

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കിരീടം ചൂടി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു തങ്ങളുടെ ജൈത്രയാത്ര തുടര്‍ന്നിരിക്കുകയാണ്. എന്നാല്‍ മൈതാനത്തെ ഈ വിജയങ്ങള്‍ക്കപ്പുറം കായിക സാമ്പത്തിക ശാസ്ത്രത്തിന്റെ വിചിത്രവും അതിശയിപ്പിക്കുന്നതുമായ മറുപുറമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കളിക്കളത്തിലെ കിരീട നേട്ടങ്ങള്‍ക്കപ്പുറം വന്‍കിട കോര്‍പ്പറേറ്റുകള്‍ ഐപിഎല്‍ ടീമുകളെ ഒരു മികച്ച ബിസിനസ് നിക്ഷേപമായി കാണുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആര്‍സിബിയുടെ പുതിയ മൂല്യം വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കവര്‍ഷമായ 2008-ല്‍ യുബി ഗ്രൂപ്പ് വെറും 480 കോടി രൂപയ്ക്കാണ് ബംഗളൂരു ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. 18 വര്‍ഷത്തിനിപ്പുറം ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഈ ടീമിനെ സ്വന്തമാക്കാന്‍ നിശ്ചയിച്ച മൂല്യം 16,600 കോടി രൂപയാണ്. അതായത് ടീമിന്റെ വാര്‍ഷിക പ്രവര്‍ത്തന ലാഭത്തിന്റെ 40 മടങ്ങിലധികവും ആകെ വരുമാനത്തിന്റെ 20 മടങ്ങിലധികവുമാണ് ഈ തുക. മൈതാനത്തെ കിരീടങ്ങളുടെ എണ്ണത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും മുംബൈ ഇന്ത്യന്‍സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഒപ്പം എത്തിയിട്ടില്ലെങ്കിലും ബിസിനസ് മൂല്യത്തില്‍ ആര്‍സിബി വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്.
ഈ ഭീമമായ തുക കേട്ട് നെറ്റിചുളിക്കേണ്ടതില്ല കാരണം 18 വര്‍ഷം കൊണ്ട് ഐ പി എൽ എന്ന ബ്രാന്‍ഡ് കൈവരിച്ച വളര്‍ച്ച അത്രത്തോളം വലുതാണ്. 2008-ല്‍ വെറും 110 കോടി ഡോളര്‍ മാത്രമായിരുന്നു ഐപിഎല്‍ ആവാസവ്യവസ്ഥയുടെ ആകെ മൂല്യം. എന്നാല്‍ 2026ല്‍ എത്തിനില്‍ക്കുമ്പോള്‍ 1850 കോടി ഡോളര്‍ കടന്ന് കുതിക്കുകയാണ്. വെറുമൊരു കായിക വിനോദം എന്നതിനപ്പുറം ലോകത്തെ ഏറ്റവും ലാഭകരമായ ബിസിനസ് മോഡലുകളിലൊന്നായി ഐപിഎല്‍ മാറിക്കഴിഞ്ഞു.
ആദ്യകാലങ്ങളില്‍ ഐപിഎല്‍ ടീമുകളെ സ്വന്തമാക്കുന്നത് കേവലം കോടീശ്വരന്മാരുടെ അന്തസ്സും പ്രശസ്തിയും നിലനിര്‍ത്താനുള്ള മാര്‍ഗവുമായിട്ടായിരുന്നു പലരും കണ്ടിരുന്നത്. എന്നാല്‍ ഇന്നത്തെ അവസ്ഥ അതല്ല. കൃത്യമായ വരുമാന മാര്‍ഗങ്ങളുള്ള മികച്ചൊരു ബിസിനസ് ഇന്‍വെസ്റ്റ്മെന്റാണ് ഇന്ന് ഓരോ ഐപിഎല്‍ ഫ്രാഞ്ചൈസിയും. ടെലിവിഷന്‍ ഡിജിറ്റല്‍ സംപ്രേക്ഷണ അവകാശങ്ങളിലൂടെ ലഭിക്കുന്ന ഭീമമായ തുകയുടെ പകുതിയും ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്കാണ് നല്‍കുന്നത്. ഇതിനു പുറമെ ടീമുകളുടെ ജേഴ്‌സി മുതല്‍ സ്റ്റേഡിയത്തിലെ പരസ്യങ്ങളില്‍ വരെ കോടികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകളാണ് ഓരോ വര്‍ഷവും നടക്കുന്നത്. ഹോം ഗ്രൗണ്ടുകളില്‍ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വരുമാനവും ടീമിന്റെ ജേഴ്‌സിയും മറ്റു സാമഗ്രികളും വില്‍ക്കുന്നതിലൂടെയുള്ള വരുമാനവും ഉടമകള്‍ക്ക് നേരിട്ടു ലഭിക്കുന്നു.
കിരീടങ്ങള്‍ നേടുന്നത് ബ്രാന്‍ഡ് മൂല്യം കൂട്ടുമെന്നത് ശരിയാണെങ്കിലും ഇതുവരെ ഒരു ട്രോഫി പോലും നേടാനാകാത്ത ഡല്‍ഹി ക്യാപിറ്റല്‍സിനെപ്പോലെ ഒരു ടീമിന് പോലും വലിയ ബിസിനസ് മൂല്യം നേടാനാകുന്നുവെന്നത് ഐപിഎല്‍ എന്ന ലീഗിന്റെ വിജയമാണ് കാണിക്കുന്നത്. മൈതാനത്തെ സിക്‌സറുകള്‍ക്കൊപ്പം തന്നെ ബിസിനസ് ലോകത്തും കോടികളുടെ ലാഭം കൊയ്യുന്ന ഒന്നാന്തരം കളിമുറ്റമായി ഐപിഎല്‍ മാറിയിരിക്കുന്നു.
English Summary: Royal Challengers Bengaluru have continued their dominance by winning the Indian Premier League title for the second consecutive season. However, beyond the on-field success, attention is now shifting to the fascinating economics of franchise cricket. RCB’s soaring valuation highlights how IPL teams have evolved into highly lucrative business assets, attracting major corporate interest. The franchise’s growing worth demonstrates that success in the IPL is no longer measured solely by trophies, but also by brand value, commercial potential, and long-term investment returns. RCB’s rise serves as a powerful example of how cricket franchises have become some of the most valuable properties in the global sports industry.