

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്യാമ്പയിൻ പേജുകളിലും വൈറ്റ് ഹൗസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകളിലും പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരുന്ന ടെയ്‌ലർ സ്വിഫ്റ്റിന്റെ ഗാനങ്ങൾ നീക്കം ചെയ്തു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ട്രംപിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളിൽ സ്വിഫ്റ്റിന്റെ ഗാനങ്ങൾ ഉപയോഗിച്ചിരുന്നു. എന്നാൽ, പകർപ്പവകാശവുമായി ബന്ധപ്പെട്ട് നിയമനടപടികൾ ഉയർന്നതിനെ തുടർന്നാണ് ഗാനങ്ങൾ നീക്കം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
ട്രംപിന്റെ ഔദ്യോഗിക ടിക്‌ടോക് അക്കൗണ്ടിൽ പങ്കുവെച്ച ഒന്നിലധികം വീഡിയോകളിലാണ് സ്വിഫ്റ്റിന്റെ ഹിറ്റ് ഗാനങ്ങൾ പശ്ചാത്തല സംഗീതമായി ഉൾപ്പെടുത്തിയിരുന്നത്. ട്രംപും ഭാര്യ മെലാനിയ ട്രംപും പടക്കം പൊട്ടിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയിൽ സ്വിഫ്റ്റിന്റെ 'ഓഗസ്റ്റ്' എന്ന ഗാനം ഉപയോഗിച്ചിരുന്നു. എന്നാൽ നിലവിൽ ഈ വീഡിയോയിൽ നിന്ന് ഗാനം നീക്കം ചെയ്തിട്ടുണ്ട്. 'റെഡ്', 'ഫാദർ ഫിഗർ', 'ഓഫീലിയ' തുടങ്ങിയ ഗാനങ്ങളും ട്രംപ് ക്യാമ്പയിന്റെ രാഷ്ട്രീയ പ്രചാരണ വീഡിയോകളിൽ ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്.
ട്രംപും ടെയ്‌ലർ സ്വിഫ്റ്റും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ പുതിയ കഥയല്ല. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായ കമല ഹാരിസിന് സ്വിഫ്റ്റ് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ട്രംപ് സോഷ്യൽ മീഡിയയിലൂടെ സ്വിഫ്റ്റിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. "എനിക്ക് ടെയ്‌ലർ സ്വിഫ്റ്റിനെ വെറുപ്പാണ്" എന്ന പരാമർശം വരെ ട്രംപ് നടത്തിയിരുന്നു.
തങ്ങളുടെ അനുമതിയില്ലാതെ ഗാനങ്ങൾ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ മുൻപും നിരവധി കലാകാരന്മാർ രംഗത്തെത്തിയിട്ടുണ്ട്. ബിയോൺസേ, സെലിൻ ഡിയോൺ, എബിബിഎ തുടങ്ങിയവരും തങ്ങളുടെ പാട്ട് അനുമതിയില്ലാതെ ട്രംപ് ക്യാമ്പയിനിൽ ഉപയോഗിച്ചതിനെതിരെ നേരത്തെ പ്രതിഷേധിച്ചിരുന്നു.
അതേസമയം, ടെയ്‌ലർ സ്വിഫ്റ്റിന്റെ ഗാനങ്ങൾ നീക്കം ചെയ്ത സംഭവത്തിൽ വൈറ്റ് ഹൗസോ സ്വിഫ്റ്റിന്റെ പ്രതിനിധികളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ ശക്തമായി തുടരുകയാണ്.
Taylor Swift's songs have been removed or muted from several Trump campaign and White House social media videos amid copyright-related concerns. The move has renewed attention to the long-running political tensions between Swift and Trump