Sports

'ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയ ആ 6 പേരില്‍ ഒരാള്‍ ഞാന്‍'; ഗോണ്ടയില്‍ ജീവന് ഭീഷണിയെന്ന് വിനേഷ് ഫോഗട്ട്

ഗുസ്തി ഫെഡറേഷന്‍ വൈരാഗ്യ ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് വൈകാരികമായ വിഡിയോ സന്ദേശത്തില്‍ വിനേഷ് ഫോഗട്ട്

Madism Desk

ബി ജെ പി നേതാവും ദേശീയ ഗുസ്തി ഫെഡറേഷന്റെ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ തുറന്നുപറച്ചിലുമായി ഒളിംപ്യന്‍ വിനേഷ് ഫോഗട്ട്. ബ്രിജ്ഭൂഷണ്‍ ലൈംഗികമായി അതിക്രമം നടത്തിയെന്ന് പരാതി നല്‍കിയ ആറ് വനിത ഗുസ്തി താരങ്ങളില്‍ ഒരാള്‍ താനാണെന്നാണ് വെളിപ്പെടുത്തല്‍. ഗുസ്തി ഫെഡറേഷന്‍ വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നുവെന്നും എക്‌സില്‍ പങ്കുവച്ച വൈകാരിക വിഡിയോ സന്ദേശത്തില്‍ വിനേഷ് ഫോഗട്ട് പറയുന്നു.

''26ലെ ഏഷ്യന്‍ ഗെയിംസില്‍ തിരിച്ചുവരവിന് ശ്രമിക്കുകയാണ് ഞാന്‍. എന്നാല്‍ നിലവിലെ ഗുസ്തി ഫെഡറേഷന്‍ തന്നെ തഴയാന്‍ ശ്രമിക്കുകയാണ്. ഇതുള്‍പ്പെടെ ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണമാണ് പേര് വെളിപ്പെടുത്താന്‍ നിര്‍ബന്ധിതയായത്. ബ്രിജ് ഭൂഷനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ വിസ്താരം നടക്കുകയാണ്. കേസിനെ അതിന്റെ നിയമനടപടികളിലൂടെ നേരിടാനായിരുന്നു തീരുമാനിച്ചത്. വ്യക്തിത്വം വെളിപ്പെടുത്താതെ മുന്നോട്ടുപോകാനാണ് ശ്രമിച്ചത്. ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം എല്ലാവരോടും ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. പരാതി നല്‍കിയ ആറുപേരില്‍ ഒരാള്‍ ഞാനാണ്.''

ഗുസ്തി ഫെഡറേഷനെ അനൗദ്യോഗികമായി ഇപ്പോഴും നിയന്ത്രിക്കുന്നത് ബ്രിജ് ഭൂഷനാണ്. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ഗുസ്തി റാങ്കിങ് ടൂര്‍ണമെന്റുകളും ട്രയല്‍സും നടത്താനുള്ള ദേശീയ ഗുസ്തി ഫെഡറേഷന്റെ തീരുമാനം പോലും ഇതിന്റെ ഭാഗമാണ്. സ്വകാര്യ കോളജിലാണ് ട്രയല്‍സില്‍ നടക്കുന്നത്. ഇവിടെ ന്യായമായ മത്സരം അസാധ്യമാണ്.

എല്ലാ കാര്യങ്ങളും ബ്രിജ് ഭൂഷണും അദ്ദേഹത്തിന്റെ ആളുകളും നിയന്ത്രിക്കും. ആരുടെ മത്സരം ആര് റഫറി ചെയ്യും, ഒരു റഫറി എത്ര പോയിന്റുകള്‍ നല്‍കും? സര്‍ക്കാരും നമ്മുടെ കായിക മന്ത്രാലയവും നിശബ്ദ കാഴ്ചക്കാരാവുകയാണ്. ഗോണ്ട ട്രയല്‍സിനിടെ തനിക്ക് എന്തെങ്കിലം സംഭവിച്ചാല്‍ അതിന് ഉത്തരവാദി സര്‍ക്കാരാണെന്നും വിനേഷ് പറഞ്ഞു.

ബ്രിജ് ഭൂഷണെ പുറത്താക്കണമെന്ന ആവശ്യവുമായി 2023ല്‍ ആണ് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിനിറങ്ങിയത്. പ്രതിഷേധങ്ങളിലെ പ്രധാനമുഖങ്ങളില്‍ ഒരാളായിരുന്ന വിനേഷ്. മാസങ്ങളോളം നീണ്ടുനിന്ന സമരം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനുശേഷം നടന്ന 2024ലെ പാരീസ് ഒളിംപിക്‌സിലും വിനേഷ് ഫോഗട്ട് മത്സരിച്ചിരുന്നു. തുടർന്ന് ഗുസ്തിയില്‍ സജീവമായിരുന്നില്ല. അതിനിടെ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഹരിയാന നിയമസഭയിലേക്കു മത്സരിച്ച വിനേഷ്, ജുലാന മണ്ഡലത്തില്‍നിന്ന് 6,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.

English Summery: Indian wrestler Vinesh Phogat has stated that she was among those sexually harassed by former Wrestling Federation of India (WFI) president Brij Bhushan Sharan Singh. She is one of six wrestlers who have formally filed complaints against him, bringing renewed attention to allegations of misconduct within the federation.