ഒരു വശത്ത് സ്വന്തം നാട്ടിലെ വിദ്യാഭ്യാസ സംവിധാനത്തില്‍ ആഴത്തിലുള്ള പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍, മറുവശത്ത് ഈ സംവിധാനത്തെ നിയന്ത്രിക്കുന്ന കേന്ദ്രമന്ത്രിമാരുടെ മുന്‍ഗണനകള്‍ മറ്റൊന്നാണ്. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, കേന്ദ്രമന്ത്രിസഭയിലെ പല പ്രമുഖരുടെയും മക്കള്‍ ഉന്നത പഠനത്തിനായി തിരഞ്ഞെടുത്തതു വിദേശ സര്‍വകലാശാലകളെയാണ്. ഭരണാധികാരികളുടെ ഈ നിലപാട് സ്വന്തം നാട്ടിലെ വിദ്യാഭ്യാസ സംവിധാനത്തിലുള്ള അവരുടെ അവിശ്വാസത്തെയാണു തുറന്നുകാട്ടുന്നത്.
മന്ത്രിമാരുടെ മക്കളില്‍ ഭൂരിഭാഗം പേരും ഹാര്‍വാര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി തുടങ്ങിയ ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങളില്‍നിന്ന് ബിരുദം നേടിയവരോ നിലവില്‍ പഠിക്കുന്നവരോ ആണ്.
ഈ പ്രവണതയുടെ ഭാഗമായി, വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മകന്‍ അര്‍ജുന്‍ ജയശങ്കര്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍നിന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ മകള്‍ വാങ്മയി പരകാല അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും പഠനം പൂര്‍ത്തിയാക്കി.
വാണിജ്യ മന്ത്രി പീയൂഷ് ഗോയലിന്റെ മകന്‍ ധ്രുവ് ഗോയല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയപ്പോള്‍, മകള്‍ രാധിക ഗോയല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്നു ബിരുദവും തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ഓഫ് സാന്‍ ഡിയാഗോയില്‍നിന്ന് പി എച്ച് ഡിയും കരസ്ഥമാക്കി.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ മക്കളായ തന്യയും രാഹുലും യു കെയിലെ വിവിധ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കിയവരാണ്. ഇതോടൊപ്പം, കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മൂത്ത മകന്‍ കാര്‍ത്തികേയ ചൗഹാന്‍ യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍നിന്ന് മാസ്‌റ്റേഴ്‌സ് ഡിഗ്രിയും ഇളയ മകന്‍ കുനാല്‍ ചൗഹാന്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദവും നേടിയിട്ടുണ്ട്.
ആരോഗ്യമന്ത്രി ജെ പി നഡ്ഡയുടെ മകന്‍ ഹരീഷ് നഡ്ഡ 2019ല്‍ ലണ്ടന്‍ സര്‍വകലാശാലയില്‍നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയപ്പോള്‍, കമ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മകള്‍ അനന്യ രാജെ റോഡ് ഐലന്‍ഡ് സ്‌കൂള്‍ ഓഫ് ഡിസൈനില്‍നിന്നും മകന്‍ മഹാനാര്യമാന്‍ സിന്ധ്യ യേല്‍ സര്‍വകലാശാലയില്‍നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി.
ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന്റെ മകള്‍ സുഹാസിനി ഷെഖാവത്ത് ഓക്‌സ്‌ഫോര്‍ഡില്‍നിന്ന് അഡ്വാന്‍സ്ഡ് ലീഡര്‍ഷിപ്പില്‍ ഡിപ്ലോമയും പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ മകള്‍ പാര്‍സണ്‍സ് കോളേജില്‍നിന്ന് ബിരുദവും പൂര്‍ത്തിയാക്കിയവരാണ്.
എന്നാല്‍ ഇന്ത്യയിലേക്കു നോക്കിയാല്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല അങ്ങേയറ്റം അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ക്ക് മുകളില്‍ പരീക്ഷാ തട്ടിപ്പുകളുടെയും അഴിമതിയുടെയും കരിനിഴല്‍ വീഴുമ്പോള്‍, അതിനു പരിഹാരം കാണേണ്ടവര്‍ തങ്ങളുടെ മക്കള്‍ക്കു സുരക്ഷിതമായ അന്തരീക്ഷം വിദേശ മണ്ണില്‍ കണ്ടെത്തിക്കഴിഞ്ഞുവെന്നതാണു യാഥാര്‍ത്ഥ്യം.
എന്‍ട്രന്‍സ് പരീക്ഷകള്‍ മുതല്‍ സര്‍വകലാശാലാ തലത്തിലെ നിയമനങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചകളും ക്രമക്കേടുകളും സാധാരണക്കാരായ വിദ്യാര്‍ത്ഥികളെ നിരാശയുടെ പടുകുഴിയിലേക്കാണ് തള്ളിവിടുന്നത്. എന്നാല്‍ ഈ ദുരിതക്കാഴ്ചകള്‍ ഭരണകൂടത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ എവിടെയുമില്ല എന്നതാണ് വാസ്തവം.
ഇക്കൊല്ലത്തെ 2026ലെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ്. ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരീക്ഷ, ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് റദ്ദാക്കേണ്ടി വന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ സുരക്ഷയെക്കുറിച്ചുള്ള വലിയൊരു ചോദ്യചിഹ്നമാണ്.
തൊട്ടുപിന്നാലെ യുജിസി നെറ്റ് പരീക്ഷയിലും സമാനമായ ക്രമക്കേടുകള്‍ ഉയര്‍ന്നുവന്നത്, 'പരീക്ഷാ മാഫിയ'കള്‍ വിദ്യാഭ്യാസമേഖലയില്‍ എത്രത്തോളം വേരുറപ്പിച്ചിരിക്കുന്നുവെന്നു വ്യക്തമാക്കുന്നു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള സുതാര്യതയില്ലായ്മയും ഉത്തരവാദിത്തമില്ലാത്ത സമീപനവും വിദ്യാര്‍ത്ഥികളെ വലിയ മാനസിക സംഘര്‍ഷത്തിലേക്കും കടബാധ്യതയിലേക്കും തള്ളിവിടുന്നു.
'മന്ത്രിമാര്‍ സ്വന്തം മക്കളെ വിദേശത്തേക്ക് അയയ്ക്കുന്നത് അവര്‍ക്ക് ഇവിടുത്തെ സംവിധാനത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ്,' എന്നത് രാഷ്ട്രീയ വൃത്തങ്ങളിലും വിദ്യാഭ്യാസമേഖലയിലും ഉയരുന്ന ശക്തമായ ആരോപണമാണ്.
ഇന്ത്യയെ ഒരു 'വിശ്വഗുരു' ആക്കി മാറ്റുമെന്നു പ്രഖ്യാപിക്കുമ്പോഴും, അടിസ്ഥാന സൗകര്യങ്ങളായ ലാബുകളും ലൈബ്രറികളും ഗവേഷണ സൗകര്യങ്ങളും വികസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ വലിയൊരു വൈരുദ്ധ്യമാണ്.
രാജ്യത്തെ പൊതുവിദ്യാഭ്യാസ സംവിധാനങ്ങളെ ബലപ്പെടുത്തുന്നതിനു പകരം, വിദേശ സര്‍വകലാശാലകളെയും അവിടുത്തെ നിലവാരത്തെയും പുകഴ്ത്തുകയും എന്നാല്‍ സ്വന്തം നാട്ടില്‍ അത്തരം ഒരന്തരീക്ഷം ഒരുക്കാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുന്നത് കടുത്ത ഇരട്ടത്താപ്പാണ്.
വിദ്യാഭ്യാസം എന്നത് മെറിറ്റിന്റെ (യോഗ്യത) അടിസ്ഥാനത്തില്‍ ലഭിക്കേണ്ട ഒന്നാണെന്ന് വാദിക്കുമ്പോഴും, ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയില്‍ 'പ്രിവിലേജ്' (സ്വാധീനം) ആണ് പലപ്പോഴും ജയിക്കുന്നത്. സാധാരണക്കാരനായ വിദ്യാര്‍ത്ഥിക്കു കടുത്ത മത്സരവും അഴിമതിയും പരീക്ഷാ റദ്ദാക്കലുകളും നേരിടേണ്ടി വരുമ്പോള്‍, രാഷ്ട്രീയഉന്നത ഉദ്യോഗസ്ഥ തലങ്ങളിലെ മക്കള്‍ക്ക് വിദേശത്തെ ആഗോള നിലവാരമുള്ള വിദ്യാഭ്യാസം അനായാസം ലഭിക്കുന്നു. ഈ അസമത്വം രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹത്തില്‍ വലിയൊരു വിടവ് സൃഷ്ടിക്കുന്നുണ്ട്.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്കു വരാന്‍ മടിക്കുന്നതും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വന്‍തോതില്‍ വിദേശത്തേക്ക് പലായനം ചെയ്യുന്നതും നമ്മുടെ വിദ്യാഭ്യാസ നയങ്ങള്‍ അടിയന്തരമായി പൊളിച്ചെഴുതേണ്ടതിന്റെ ആവശ്യകതയിലേക്കാണു വിരല്‍ചൂണ്ടുന്നത്. സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളും കോളേജുകളും നിലവാരമുള്ളതാക്കാനും ഭരണാധികാരികളുടെ മക്കള്‍ക്കു ലഭിക്കുന്ന അതേ വിദ്യാഭ്യാസ സുരക്ഷ ഇവിടെയുള്ളവര്‍ക്കും ഉറപ്പാക്കാനും കഴിയുമ്പോഴാണ് 'വിശ്വഗുരു' എന്ന ലക്ഷ്യത്തിന് അര്‍ത്ഥമുണ്ടാകുന്നത്. അധികാരത്തിന്റെ തണലിലിരിക്കുന്നവര്‍ തങ്ങളുടെ പ്രവൃത്തിയിലൂടെയെങ്കിലും ഇവിടുത്തെ പരീക്ഷാ സംവിധാനത്തെ വിശ്വസിക്കാന്‍ തുടങ്ങുന്നത് വരെ, ഈ ചോദ്യങ്ങള്‍ ബാക്കിയുണ്ടാകും.
While India's education system continues to face deep structural challenges, the priorities of the Union ministers overseeing it appear to lie elsewhere. According to reports, several senior members of the Union Cabinet have chosen foreign universities for their children's higher education. Their choices raise questions about the government's own confidence in the country's education system