2022 ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടതാണ് ആധുനിക ഫുട്ബോളിൽ അർജന്റീനയെ പിടിച്ചു കുലുക്കിയ ഏറ്റവും വലിയ പരാജയം. അക്ഷരാർത്ഥത്തിൽ ഇന്നത്തെ അർജന്റീന-കേപ് വെർഡെ പോരാട്ടം നീങ്ങിയത് ചരിത്രത്തിലെ മറ്റൊരു അട്ടിമറിയിലേക്കാണ് എന്ന് ലോകത്തെ ചിന്തിപ്പിക്കുന്നതായിരുന്നു. ആദ്യ പകുതിയിൽ മെസ്സിയുടെ ഗോളിലൂടെ അർജന്റീന മുന്നിട്ടുനിന്നെങ്കിലും പിന്നീട് മൈതാനത്ത് നടന്നത് സിനിമയെ വെല്ലുന്ന പോരാട്ടമായിരുന്നു.
ലോകചാമ്പ്യൻമാരും ടൂർണമെന്റിലെ പ്രധാന കിരീട ഫേവറിറ്റുകളുമായ അർജന്റീന പ്രീക്വാർട്ടറിലെത്തിയെങ്കിലും കേപ് വെർഡെയെതിരായ പ്രകടനം ആരാധകരുടെ ആശങ്ക വർധിപ്പിക്കുന്നതാണ്. വിജയിച്ചിട്ടും ആഘോഷത്തേക്കാൾ കൂടുതൽ ചർച്ചയായത് ടീമിന്റെ പ്രകടനമാണ്. അതുകൊണ്ടുതന്നെ മത്സരശേഷം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ കുറിച്ചത് ഒരു വിജയാഘോഷ സന്ദേശത്തിനൊപ്പം ഇനിയും പഠിക്കാനുണ്ടെന്ന നിർദേശമായിരുന്നു.
അതിന് കാരണവും വ്യക്തമാണ്. ലോകകപ്പിൽ ആദ്യമായി കളിക്കുന്ന കേപ് വെർഡെക്കെതിരേ അർജന്റീന പ്രതീക്ഷിച്ച ആധിപത്യം പുലർത്തിയില്ല. മത്സരത്തിന്റെ വലിയ സമയവും ചെറിയ ആഫ്രിക്കൻ രാജ്യം ലോകചാമ്പ്യൻമാരെ സമ്മർദത്തിലാക്കി. കടലാസിൽ മത്സരം അർജന്റീനയുടെ ജയമായി രേഖപ്പെടുത്തിയെങ്കിലും കളത്തിൽ അത് കേപ് വെർഡെയുടെ ധീര പോരാട്ടത്തിന്റെ കഥയായിരുന്നു.
ഏകദേശം ആറുലക്ഷം മാത്രം ജനസംഖ്യയുള്ള ദ്വീപ് രാഷ്ട്രമാണ് കേപ് വെർഡെ. ലോക ഫുട്ബോളിലെ വമ്പൻ ശക്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ വിഭവങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും വലിയ വ്യത്യാസമുണ്ട്. എന്നിട്ടും ആദ്യ ലോകകപ്പിൽ തന്നെ അവർ പുറത്തെടുത്ത ആത്മവിശ്വാസവും അച്ചടക്കവുമാണ് ശ്രദ്ധേയം. മത്സരം മുഴുവൻ അർജന്റീനയെ അവരുടെ സ്വാഭാവിക താളത്തിലേക്ക് എത്താൻ അനുവദിച്ചില്ല.
ഗോൾകീപ്പർ വോസീഞ്ഞോയുടെ അസാധാരണ പ്രകടനമം ക്ലാസിക് പോരാട്ടമായിരുന്നു. അർജന്റീനയുടെ തുടർച്ചയായ ആക്രമണങ്ങൾ ഓരോന്നായി തടഞ്ഞ വോസീഞ്ഞോ ടീമിന്റെ പ്രതീക്ഷ അവസാന നിമിഷംവരെ നിലനിർത്തി. നിരവധി നിർണായക സേവുകളിലൂടെ അദ്ദേഹം മത്സരത്തിലെ മികച്ച താരങ്ങളിൽ ഒരാളായി മാറി. ഗോൾകീപ്പറുടെ ആത്മവിശ്വാസം മുഴുവൻ ടീമിലേക്കും പകർന്നപ്പോൾ കേപ് വെർഡെ ഓരോ മിനിറ്റും കൂടുതൽ കരുത്തോടെ പൊരുതി.
മറുവശത്ത് അർജന്റീനയുടെ പ്രകടനം ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. മധ്യനിരയിൽ പന്തടക്കം ഉണ്ടായിരുന്നെങ്കിലും ആക്രമണത്തിലെ മൂർച്ച പലപ്പോഴും നഷ്ടപ്പെട്ടു. പ്രതിരോധത്തിലും പഴയ ഉറപ്പ് കാണാനായില്ല. എതിരാളികൾക്ക് കൗണ്ടർ അറ്റാക്കിലൂടെ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞത് പരിശീലകൻ ലയണൽ സ്കലോണിക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ലോകകപ്പിന്റെ അടുത്ത ഘട്ടങ്ങളിൽ ഇതേ പിഴവുകൾ ആവർത്തിച്ചാൽ ഈജിപ്ത് അത് മുതലാക്കുമെന്നുറപ്പാണ്.
ഈ ലോകകപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത വമ്പൻ ടീമുകളും ചെറിയ ടീമുകളും തമ്മിലുള്ള അന്തരം കുറയുന്നതാണ്. കേപ് വെർഡെ അതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി. ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ലോകചാമ്പ്യൻമാരെ വിറപ്പിച്ചാണ് നോർത്ത് അമേരിക്ക വിടുന്നത്. അർജന്റീനയുടെ എതിരാളി മറ്റൊരു ചരിത്രവിജയവുമായി എത്തുന്ന ഈജിപ്താണ്. ഓസ്ട്രേലിയക്കെതിരേ പെനാൽറ്റി ഷൂട്ടൗട്ടിൽ മാനസിക കരുത്ത് തെളിയിച്ച ടീമിനെ നേരിടുമ്പോൾ കേപ് വെർഡെയെതിരായ പ്രകടനം ആവർത്തിച്ചാൽ അർജന്റീനയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ല.
Argentina survived a major scare against World Cup debutants Cape Verde, drawing comparisons with their shocking defeat to Saudi Arabia at the 2022 World Cup. Although Lionel Messi gave the defending champions an early lead, Cape Verde dominated long spells with fearless football, backed by an outstanding performance from goalkeeper Vozinho. Argentina reached the Round of 16, but their display raised concerns over defensive lapses and a lack of attacking sharpness. Even the Argentine Football Association acknowledged there was "still more to learn" after the match. With Egypt next, Argentina will need significant improvement to keep their World Cup title defence on track.