

പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള എണ്ണ കയറ്റുമതിയിലെ കുറവും വേനൽക്കാല യാത്രാസീസണിന് മുമ്പ് എണ്ണശേഖരം കുറയുന്നു എന്നതും കണക്കിലെടുത്ത്, ജൂലൈ-ഓഗസ്റ്റ് മാസങ്ങളോടെ ആഗോള എണ്ണവിപണി റെഡ് സോണിലേക്ക് കടക്കുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ മുന്നറിയിപ്പ്. ഹോർമൂസ് കടലിടുക്ക് നിരുപാധികം തുറക്കുകയാണ് പ്രതിസന്ധിക്കുള്ള ഏക വഴിയെന്നും ഊർജ ഏജൻസി ഡയറക്ടർ ഫത്തീഹ് ബിറോൽ അഭിപ്രായപ്പെട്ടു.
ലണ്ടൻ തിങ്ക്ടാങ്കായ ചാറ്റം ഹൌസിനോടായിരുന്നു ഫത്തീഹ് ബിറോലിന്റെ പ്രതികരണം. മാർച്ചിൽ ചെയ്തതുപോലെ, കൂടുതൽ തന്ത്രപ്രധാന എണ്ണശേഖരങ്ങൾ പുറത്തുവിടുന്നതിനെ ഏകോപിപ്പിക്കാൻ IEA സജ്ജമാണെന്നാണ് ബിറോൾ അറിയിക്കുന്നത്. IEAയുടെ കൂട്ടായ എണ്ണശേഖരത്തിന്റെ ഏകദേശം 80 ശതമാനവും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എണ്ണശേഖരങ്ങൾ കുറഞ്ഞുവരുന്നതിനിടെ മിഡിൽ ഈസ്റ്റിൽ നിന്ന് പുതിയ എണ്ണ ലഭ്യമാകുന്നില്ലെന്നും, പ്രധാനമായും യാത്രാസീസണിനെ തുടർന്ന് ആവശ്യകത ഉയരുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 'സ്ഥിതിഗതികൾ കടുപ്പമാകാൻ സാധ്യതയുണ്ട്. പുരോഗതി കണ്ടില്ലെങ്കിൽ ജൂലൈ-ഓഗസ്റ്റ് മാസങ്ങളോടെ നമ്മൾ ‘റെഡ് സോൺ’ നിലയിലേക്ക് കടക്കേണ്ടി വരും', ബിറോൽ പറഞ്ഞു.
ഊർജമേഖലയിൽ ഭൂരാഷ്ട്രതന്ത്രത്തിന്റെ സ്വാധീനം ഇത്രയുമധികം താൻ ഇതുവരെ കണ്ടിട്ടില്ലെന്നും ബിറോൾ കൂട്ടിച്ചേർക്കുന്നുണ്ട്. കൂടാതെ, വരാനിരിക്കുന്ന പണപ്പെരുപ്പത്തെ യൂറോപ്പിലെ അതീവ വലതുപക്ഷ പാർട്ടികൾ അവസരവാദപരമായി ഉപയോഗപ്പെടുത്തി, നിലവിലെ രാഷ്ട്രീയ സംവിധാനങ്ങളുടെ പരാജയമായി ചിത്രീകരിക്കാൻ ശ്രമിക്കുമോയെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. യാഥാർത്ഥ്യത്തിൽ, എണ്ണവില അന്താരാഷ്ട്ര തലത്തിലാണ് നിശ്ചയിക്കപ്പെടുന്നതെന്നും ഇറാന് അനന്തമായ എണ്ണശേഖരമൊന്നുമില്ലെന്നും അവിടെയും ഊർജമേഖല താറുമാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് പിന്നാലെ 1973ലും, 1979ലും 2022ലും, പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത കുറയുകയും ഇതുമൂലം അനിയന്ത്രിതമായി വില കുതിച്ചുയരുകയും (ഓയിൽ ഷോക്ക്) ചെയ്തിരുന്നു. ദിവസേന 14 മില്യൺ ബാരൽ എന്ന കണക്കിനാണ് അന്ന് മാർക്കറ്റുകളിൽ നിന്ന് എണ്ണ അപ്രത്യക്ഷമായത്. നിലവിലെ സാഹചര്യം കണക്കിലെടുത്താൽ ഒരു വർഷം കഴിഞ്ഞാലും യുഎഇക്ക് പോലും എണ്ണ ഉത്പാദനം പഴയ നിലയിലേക്ക് മുഴുവനായി കൊണ്ടുവരാനാവില്ല. ഊർജമേഖലയെ പൂർണമായി ആശ്രയിക്കുന്ന ഇറാഖിന്റെ കാര്യം അപ്പോൾ പറയുകയേ വേണ്ടല്ലോ. ഇന്ധനവിപണിയിലെ തലതൊട്ടപ്പന്‍മാരെന്ന പശ്ചിമേഷ്യയുടെ ഖ്യാതി ഇടിയുകയാണ്. സുരക്ഷിത സോഴ്സുകളിൽ നിന്നുള്ള വിതരണത്തിനും പുനരുപയോഗ ഊർജത്തിനും രാജ്യങ്ങൾ അധിക വില നൽകേണ്ടിവരും. ഇന്ധന ഇറക്കുമതിക്കായി രാജ്യങ്ങൾ ഏതറ്റം വരെയും പോകുന്ന കാലവും വിദൂരമല്ല". അദ്ദേഹം പറയുന്നു.
ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥത വഹിച്ചിരുന്ന പാകിസ്താന്‍, നിർണായക പുരോഗതി ഉടൻ ഉണ്ടാകുമെന്ന അവകാശവാദങ്ങൾ ഉയർന്നതിനെ തുടർന്ന് പ്രതിസന്ധി നേരിട്ട പശ്ചാത്തലത്തിലാണ് ബിറോളിന്റെ മുന്നറിയിപ്പ്. പാക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്വി ഈ ആഴ്ചയിലെ രണ്ടാം സന്ദർശനത്തിനായി ഇപ്പോഴും ടെഹ്റാനിലാണുള്ളതെന്നത് പ്രതിസന്ധിയുടെ ഗൗരവം വ്യക്തമാക്കുന്നുണ്ട്.
ഇരുപക്ഷങ്ങളിലെയും ഭിന്നത കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാകിസ്താൻ സൈനിക മേധാവി അസിം മുനീർ വ്യാഴാഴ്ച ടെഹ്റാൻ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സന്ദർശനം മാറ്റിവെച്ചത്, ചർച്ചകൾ ഫലപ്രദമാകുന്നില്ലെന്ന സൂചനയായാണ് കണക്കാക്കപ്പെടുന്നത്.
സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം റഷ്യ പോലുള്ള മൂന്നാം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഇറാൻ അനുവദിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനയി ആവർത്തിച്ചിരുന്നു. അതേസമയം, ഇറാനുമായി ധാരണയില്ലെങ്കിൽ എന്ത് നടപടി സ്വീകരിക്കുമെന്നതിലും, യുറേനിയം ശേഖരം കയറ്റുമതി ചെയ്യേണ്ടതിന്റെ ആവശ്യകതയിലും ഡോണൾഡ് ട്രംപ് പരസ്പരവിരുദ്ധമായ പ്രതികരണങ്ങളാണ് നടത്തി വരുന്നത്.
English Summary: The International Energy Agency has warned that the global oil market could enter the “red zone” by July-August due to falling oil exports from West Asian countries and declining reserves ahead of the summer travel season. IEA Director Fatih Birol said keeping the Strait of Hormuz open unconditionally remains the only way to ease the crisis.