128 വർഷത്തെ ഇടവേളയ്ക്കുശേഷം ഒളിംപിക്‌സ് വേദിയിലേക്കു ക്രിക്കറ്റ് തിരിച്ചെത്തുകയാണ്. 2028 ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സിൽ ഇന്ത്യയുടെ പുരുഷ-വനിത ടീമുകൾ കളിക്കും. ട്വന്റി 20 ഫോർമാറ്റിലാണ് ഒളിംപിക്‌സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ക്രിക്കറ്റ് കൂടി മത്സരയിനമായി ഉൾപ്പെടുത്തിയാൽ ദക്ഷിണ ഏഷ്യയിൽ ഒളിംപിക്‌സിനു വലിയ സ്വീകാര്യത ലഭിക്കുമെന്ന് മനസിലാക്കിയാണ് ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റി (ഐ ഒ സി) ഈ തീരുമാനത്തിലേക്ക് എത്തിയത്. ഐഒസിയുടെ കണക്കനുസരിച്ച് ലോകത്ത് 2.5 ബില്യൺ ആരാധകരുണ്ട്. ഇത് ഒളിംപിക്‌സിന്റെ കൂടി ജനപ്രീത് ഉയരാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.
വർഷങ്ങളായി ക്രിക്കറ്റിനുവേണ്ടിയുള്ള ചർച്ചകൾ ഒളിംപിക്‌സിൽ നടക്കുന്നുണ്ട്. ഏകദിന ലോകകപ്പിനും ട്വന്റി 20 ലോകകപ്പിനും ലഭിക്കുന്ന വലിയ സ്വീകാര്യതയായിരിക്കും ലോകരാജ്യങ്ങൾ അണിനിരക്കുന്ന ഒളിംപിക്‌സ് വേദിയിൽ ക്രിക്കറ്റിനും ലഭിക്കുക.
ക്രിക്കറ്റ് എത്തിയതോടെ ബ്രോഡ്കാസ്റ്റിങ് അവകാശങ്ങൾക്ക് ഡിമാൻഡ് ഇരട്ടിയായെന്നാണ് ഐഒസി വ്യക്തമാക്കുന്നത്. 2024 ഒളിംപിക്‌സിനേക്കാൾ ഇരട്ടിയായിരിക്കും ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റിക്ക് 2028 ഒളിംപിക്‌സിൽ ലഭിക്കാൻ പോകുന്നത്. 2024 ലെ പാരീസ് ഒളിംപിക്‌സിന്റെ ബ്രോഡ്കാസ്റ്റ് കരാർ മൂല്യം ഏതാണ്ട് 30 മില്യൺ ഡോളറായിരുന്നു.
'2028 ലെ ഒളിംപിക്‌സുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ബ്രോഡ്കാസ്റ്റിങ് അവകാശങ്ങളിൽ ഈ മേഖലയിലെ പല പ്രമുഖ ഗ്രൂപ്പുകളുമായി ചർച്ച നടത്തിവരികയാണ്. ഒളിംപിക്‌സിനോടുള്ള വലിയ താൽപ്പര്യവും കായിക ഇനങ്ങളുടെ പട്ടികയിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തിയതും വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്,' ഐഒസി വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക്
2010 ലെ ഒളിംപിക്‌സിലാണ് ക്രിക്കറ്റ് കൂടി ഉൾപ്പെടുത്തണമെന്ന വാദം ശക്തമായി ഉയർന്നത്. എന്നാൽ ക്രിക്കറ്റിന്റെ സമയദൈർഘ്യം തിരിച്ചടിയായി. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ടെസ്റ്റ് ക്രിക്കറ്റും എട്ട് മണിക്കൂറോളം നീളുന്ന ഏകദിന ക്രിക്കറ്റും ഉൾപ്പെടുത്തിയാൽ അത് ഒളിംപിക് കമ്മിറ്റിക്കു വലിയ ചെലവ് സൃഷ്ടിക്കുമെന്നായി. അങ്ങനെയാണ് അന്ന് ക്രിക്കറ്റിനെ ഉൾപ്പെടുത്താനുള്ള ആലോചനകൾക്കു ഫുൾസ്റ്റോപ്പ് വീണത്. പിന്നീട് ടി20 ക്രിക്കറ്റ് ജനകീയമായതോടെ ഒളിംപിക്‌സിൽ ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോർമാറ്റ് ഉൾപ്പെടുത്താമെന്ന ചർച്ചകൾ ആരംഭിച്ചു.
2028 നു ശേഷവും ഒളിംപിക്‌സിൽ ക്രിക്കറ്റ് സജീവമായി ഉണ്ടാകാനാണ് സാധ്യത. 2032 ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്നത് ഓസ്‌ട്രേലിയയാണ്. ഇന്ത്യയെപ്പോലെ തന്നെ ക്രിക്കറ്റിനു വലിയ ആരാധകരുള്ള രാജ്യം. 2036 ലേക്ക് എത്തിയാൽ ഒളിംപിക്‌സ് നടക്കുന്നതു ക്രിക്കറ്റിന് ഏറ്റവും പ്രചാരമുള്ള ഇന്ത്യയിലും. ഇതെല്ലാം തുടർന്നും ഒളിംപിക്‌സിൽ ക്രിക്കറ്റ് ഉണ്ടാകുമെന്നതിന്റെ സൂചനകളാണ്.