

ഒരൊറ്റ കിരീടംപോലും ലഭിക്കാതെ നിലവിലെ സീസൺ അവസാനിക്കാനിരിക്കുമ്പോൾ ഇംഗ്ലീഷ് ക്ലബ് ലിവർപൂളിൽ തിരക്കിട്ട ചർച്ചകള്‍ പുരോഗമിക്കുകയാണ്. പ്രീമിയർ ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ, അടുത്ത ചാമ്പ്യൻസ് ലീഗിലേക്കുള്ള പ്രവേശനംപോലും ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് ക്ലബിനേയും ആരാധകരേയും കുറച്ചൊന്നുമല്ല നിരാശരാക്കുന്നത്. മാനേജരായി നിയമിതനായ ആദ്യ സീസണിൽതന്നെ പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത സ്ലോട്ട് ആന്‍ഫീല്‍ഡിന് നല്‍കിയ ആവേശം പൂർണമായും ചോർന്ന മട്ടിലാണ് സ്ഥിതിഗതികള്‍. സ്ലോട്ടിന്‍റെ മാച്ച് ടാക്റ്റിക്സിലും നിലവിൽ ആരാധകർക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. സ്ലോട്ടിനെവെച്ച് മുന്നോട്ടുപോകാന്‍ സാധിക്കുമോയെന്നാണ് റെഡ്സ് മാനേജ്മെന്‍റിനെ കുഴപ്പിക്കുന്ന ചോദ്യം.
ലിവർപൂൾ ഉടമകളായ ഫെൻവെ സ്പോർട് ഗ്രൂപ്പ് മുമ്പും സമാനമായ അവസ്ഥ നേരിട്ടിട്ടുണ്ട്. 2015ൽ സ്റ്റോക്ക് സിറ്റിയോട് 6-1ന് നാണംകെട്ട തോൽവിയേറ്റുവാങ്ങി ടേബിളിൽ ആറാം സ്ഥാനത്താണ് അന്ന് ലിവർപൂളിന് ഫിനിഷ് ചെയ്തത്. ചാമ്പ്യൻമാരായ ചെൽസിയേക്കാൾ 25 പോയിന്റ് പിന്നിലായിരുന്നു അന്ന് ക്ലബ്. എന്നാൽ 2014ൽ ക്ലബിനെ കിരീടത്തിന് വളരെ അടുത്തെത്തിച്ച കോച്ചായ ബ്രെൻഡൻ റോഡ്ജേഴ്സിനെ നിലനിർത്തണമോ മാറ്റണമോ എന്നായിരുന്നു ക്ലബിന്റെ ആശയക്കുഴപ്പം. റോഡ്ജേഴ്സിന് വീണ്ടും അവസരം കൊടുക്കാനായിരുന്നു ക്ലബിന്റെ തീരുമാനം. പുതിയ ബാക്ക്റൂം സ്റ്റാഫിനേയും ക്രിസ്റ്റ്യൻ ബെന്റെകെ, റോബർട്ടോ ഫിർമിനോ എന്നിവരെ ടീമിലെത്തിക്കുകയും ചെയ്തെങ്കിലും പരാജയമായിരുന്നു ഫലം. പിന്നീട് ഗത്യന്തരമില്ലാതെ റോഡ്ജേഴ്സിനെ മാനേജ്മെന്‍റ് പുറത്താക്കി.
തുടർന്നായിരുന്നു ക്ലബിനെ പഴയ പ്രതാപത്തിലേക്കിച്ച യുർഗൻ ക്ലോപ്പിന്റെ ഉദയം. പിന്നാലെ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്എ കപ്പ്, കരബാവോ കപ്പ് തുടങ്ങി 7 മേജർ കിരീടങ്ങളാണ് ക്ലോപ്പ് ആൻഫീൽഡിലെത്തിച്ചു. ക്ലോപ്പിനുശേഷം 450 മില്യണിനാണ് ആർനെ സ്ലോട്ട് ക്ലബിനെ നയിക്കാനെത്തുന്നത്. വിജയകരമെന്ന പറയാവുന്ന ആദ്യ സീസണായിരുന്നു സ്ലോട്ടിന്‍റേത്. എന്നാല്‍ ഇത്തവണ ലക്ഷ്യത്തിലെത്താന്‍ സ്ലോട്ടിന്‍റെ ടാക്റ്റിക്സുകള്‍ക്ക് സാധിക്കുന്നില്ല. ആരാധകർക്കും ഈ അമർഷമുണ്ട്. എതിർ ടീമംഗങ്ങലെ സമ്മർദത്തിലാക്കാനുള്ള കഴിവ് ടീമിന് നഷ്ടപ്പെട്ടിട്ടുണ്ട്. പ്രീമിയർ ലീഗിലെ നിർണ്ണായക മത്സരത്തിൽ ചെൽസിയോട് 1-1 സമനില വഴങ്ങിയതോടെ ആരാധക സമ്മർദം ക്ലബിന് രൂക്ഷമായിട്ടുണ്ട്.
ആരാധകരുടെ നിർദേശങ്ങളോട് ചേർന്നുനിൽക്കുന്ന സമീപനമാണ് ലിവർപൂൾ സ്വീകരിക്കാറുള്ളത്. സ്ലോട്ടിന്‍റെ വിധിയും മറ്റൊന്നാവില്ലെന്ന നിരീക്ഷണത്തിന് ശക്തിപകരുന്നതും ഇതുകൊണ്ടു തന്നെ. റോഡ്ജേഴ്സിനെ നിലനിർത്തിയപോല സ്ലോട്ടിനെ തുടരാൻ അനുവദിക്കുന്നത് ഭാവിയിൽ ആശങ്കക്കുണ്ടാക്കുമെന്ന് ലിവർപൂൾ മുൻ മിഡ്ഫീൽഡർ ഡാനി മർഫി അഭിപ്രായപ്പെട്ടു.
എന്നാൽ അലക്സാണ്ടർ ആർനോൾഡ്, ലൂയിസ് ഡയസ് തുടങ്ങിയ പ്രധാനതാരങ്ങളുടെ കഴിഞ്ഞ സീസണിലുണ്ടായ ട്രാൻസ്ഫറുകൾ സ്ലോട്ടിനെ ചെറുതൊന്നുമല്ല അലട്ടിയത്. ഇതിഹാസതാരം മുഹമ്മദ് സലായുടെ ഈ സീസണിലെ മോശം പ്രകടനും ടീമിനെ ബാധിച്ചു. അലക്സാണ്ടർ ഇസാകിന്റെ പരിക്കും ഫ്ലോറിയൻ വിർട്സിന്റെ സ്ഥിരതയില്ലാഴ്മയും ടീമിനെ ബാധിച്ചിട്ടുണ്ട്. അടുത്ത സീസണിനു മുന്നോടിയായോ സമ്മർ സീസണിലോ സ്ലോട്ടിനെ പുറത്താക്കുമെന്നാണ് മാധ്യമങ്ങൾ നിരീക്ഷിക്കുന്നത്. പുറത്താക്കുകയാണെങ്കിൽ ലെവർകൂസൻ, റയൽമാഡ്രിഡ് മുൻ പരിശീലകൻ സാബി അലോൻസോയുടെ പേരാണ് പകരം ഉയർന്നുകേൾക്കുന്നത്.
English Summary: Liverpool are facing growing concern as they near the end of the season without winning a trophy, with Champions League qualification still not guaranteed. Despite Arne Slot winning the Premier League in his first season, fans are now questioning his tactics and future at the club. There is increasing debate at Anfield over whether Slot should continue into next season