Analysis

പ്രത്യക്ഷ രാഷ്ട്രീയത്തിലേക്കോ കോക്രോച്ച് പാർട്ടി? ധർമേന്ദ്രയുടെ രാജി ആവശ്യം, ദിപ്കെ നാട്ടിലെത്തും; ജന്തർമന്തറിൽ പരസ്യപ്രതിഷേധം

കഴിഞ്ഞ ദിവസം കൊച്ചിയിൽ സിജെപിയുടെ ആദ്യ ഔദ്യോഗിക കൂടിച്ചേരൽ നടക്കുമെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു

Madism Desk

ആക്ഷേപഹാസ്യക്കൂട്ടായ്മ എന്നതായിരുന്നു കോക്രോച്ച് ജനതാ പാർട്ടിക്ക് ഇത്രനാളുമുള്ള വിശേഷണം. എന്നാൽ ഇനിയാ വിശേഷണം പ്രായോഗികമാകുമോ? കാരണം മറ്റൊന്നുമല്ല, പരസ്യപ്രതിഷേധങ്ങളുൾപ്പടെ സംഘടിപ്പിച്ച് പ്രത്യക്ഷ രാഷ്ട്രീയത്തിലേക്ക് കടക്കാനൊരുങ്ങുന്ന സമീപനമാണ് നിലവിൽ സിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പാർട്ടി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാനും തയ്യാറെടുക്കുന്നു.

നീറ്റ് പരീക്ഷാനടത്തിപ്പിലെ വീഴ്ചയിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുകയാണ് സിജെപി. ജൂൺ 7ന് ജന്തർമന്തറിൽ നടക്കുന്ന പരസ്യപ്രതിഷേധത്തിന് സ്ഥാപകൻ അഭിജീത് ദിപ്കെയുമെത്തുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ സിജെപിയുടെ ആദ്യ ഔദ്യോഗിക കൂടിച്ചേരൽ നടക്കുമെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. സമ്മേളനം നടന്നില്ലെങ്കിലും സംഘടിതമായ രാഷ്ട്രീയ പ്രവർത്തനത്തിന് തങ്ങളൊരുങ്ങുകയാണെന്ന സൂചനകളാണ് സിജെപി ഈ നീക്കങ്ങളിലൂടെ നൽകുന്നത്.

ഒടുവിൽ ദിപ്കെ എത്തുന്നു...

ജൂൺ ആറിന് താൻ ഇന്ത്യയിൽ എത്തുമെന്ന് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലാണ് അഭിജീത് ദിപ്കെ അറിയിക്കുന്നത്. ഡൽഹി വിമാനത്താവളത്തിൽനിന്ന് നേരിട്ട് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോകുമെന്നും പ്രതിഷേധിക്കാൻ അനുമതി തേടുമെന്നും അഭിജിത് പറയുന്നു. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് അറിയിപ്പ്.

ഒരു സറ്റയറിക്കൽ ക്യാംപെയ്നായി തുടങ്ങിയ കോക്രോച്ച് പാർട്ടി വ്യക്തമായ ഒരു പൊളിറ്റിക്കൽ അജണ്ടയോടെ പ്രവർത്തിക്കാൻ തുടങ്ങുന്നു എന്നതിന്റെ കൃത്യമായ സൂചനയാണീ പ്രതിഷേധം. ജന്തർമന്തറിൽ കോക്രോച്ച് പാർട്ടിക്ക് ഒരു സമ്മേളനം നടത്താനായാൽ രാജ്യത്ത് കോളിളക്കം സൃഷ്ടിക്കുന്ന ഒരു രാഷ്ട്രീയമുന്നേറ്റം തന്നെയാവും അത്.

നേപ്പാളിലും ബംഗ്ലാദേശിലുമൊക്കെ ഇത്തരത്തിലുള്ള നീക്കങ്ങൾ ഭരണകൂട അട്ടിമറിയിലേക്ക് വരെ എത്തിയത് നാം കണ്ടിട്ടുണ്ട്.

പാർട്ടിയാകുമോ?

കൃത്യമായ ലക്ഷ്യങ്ങളോടെയാണ് സിജെപിയുടെ മുന്നോട്ട് പോക്ക്. കഴിഞ്ഞ ദിവസം ഹരിയാനയിലെ അഭിഭാഷകൻ പാർട്ടി രജിസ്റ്റർ ചെയ്യാനായി തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമർപ്പിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29 എ പ്രകാരമാണ് അപേക്ഷ. ഇതിനിടെയാണ് ജന്തർ മന്തറിലെ പ്രതിഷേധത്തിനുള്ള തീരുമാനവും.

ഭരണഘടനയുടെ 51 എ അനുച്ഛേദപ്രകാരമുള്ള മൌലിക കർത്തവ്യങ്ങളുടെ പ്രചാരണം, പരിസ്ഥിതി സംരക്ഷണം എന്നിവയാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യങ്ങളായി വ്യക്തമാക്കിയിരിക്കുന്നത്. പാർട്ടി മാനിഫെസ്റ്റോയിലുള്ളത് വിരമിച്ച ജഡ്ജിമാർക്ക് രാജ്യസഭാ സീറ്റ് നൽകരുത്, രാഷ്ട്രീയ കൂറുമാറ്റക്കാർക്ക് 20 വർഷം തിരഞ്ഞെടുപ്പ് വിലക്ക് ഏർപ്പെടുത്തണം തുടങ്ങി, പ്രതിപക്ഷം പോലും മുന്നോട്ടുവയ്ക്കാൻ മടിക്കുന്ന, ദീർഘദർശിയായ ആവശ്യങ്ങളും.

ജനസംഖ്യയിൽ 40 ശതമാനവും കയ്യടക്കുന്ന ജെൻസിയുടെ വ്യാപക പിന്തുണ കൊണ്ടും കൃത്യമായ പൊളിറ്റിക്കൽ സ്ട്രാറ്റജി കൊണ്ടും മുന്നേറുന്ന കോക്രോച്ച് പാർട്ടി വെറുമാരു ആക്ഷേപഹാസ്യത്തിൽ നിന്ന് സജീവ രാഷ്ട്രീയ പാർട്ടിയായി രൂപാന്തരം പ്രാപിക്കുമോ എന്ന പേടി ഭരണകൂടത്തിനുമുണ്ട്. പാർട്ടിയുടെ സമൂഹമാധ്യമ ഹാൻഡിലുകൾ കേന്ദ്രം ഇടപെട്ട് വിലക്കുന്നത് ഇതാണ് ചൂണ്ടിക്കാട്ടുന്നത്.

മറ്റേത് രാഷ്ട്രീയപ്പാർട്ടികളെക്കാളും ഫോളോവേഴ്സ് കോക്രോച്ച് പാർട്ടിയുടെ സോഷ്യൽ ഹാൻഡിലുകൾക്കുണ്ട്. നിലവിലെ രാഷ്ട്രീയപ്പാർട്ടികളോട് ജെൻസിക്കുള്ള വിയോജിപ്പും തങ്ങളെ പ്രതിനിധീകരിക്കാൻ കോൺഗ്രസിനോ ബി.ജെ.പിക്കോ കഴിയുന്നില്ല എന്ന യുവതലമുറയുടെ ശക്തമായ നിലപാടുമായി ഇതിനെ കണക്കാക്കണം.

കോക്രോച്ച് പാർട്ടിയുടെ കഥ

ഇന്ത്യയിലെ ഏറ്റവും പുതിയ പൊളിറ്റിക്കൽ സ്റ്റാർട്ടപ്പ് ആണ് സിജെപി. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ അഭിജീത് ദീപ്കെ ആക്ഷേപഹാസ്യമായി തുടങ്ങി ഈ പാർട്ടിയിൽ ഇന്ന് തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്ര വരെ അംഗങ്ങളാണ്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, രാജ്യത്തെ യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് സിജെപി. അമരത്ത് യു.എസിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർഥിയായ അഭിജീത് ദിപ്കെയും. ചീഫ് ജസ്റ്റിസിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ട അഭിജീത്, ലോകമെമ്പാടുമുള്ള എല്ലാ 'പാറ്റകൾക്കുമായി' ഒരു പാർട്ടി രൂപികരിക്കുകയായിരുന്നു.

മെയ് 15ന് നടന്ന കോടതി വിചാരണയ്ക്കിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശം. യാതൊരു തൊഴിലുമില്ലാതെ പാറ്റകളെപ്പോലെ ചില ചെറുപ്പക്കാരുണ്ടെന്നും അവരിൽ ചിലർ മാധ്യമപ്രവർത്തകരും സോഷ്യൽമീഡിയ, ആർടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുകയാണ് എന്നുമായിരുന്നു ഇത്. തുടർന്ന് പരാമർശത്തിനെതിരെ വ്യാപകമായി വിമർശനമുയർന്നു.

പിന്നാലെയാണ് എക്സിൽ കോക്രോച്ച് ജനതാ പാർട്ടി എന്ന അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. നിലവിലെ രാഷ്ട്രീയപ്പാർട്ടികളോടുള്ള വിയോജിപ്പാണ് സിജെപിക്ക് ലഭിക്കുന്ന പിന്തുണയെന്നാണ് അഭിജീത് അഭിപ്രായപ്പെടുന്നത്. യുവാക്കൾക്കുവേണ്ടി പ്രവർത്തിക്കുന്ന, അവരുടെ പൾസ് അറിയുന്ന രാഷ്ട്രീയപ്പാർട്ടികളില്ല എന്നതിന്റെ സൂചനയും സിജെപിക്കുള്ള ഫോളോവേഴ്സിലൂടെ കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

English Summary: The Cockroach Janata Party (CJP) has long been known as a satirical political collective. But could that description soon become a reality? The reason is that the group is now showing signs of stepping into active politics, including organizing public protests and political campaigns. CJP is also preparing to officially register itself as a political party.

As part of this shift, the organization is planning a protest demanding the resignation of India's Education Minister, Dharmendra Pradhan, over alleged lapses in the conduct of the NEET examination. The public demonstration is scheduled to take place at Jantar Mantar on June 7, and the party's founder, Abhijit Dipke, is expected to participate.