക്കും.
സണ്ണി ജോസഫ്, കെ മുരളീധരൻ എന്നിവരാണ് മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്ന മറ്റു മുതിർന്ന നേതാക്കൾ. പി.സി വിഷ്ണുനാഥ്, എം.വിൻസൻറ്, എം.ലിജു, മാത്യു കുഴൽനാടൻ, റോജി എം ജോൺ എന്നീ പേരുകളും ചർച്ചയിലുണ്ട്. കെ സുധാകരൻ കെ. ജയന്തിന് വേണ്ടി കളത്തിലിറങ്ങിയാൽ എം ലിജുവിന് തിരിച്ചടിയാകും. ടി. സിദ്ധിഖ്, ചാണ്ടി ഉമ്മൻ, വിടി ബൽറാം, ഐസി ബാലകൃഷ്ണൻ എന്നിവരുടെ പേരുകളും സജീവമാണ്. ടി സിദ്ധിഖ് അല്ലെങ്കിൽ ഐസി ബാലകൃഷ്ണൻ എന്നിവരെ നിർബന്ധമായും നേതൃത്വത്തിന് പരിഗണിക്കേണ്ടിവരും. യുവനേതാക്കളെ പരിഗണിക്കണമെന്ന് ആവശ്യമുയർന്നാൽ വി.ഡി സതീശൻ പക്ഷത്തെ എംഎൽഎ എന്ന നിലയിൽ വി.ടി ബൽറാമിന് നറുക്കുവീഴും.
മുസ്ലിം ലീഗിലെ നാല് മന്ത്രിമാരെക്കുറിച്ച് പാർട്ടിക്കുള്ളിൽ ഏകദേശ ധാരണായിയിട്ടുണ്ട്. ചീഫ് വിപ്പ് പദവിയോ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ പദവിയോ ലഭിച്ചാൽ ഇക്കാര്യത്തിലും പാണക്കാട് തർക്ക സാധ്യതകളില്ലാതെ വ്യക്തികളെ തീരുമാനിക്കപ്പെടും. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി എന്നിവർ മന്ത്രിമാരാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഘടകകക്ഷികളായ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പും ആർഎസ്പിയും വലിയ ഡിമാൻഡുകളാണ് ഇത്തവണ മുന്നോട്ടുവെച്ചിരിക്കുന്നത്. പൊതുമരാമത്ത് അല്ലെങ്കിൽ റവന്യൂ വകുപ്പുകളിൽ ഒന്ന് വേണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം. വൈദ്യുതി, ജലവിഭവം, ടൂറിസം വകുപ്പുകൾ വേണമെന്ന് ആർഎസ്പിയും അറിയിച്ചിട്ടുണ്ട്.
English Summary: The UDF is expected to soon finalize the ministerial lineup for the V. D. Satheesan cabinet. Congress is likely to secure 11 ministerial positions along with the Speaker and Deputy Speaker posts, while the Muslim League may receive four cabinet berths instead of five, with alternative key positions under discussion.