ലെബനിനില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഹിസ്ബുള്ളയും ഇസ്രായേലും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പശ്ചിമേഷ്യയിലെ സംഘര്‍ഷ ഭൂമികളില്‍ ഒന്നായ ലെബനില്‍ ഇസ്രായേല്‍ നടത്താനിരുന്ന വ്യോമാക്രമണവും ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തകരാനുള്ള സാധ്യതയും ഇതോടെ ഒഴിവായതായാണ് സൂചന. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഹിസ്ബുള്ളയുടെ പ്രതിനിധികളുമായും താന്‍ സംസാരിച്ചുവെന്നും എല്ലാവിധത്തിലുള്ള വെടിവെപ്പുകളും നിര്‍ത്താന്‍ ഇരുവിഭാഗവും സമ്മതിച്ചതായും ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
'ലെബനിലേയ്ക്ക് പോവുകയായിരുന്ന സൈനികരെ ഇതിനകം തന്നെ തിരിച്ചുവിളിച്ചിട്ടുണ്ട്. ഹിസ്ബുള്ളയുമായും സംസാരിച്ചു. വെടിവെപ്പ് പൂര്‍ണ്ണമായും നിര്‍ത്താന്‍ അവരും സമ്മതിച്ചിട്ടുണ്ട്', ട്രംപ് തന്റെ പോസ്റ്റില്‍ കുറിച്ചു. ഹിസ്ബുള്ള ഇസ്രായേലിന് നേരെ ആക്രമണം നടത്തിയില്ലെങ്കില്‍ ലെബനന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തില്ല എന്നതാണ് നിര്‍ദ്ദിഷ്ട ധാരണയെന്ന് ലെബനന്‍ പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍, ട്രംപിന്റെ ഈ പ്രഖ്യാപനത്തിന് ശേഷവും ഇരുപക്ഷത്തുനിന്നും ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. കരാറിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പ്രസ്താവനകളാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥരും ഹിസ്ബുള്ളയും നടത്തിയത്. ഇസ്രായേലിന് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക എന്ന ഭാഗികമായ വെടിനിര്‍ത്തല്‍ നിര്‍ദേശം തങ്ങള്‍ തള്ളിക്കളഞ്ഞതായി ഹിസ്ബുള്ള എംപി ഹസന്‍ ഫദ്‌ലല്ല പറഞ്ഞു. ഇസ്രായേലിനും പൗരന്മാര്‍ക്കും നേരെയുള്ള ആക്രമണം ഹിസ്ബുള്ള നിര്‍ത്തിയില്ലെങ്കില്‍ തങ്ങള്‍ ലെബനനെ ആക്രമിക്കുമെന്ന് ട്രംപിനോട് വ്യക്തമാക്കിയതായി നെതന്യാഹു എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ആസൂത്രണം ചെയ്തതുപോലെ തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ സൈനിക നടപടികള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ട രണ്ട് മിസൈലുകള്‍ തകര്‍ത്തതായി ചൊവ്വാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ സൈന്യം അറിയിച്ചു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്ന രീതിയിലായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ പ്രതികരണം. 'നമ്മള്‍ ഒരുപാട് സംസാരിച്ചു കഴിഞ്ഞു എന്നാണ് ഞാന്‍ കരുതുന്നത്' എന്നാണ് യുഎസ് മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ക്ക് തൊട്ടുപിന്നാലെ വെടിനിര്‍ത്തലിനായി ട്രംപ് തുടര്‍ച്ചയായി നെതന്യാഹുമായി ഫോണില്‍ ബന്ധപ്പെടുകയും മധ്യസ്ഥര്‍ വഴി ഹിസ്ബുള്ളയുമായും സംസാരിക്കുകയും ചെയ്തു.
ലെബനന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ബോംബെറിയാന്‍ നെതന്യാഹു ഇസ്രായേല്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി മണിക്കൂറുകള്‍ക്കകമാണ് ട്രംപിന്റെ ഈ പ്രസ്താവന വന്നത്. ഇസ്രായേലിന്റെ ആക്രമണ ഉത്തരവിനെ തുടര്‍ന്ന് ഈ പ്രദേശത്തെ ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്തിരുന്നു. ഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാര്‍ ആവര്‍ത്തിച്ച് ലംഘിക്കുന്നു എന്ന് ആരോപിച്ചാണ് തെക്കന്‍ പ്രദേശങ്ങളിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ തങ്ങള്‍ നിര്‍ദേശം നല്‍കിയതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും പറഞ്ഞിരുന്നു.
നെതന്യാഹുവിന്റെ ബോംബാക്രമണ ഉത്തരവ് വന്നതോടെ യുഎസുമായുള്ള വിപുലമായ സമാധാന ചര്‍ച്ചകളുടെ വ്യവസ്ഥ ലെബനനിലെ വെടിനിര്‍ത്തലാണ് എന്ന് വ്യക്തമാക്കി ഇറാന്റെ രാഷ്ട്രീയ നേതൃത്വം എല്ലാ ചര്‍ച്ചകളില്‍ നിന്നും പിന്മാറിയിരുന്നു. ലെബനന് നേരെ ഇസ്രായേല്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയാല്‍ അത് യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ ബാധിക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം അവസാനിച്ചിട്ടില്ല. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 800-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനനിലെ ഇസ്രായേല്‍ സൈനികരെ ഹിസ്ബുള്ള ലക്ഷ്യമിടുകയും സമീപ ദിവസങ്ങളില്‍ വടക്കന്‍ ഇസ്രായേലിന് നേരെ റോക്കറ്റുകള്‍ തൊടുക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയുടെ അഭ്യര്‍ത്ഥന മാനിച്ചുള്ള മുന്‍ ധാരണകള്‍ പ്രകാരം ബെയ്‌റൂട്ടിനെ ആക്രമണങ്ങളില്‍ നിന്ന് ഇസ്രായേല്‍ ഒഴിവാക്കിയിരുന്നു.
തെക്കന്‍ ലെബനനിലും ബെക്കാ താഴ്വരയിലും ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണങ്ങള്‍ കാരണവും നിര്‍ബന്ധിത ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ മൂലവും പത്തുലക്ഷത്തിലധികം ആളുകള്‍ ഇതിനകം ഭവനരഹിതരായിട്ടുണ്ട്. ഞായറാഴ്ച, തെക്കന്‍ ലെബനനിലെ ചരിത്രപ്രസിദ്ധമായ ബ്യൂഫോര്‍ട്ട് കോട്ട ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്തിരുന്നു. 2000-ല്‍ ഈ പ്രദേശത്തെ 18 വര്‍ഷത്തെ അധിനിവേശം അവസാനിച്ചതിന് ശേഷം ഇസ്രായേല്‍ സൈന്യം ഇത്രയും ഉള്ളിലേക്ക് കടക്കുന്നത് ആദ്യമായാണ്.
ലെബനനിലേക്കുള്ള ഇസ്രായേലിന്റെ ഈ കടന്നുകയറ്റത്തെ യൂറോപ്യന്‍ നേതാക്കള്‍ അപലപിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. യുകെ, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഇസ്രായേലിന്റെ സൈനിക നടപടിയെ അപലപിച്ചു. യുഎസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ മാനിക്കണമെന്ന് ബ്രിട്ടന്റെ ഇവെറ്റ് കൂപ്പര്‍ ആവശ്യപ്പെട്ടു.
അതേസമയം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലെബനനെ ആക്രമിക്കാന്‍ അമേരിക്കയുടെ അനുമതിക്കായി നെതന്യാഹു സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു എന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനുമായുള്ള സംഘര്‍ഷം വര്‍ദ്ധിച്ചതോടെ ആക്രമണം വിപുലീകരിക്കാന്‍ അമേരിക്ക സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വാരാന്ത്യത്തില്‍ നെതന്യാഹു ഉന്നതതല സുരക്ഷാ കൂടിയാലോചനകള്‍ നടത്തുകയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിന്റെ നിയന്ത്രണങ്ങള്‍ ഇസ്രായേലിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും തടസ്സമാണെന്ന് നെതന്യാഹു ചര്‍ച്ചകളില്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
English Summary: Donald Trump announced via social media that Israel and Hezbollah have agreed to a mutual de-escalation to "stop all shooting," potentially averting a major Israeli airstrike on Beirut and saving ceasefire talks with Iran. Trump stated he held successful talks with Israeli PM Benjamin Netanyahu and Hezbollah representatives, halting troop movements toward Beirut. However, immediate cross-border attacks and conflicting statements from both sides have cast doubt on the truce.