പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയ കൊവിഡിന് സമാനമായ സ്വയം നിയന്ത്രണ ആഹ്വാനം വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ രാജ്യം അഭിമുഖീകരിച്ചതിനേക്കാൾ പത്തിരട്ടി പ്രതിസന്ധിയാണ് ഇനി വരാനിരിക്കുന്നതെന്നാണ് പ്രധാനമന്ത്രി നൽകുന്ന സൂചന. നിയന്ത്രണങ്ങളും വിലക്കയറ്റവും സാധാരണ ജനങ്ങളുടെ നട്ടെല്ലൊടിക്കുമെന്ന വിലയിരുത്തലും സാമ്പത്തിക വിദഗ്ധർ ഇതോടൊപ്പം നൽകുന്നുണ്ട്. ഇന്ധനവില കുതിച്ചുയർന്നാൽ ഭക്ഷ്യവസ്തുക്കൾ മുതലുള്ള എല്ലാ അവശ്യ സാധനങ്ങളുടെയും വില ഗണ്യമായി വർധിക്കും. വിലക്കയറ്റത്തിനൊപ്പം തൊഴിൽപ്രതിസന്ധിയും രൂക്ഷമാകാനും സാധ്യതയുണ്ട്.
എന്താണ് പ്രധാനമന്ത്രി പറഞ്ഞത്?
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ കൊവിഡ് കാലയളവിന് സമാനമായ സ്വയം നിയന്ത്രണം പാലിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ധന ഉപഭോഗം ഗണ്യമായി കുറയ്ക്കാൻ ജനങ്ങൾക്ക് സാധിക്കണമെന്നും ഇതിനായ ആവശ്യമായി എല്ലാ നടപടിക്രമങ്ങളും സ്വീകരിക്കണമെന്നും മോദി പറഞ്ഞു. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി മെട്രോ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണമെന്നും കാർപൂളിംഗ് പോലുള്ള സംവിധാനങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. സ്വകാര്യ വാഹനങ്ങൾ ഗണ്യമായി ഉപയോഗിക്കപ്പെടുന്നത് ഓഫീസ് യാത്രകൾക്കായിട്ടാണ്. പ്രതിസന്ധി കാലത്ത് വർക്കം ഫ്രം ഹോം പ്രോത്സാഹിപ്പിക്കാൻ കമ്പനികൾ തയ്യാറാവണം. ഭക്ഷ്യ എണ്ണയുടെ ഉപയോഗത്തിൽ വലിയ കുറവുണ്ടാവണം. അനാവശ്യ വിദേശ യാത്രകൾ പരമാവധി ഒഴിവാക്കുന്നത് വിദേശ നാണ്യ ശേഖരത്തെ സഹായിക്കുമെന്നും മോദി വ്യക്തമാക്കി.
ഇന്ധനം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത് പരമാവധി കുറച്ചുകൊണ്ടുവരേണ്ടതുണ്ട്. ഇന്ധന ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് കുറച്ചില്ലെങ്കിൽ സമ്പദ്ഘടനയ്ക്ക് പ്രതികൂല സാഹചര്യമുണ്ടാവും. ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് പൂർണമായും നിർത്തിവെക്കണം. കുടുംബങ്ങളിലെ ചടങ്ങുകൾക്ക് സ്വർണ്ണം വാങ്ങാതെ ജനങ്ങൾ സഹകരിച്ചാലേ ഇത് സാധ്യമാകൂ. സ്വർണ്ണ ഇറക്കുമതി വർധിക്കുന്നത് വിദേശനാണ്യ ശേഖരം ഇടിയാൻ കാരണമാകും നിലവിലെ സാഹചര്യത്തിൽ അങ്ങനെ സംഭവിക്കാൻ പാടില്ല. അതുകൊണ്ടാണ് സ്വർണം വാങ്ങലിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ അഭ്യർഥിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യൻ ഉടൻ ശാന്തമാകുമോ?
യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ലോക സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ച നീക്കങ്ങൾ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഹോർമൂസ് കടലിടുക്കിലൂടെയുള്ള ക്രൂഡ് ഓയിൽ നീക്കങ്ങൾ പൂർണമായും ഇറാനും അമേരിക്കയും തടഞ്ഞു. ഇരുപക്ഷവും കടലിടുക്കിന്റെ നിയന്ത്രണം അവകാശപ്പെടുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ ഇന്ധന ഇറക്കുമതിയിൽ 40 ശതമാനവും കടന്നുപോകുന്നത് ഹോർമൂസ് വഴിയാണ്. ഹോർമൂസ് തുറന്നില്ലെങ്കിൽ ഏഷ്യൻ രാജ്യങ്ങളിൽ മിക്കവയും ഇരുട്ടിലാകും. അതിരൂക്ഷമായ യുദ്ധം അവസാനിച്ചെന്ന് ഇറാനും അമേരിക്കയും പ്രഖ്യാപിച്ചെങ്കിലും സമാധാന കരാറിൽ ഒപ്പിടാൻ ഇരുകൂട്ടർക്കും സാധിച്ചിട്ടില്ല. ഇറാൻ അവസാനമായി മുന്നോട്ടുവെച്ച മാർഗരേഖ പൂർണമായും യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇന്നലെ തള്ളിയിരുന്നു. പാകിസ്ഥാൻ വഴി സമർപ്പിക്കപ്പെട്ട നിർദേശങ്ങൾ വായിച്ചിരുന്നുവെന്നും വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. യുദ്ധം അവസാനിച്ചുവെന്ന് കരുതേണ്ടതില്ലെന്ന് നേരത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു.
പ്രതിസന്ധികൾ രൂക്ഷമാകും
വിപണിയിൽ വൻ തിരിച്ചടികളാണ് വരും ദിവസങ്ങളിലുണ്ടാവുക. നിലവിൽ ഡെറിവേറ്റീവ് വിപണിയായ ഗിഫ്റ്റ് നിഫ്റ്റി 178 പോയിന്റ് ഇടിഞ്ഞിട്ടുണ്ട്. സെൻസെക്സും നിഫ്റ്റിയും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ക്രൂഡ് ഓയിൽ വില വർധിച്ചാൽ വിപണിയിലെ നഷ്ടം തുടരുമെന്നാണ് സാമ്പത്തിക വിദഗദ്ധരുടെ നിഗമനം. യുഎസ് (ഡബ്ല്യുടിഐ) ക്രൂഡ് വില ബാരലിന് 3.96% ഉയർന്ന് 99.20 ഡോളറിലും ബ്രെന്റ് വില 3.55% വർധിച്ച് 104.9 ഡോളറിലുമാണ് എത്തിനിൽക്കുന്നത്. ഇത് വരും ദിവസങ്ങളിൽ കുതിച്ചുയരും.
ഇന്ത്യയിലെ പൊതുമേഖല ഇന്ധന കമ്പനികളെല്ലാം കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി വമ്പൻ നഷ്ടത്തിലാണ് വിപണിയെ പിടിച്ചുനിർത്തുന്നത്. കേരളത്തിൽ ഉൾപ്പെടെ ഇന്ധന പ്രതിസന്ധി ആരംഭിച്ചതിന് പിന്നാലെ നിരവധി ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. പാചകവാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവ് രാജ്യത്ത് വരും ദിവസങ്ങളിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കും.
ചെെനയിൽ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ വിലക്കയറ്റവും പണപ്പെരുപ്പവും വർധിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. യാതൊരുവിധ പ്രതിഫലനങ്ങളും ചൈനീസ് വിപണിയിൽ പശ്ചിമേഷ്യൻ യുദ്ധമുണ്ടാക്കില്ലെന്ന പ്രവചനങ്ങളും ഇതോടെ അപ്രസക്തമായി. അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നിൽ ചൈനയും റഷ്യയും വരും ദിവസങ്ങളിൽ വലിയ സമ്മർദ്ദം ചെലുത്തുമെന്നാണ് സൂചന. സമ്മർദ്ദങ്ങൾ വിജയിച്ചാൽ ട്രംപിന് യുദ്ധത്തിൽനിന്ന് പിന്മാറേണ്ടിവരും. അത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഗുണം ചെയ്യും.
English Summary: India is bracing for a potential fuel-driven economic shock amid escalating tensions in West Asia, particularly around the Strait of Hormuz—a critical artery for global oil supply. Prime Minister Narendra Modi’s call for COVID-like voluntary restrictions signals the government’s anticipation of a severe crisis, potentially far worse than earlier disruptions. The advisory focuses on reducing fuel consumption, limiting imports, and conserving foreign exchange, including unusual measures like cutting gold purchases and avoiding non-essential travel. These steps highlight deep concerns over India’s heavy dependence on imported energy, which makes the economy highly vulnerable to geopolitical disruptions.