Business

റിക്കവറി ഏജന്റുമാർ പരിധി വിട്ടാൽ ബാങ്കുകൾ പണം കൊടുക്കേണ്ടി വരും: കർശന നടപടികളുമായി റിസർവ് ബാങ്ക്

പുതിയ നിർദ്ദേശങ്ങൾ 2027 ജനുവരി 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും.

Business Desk

നിങ്ങളുടെ ഒരു ഇഎംഐ മുടങ്ങുന്നുവെന്ന് കരുതുക. മണിക്കൂറുകൾക്കകം അജ്ഞാത നമ്പറുകളിൽ നിന്ന് നിങ്ങൾക്ക് തുടർച്ചയായി കോളുകൾ വരാൻ തുടങ്ങും. വൈകാതെ ആ വിളി നിങ്ങളുടെ കുടുംബാംഗങ്ങളിലേക്കും സഹപ്രവർത്തകരിലേക്കും എത്തും. പിന്നീട്, യാതൊരു തിരച്ചറിയൽ രേഖയും കാണിക്കാതെ ഒരാൾ നിങ്ങളുടെ വീട്ടിലെത്തുകയും വായ്പ കുടിശ്ശിക വരുത്തിയ കാര്യം അയൽക്കാരെയും വീട്ടുകാരെയും അറിയിക്കും, കൂടെ ഭീഷണിയും. വർഷങ്ങളായി വായ്പയെടുക്കുന്ന ഇന്ത്യക്കാർ നേരിടുന്ന ഭയാനകമായ യാഥാർത്ഥ്യമാണിത്.

എന്നാൽ ഇത്തരം അതിക്രമങ്ങൾക്ക് തടയിടാൻ ലക്ഷ്യമിട്ട്, വായ്പാ തിരിച്ചടവ് നടപടികളിൽ സമീപകാലത്തെ ഏറ്റവും സമഗ്രമായ പരിഷ്കാരങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ബാങ്കുകളുടെയും റിക്കവറി ഏജന്റുമാരുടെയും പെരുമാറ്റത്തെ കർശനമായി നിയന്ത്രിക്കുന്നതാണ് പുതിയ മാർഗനിർദേശങ്ങൾ. വായ്‌പയെടുത്തവരെ എപ്പോഴൊക്കെ ബന്ധപ്പെടാം, റിക്കവറി ഏജന്റുമാർ അവരോട് എങ്ങനെയൊക്കെ സംസാരിക്കണം, ബാങ്കുകൾ ഈ ഏജന്റുമാരെ എങ്ങനെ നിരീക്ഷിക്കണം, കൂടാതെ നിയമലംഘനമുണ്ടായാൽ ഇടപാടുകാർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം എന്നിവയെ സംബന്ധിച്ചുള്ള കൃത്യമായ വ്യവസ്ഥകൾ ഈ പുതിയ നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ നിർദ്ദേശങ്ങൾ 2027 ജനുവരി 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും.

കഴിഞ്ഞ മെയ് മാസത്തിൽ പുറത്തിറക്കിയ കരട് നി‍ർദേശങ്ങളിൽ ലഭിച്ച അഭിപ്രായങ്ങളും പ്രതികരണങ്ങളും വിലയിരുത്തിയ ശേഷമാണ് റിസർവ് ബാങ്ക് ഇപ്പോൾ അന്തിമരൂപം നൽകിയിരിക്കുന്നത്. വായ്പാ കുടിശ്ശിക തിരിച്ചുപിടിക്കുന്ന കാര്യത്തിൽ വാണിജ്യ ബാങ്കുകൾക്കും റിക്കവറി ഏജൻസികൾക്കും ഒരേപോലെ ബാധകമായ വ്യക്തമായൊരു ചട്ടക്കൂട് കൊണ്ടുവരിക എന്നതാണ് റിസർവ് ബാങ്കിന്റെ പ്രധാന ലക്ഷ്യം. കുടിശ്ശിക തിരിച്ചുപിടിക്കുന്ന നടപടികൾ ഒരിക്കലും ഇടപാടുകാരുടെ അന്തസ്സോ സ്വകാര്യതയോ നീതിയോ ബലികഴിച്ചുകൊണ്ടാവരുതെന്ന് ആർബിഐ കർശനമായി വ്യക്തമാക്കിയിട്ടുണ്ട്.

എന്തുകൊണ്ടാണ് ആർബിഐയുടെ ഈ ഇടപെടൽ?

വായ്പാ കുടിശ്ശിക ഈടാക്കുന്നതിനായി റിക്കവറി ഏജന്റുമാർ സ്വീകരിക്കുന്ന ക്രൂരമായ നടപടികൾക്കെതിരെ ഇടപാടുകാരിൽ നിന്ന് കാലാകാലങ്ങളായി വ്യാപകമായ പരാതികൾ ഉയരുന്നുണ്ട്. തുടർച്ചയായുള്ള ഫോൺകോളുകൾ, വീട്ടിലെത്തിയുള്ള ഭീഷണികൾ, ബന്ധുക്കളെയും സഹപ്രവർത്തകരെയും വിളിച്ചുള്ള ശല്യംചെയ്യൽ, സോഷ്യൽ മീഡിയയിലൂടെ പരസ്യമായി അപമാനിക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. വായ്പയെടുത്തവരുടെ ഇത്തരം ആശങ്കകൾക്കും പരാതികൾക്കും കൃത്യമായ പരിഹാരം കാണുന്നതാണ് ആർബിഐയുടെ പുതിയ ചട്ടക്കൂട്.

പുതിയ ചട്ടങ്ങളനുസരിച്ച്, വായ്പാ കുടിശ്ശിക ഈടാക്കുന്നതിനായി ഓരോ ബാങ്കും തങ്ങളുടെ ഡയറക്ടർ ബോർഡ് അം​ഗീകരിച്ച സമ​ഗ്രമായ ഒരു നയം രൂപീകരിക്കണം. ബാങ്കിലെ ജീവനക്കാരോ അതല്ലെങ്കിൽ പുറത്തുനിന്നുള്ള റിക്കവറി ഏജൻസികളോ, ആരാണ് ഈ ചുമതല വഹിക്കുന്നത് എങ്കിലും ഇത് കർശനമായി പാലിച്ചിരിക്കണം. റിക്കവറി നടപടികൾ എപ്പോൾ തുടങ്ങണം, തുട‍ർനടപടികളുടെ വിവിധ ഘട്ടങ്ങൾ, റിക്കവറി ഏജന്റുമാർ പാലിക്കേണ്ട പെരുമാറ്റച്ചട്ടം എന്നിവ ഇതിൽ വ്യക്തമാക്കണം. കൂടാതെ, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇടപാടുകാരെ സമീപിക്കേണ്ട രീതി, വായ്പയെടുത്ത വ്യക്തി മരിച്ചാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ, കർശന നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് ലഭ്യമായ മറ്റ് പരിഹാര മാർ​ഗങ്ങൾ എന്നിവയും ഈ നയത്തിൽ കൃത്യമായി പ്രതിപാദിച്ചിരിക്കണം.

കൂടാതെ, റിക്കവറി ഏജൻസികളെ നിയമിക്കുന്നതിനും നിരീക്ഷിക്കുന്നതിനും അവരുടെ പ്രവർത്തനങ്ങൾ ഓഡിറ്റ് ചെയ്യുന്നതിനും വ്യക്തമായ നയങ്ങൾ ബാങ്കുകൾ രൂപീകരിക്കണം. ചട്ടങ്ങൾ ലംഘിക്കുന്ന ഏജൻസികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. മറ്റൊരു സുപ്രധാന പ്രഖ്യാപനം നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ടതാണ്. പുതിയ മാർ​ഗനിർദേശങ്ങൾക്ക് വിരുദ്ധമായി നടക്കുന്ന റിക്കവറി നടപടികൾ കാരണം ഇടപാടുകാർക്കോ അവർക്ക് ജാമ്യം നിന്നവർക്കോ എന്തെങ്കിലും നഷ്ടമുണ്ടായാൽ, മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന വ്യവസ്ഥകൾ കൂടി ബാങ്കുകൾ തങ്ങളുടെ നയത്തിൽ ഉൾപ്പെടുത്തണമെന്ന് ആർബിഐ കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ ചട്ടക്കൂടിന്റെ ഏറ്റവും ശക്തമായ ഭാഗം ആർ‌ബി‌ഐ അസ്വീകാര്യമെന്ന് കരുതുന്ന റിക്കവറി രീതികളുടെ വിശദമായ പട്ടികയാണ്. വായ്പാ കുടിശ്ശിക ഈടാക്കുമ്പോൾ റിക്കവറി ഏജന്റുമാരോ ബാങ്ക് ജീവനക്കാരോ യാതൊരുവിധത്തിലുള്ള അതിക്രമങ്ങൾക്കും മുതിരരുതെന്ന് റിസർവ് ബാങ്ക് കർശനമായി നിർദേശിക്കുന്നു. എന്തൊക്കെയാണ് റിക്കവറി നടപടികളിലെ 'അതിക്രമങ്ങൾ' എന്ന് വ്യക്തമായി നിർവചിച്ചുകൊണ്ട് ആർബിഐ ഇക്കാര്യത്തിൽ ഒരു പടികൂടി കടന്നിരിക്കുകയാണ്.

ഏജന്റുമാർക്കുള്ള മാർഗനിർദേശത്തിൽ പറയുന്നത്

  • ഇടപാടുകാരെ ഭീഷണിപ്പെടുത്തുകയോ അവരോട് അസഭ്യം പറയുകയോ മോശം ഭാഷ ഉപയോഗിക്കുകയോ ചെയ്യരുത്.

  • വായ്പയെടുത്ത വ്യക്തിയുടെ വീഡിയോകൾ, ഫോൺ സംഭാഷണങ്ങൾ, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാൻ പാടില്ല.

  • മൊബൈൽ ഫോണിലൂടെയോ സോഷ്യൽ മീഡിയ വഴിയോ അനാവശ്യവും അനുചിതവുമായ സന്ദേശങ്ങൾ അയക്കരുത്.

  • അനുവദനീയമായ സമയത്തിന് പുറത്ത് വായ്പയെടുത്തവരെ ആവർത്തിച്ച് വിളിക്കുകയോ മെസ്സേജ് അയക്കുകയോ ശല്യം ചെയ്യുകയോ അരുത്.

  • അജ്ഞാത നമ്പറുകളിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തുകയോ, വായ്പയെടുത്തവരെയോ അവരുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരെയോ ശല്യപ്പെടുത്തുകയോ ചെയ്യരുത്.

  • ഇടപാടുകാരെ പരസ്യമായി അപമാനിക്കുകയോ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയോ ചെയ്യരുത്.

  • ഇടപാടുകാരുടെ കുടുംബത്തിനോ സ്വത്തുക്കൾക്കോ സൽപ്പേരിനോ കോട്ടം തട്ടുന്ന രീതിയിലുള്ള യാതൊരുവിധ അക്രമങ്ങൾക്കും ഭീഷണികൾക്കും മുതിരരുത്.

  • വായ്പാ കുടിശ്ശികയെക്കുറിച്ചോ അത് തിരിച്ചടച്ചില്ലെങ്കിലുണ്ടാകുന്ന നിയമനടപടികളെക്കുറിച്ചോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ കാര്യങ്ങൾ പറയാൻ പാടില്ല.

ബന്ധപ്പെടാൻ കൃത്യമായ സമയപരിധി

റിക്കവറി ഏജന്റുമാർക്കും ബാങ്ക് ജീവനക്കാർക്കും ഇടപാടുകാരെ സമീപിക്കുന്നതിന് ആർബിഐ കർശനമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം, രാവിലെ 8 മണിക്കും വൈകുന്നേരം 7 മണിക്കും ഇടയിൽ മാത്രമേ കുടിശ്ശികക്കാരെ ഫോണിൽ വിളിക്കാനോ നേരിട്ട് സന്ദർശിക്കാനോ പാടുള്ളൂ. ഇടപാടുകാരൻ ആവശ്യപ്പെടുകയോ മുൻകൂർ അനുമതി നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ഈ സമയത്തിന് പുറത്ത് ഫോൺ കോളുകളോ സന്ദർശനങ്ങളോ അനുവദിക്കൂ. അതുപോലെ, ഏതെങ്കിലും പ്രത്യേക സമയത്ത് തന്നെ വിളിക്കുകയോ സന്ദർശിക്കുകയോ ചെയ്യരുതെന്ന് ഇടപാടുകാരൻ ആവശ്യപ്പെട്ടാൽ, റിക്കവറി ഏജന്റുമാർ ആ ആവശ്യം നിർബന്ധമായും മാനിച്ചിരിക്കണം. ഇതിനുപുറമെ, വ്യക്തിപരമായ പ്രതിസന്ധികൾ നേരിടുന്ന സാഹചര്യങ്ങളിൽ ഇടപാടുകാരെ ശല്യപ്പെടുത്തരുതെന്നും റിസർവ് ബാങ്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്

കൂടാതെ, എവിടെ വെച്ച് കൂടിക്കാഴ്ച നടത്തണം എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം ഉപഭോക്താവിനായിരിക്കും. അവർ നിർദ്ദേശിക്കുന്ന സ്ഥലത്ത് വെച്ച് മാത്രമേ ഏജന്റുമാർക്ക് ചർച്ച നടത്താൻ സാധിക്കൂ. രണ്ട് തവണ ഉപഭോക്താവ് അവിടെ എത്തിച്ചേർന്നില്ലെങ്കിൽ മാത്രമേ വീടുകളിലോ ജോലി സ്ഥലത്തോ സന്ദർശിക്കാൻ പാടുള്ളൂ.

മുൻകൂർ അറിയിപ്പില്ലാതെ റിക്കവറി ഏജന്റുമാർ വരില്ല

സുതാര്യത ഉറപ്പാക്കുന്നതിനായി ഇടപാടുകാരെ മുൻകൂട്ടി അറിയിക്കാതെ റിക്കവറി ഏജന്റുമാരെ നേരിട്ട് അയക്കാൻ ഇനി ബാങ്കുകൾക്ക് കഴിയില്ല. ഏജന്റുമാർ സന്ദർശിക്കുന്നതിന് ഒരു ദിവസം മുൻപ് എങ്കിലും ബാങ്കുകൾ ഉപഭോക്താവിനെ ഇക്കാര്യം അറിയിച്ചിരിക്കണം. ഏജന്റുമാർ അവരുടെ തിരിച്ചറിയൽ കാർഡും ബാങ്ക് നൽകിയ ഔദ്യോഗിക സാക്ഷ്യപത്രവും കൈവശം വെക്കേണ്ടത് നിർബന്ധമാണ്.

റിക്കവറി പ്രക്രിയയിൽ ബാങ്ക് റിക്കവറി ഏജൻസിയെ മാറ്റുകയാണെങ്കിൽ, കടം വാങ്ങുന്നവരെ ഉടൻ അറിയിക്കണം. അതുപോലെ, ഒരു റിക്കവറി ഏജൻസിയുമായുള്ള കരാർ അവസാനിപ്പിച്ചാൽ, അനധികൃത ഏജന്റുമാരുമായി ഇടപാട് തുടരാതിരിക്കാൻ ബാങ്കുകൾ ബാധിത വായ്പക്കാരെ അറിയിക്കണം. എല്ലാ എംപാനൽഡ് റിക്കവറി ഏജൻസികളുടെയും പട്ടിക അവരുടെ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കാനും പതിവായി അപ്‌ഡേറ്റ് ചെയ്യാനും ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്, അവരുടെ പേരുകൾ, വിലാസങ്ങൾ, ഇടപെടുന്നതിന്റെ ഉദ്ദേശ്യം, അവരുടെ നിയമന കാലയളവ് എന്നിവ ഉൾപ്പെടെ.

ആർ‌ബി‌ഐയുടെ പുതിയ ചട്ടക്കൂടിലെ ഏറ്റവും വലിയ സന്ദേശങ്ങളിലൊന്ന്, റിക്കവറി പ്രക്രിയ ഔട്ട്‌സോഴ്‌സ് ചെയ്‌താലും, റിക്കവറി ഏജന്റുമാരുടെ പെരുമാറ്റത്തിന് ബാങ്കുകൾ ഉത്തരവാദികളായിരിക്കുമെന്നതാണ്. റിക്കവറി ഏജന്റുമാരെ നിയമിക്കുന്നതിന് മുൻപ് അവരുടെ മുൻകാല പ്രവർത്തനങ്ങൾ പരിശോധിക്കുകയും അതിനുശേഷം ഇടയ്ക്കിടെ പരിശോധനകൾ നടത്തുകയും ചെയ്യണം.

ഓരോ കോളും രേഖപ്പെടുത്തണം

റിക്കവറി ഏജന്റുമാർ ഉപഭോക്താക്കളുമായി നടത്തുന്ന എല്ലാ ഫോൺ കോളുകളും ഇനി മുതൽ റെക്കോർഡ് ചെയ്യണം. കോളുകളുടെ വിവരങ്ങളും ഓഡിയോ റെക്കോർഡിംഗുകളും കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും ബാങ്കുകൾ നിർബന്ധമായും സൂക്ഷിക്കേണ്ടതുണ്ട്. ഇനി ഏതെങ്കിലും കേസ് കോടതിയുടെ പരിഗണനയിലാണെങ്കിൽ, ആ നിയമനടപടികൾ അവസാനിക്കുന്നത് വരെ ഈ റെക്കോർഡുകൾ സൂക്ഷിക്കണം.

റിക്കവറി ടാർഗെറ്റുകൾ അതിക്രമങ്ങൾക്ക് കാരണമാകരുത്

കൂടുതൽ വായ്പകൾ തിരിച്ചുപിടിക്കാൻ ഏജന്റുമാരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ടാർഗെറ്റുകളോ പാരിതോഷികങ്ങളോ ബാങ്കുകൾ നൽകാൻ പാടില്ലെന്നും, ഇത് പിന്നീട് മോശം പെരുമാറ്റങ്ങളിലേക്ക് നയിക്കുമെന്നും ആർബിഐ ഓർമ്മിപ്പിക്കുന്നു.

നിയമങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വ്യവസ്ഥ ചെയ്യുന്നു. റിക്കവറി ഏജന്റുമാരുടെ മോശം പെരുമാറ്റം മൂലം കടം വാങ്ങുന്നയാൾക്കോ ​​ഗ്യാരണ്ടർക്കോ എന്തെങ്കിലും നഷ്ടമോ ബുദ്ധിമുട്ടോ ഉണ്ടായാൽ നഷ്ടപരിഹാരം നൽകുന്നതിന് ബാങ്കുകൾ വ്യക്തമായ നയം രൂപീകരിക്കണം. കൂടാതെ, വായ്പയുമായി ബന്ധപ്പെട്ട പരാതികൾ എളുപ്പത്തിൽ പരിഹരിക്കുന്നതിന് ബാങ്കുകൾ ഒരു പ്രത്യേക പരാതി പരിഹാര സംവിധാനം രൂപീകരിക്കണം. വായ്പാ കരാറിൽ തന്നെ ഈ ഉദ്യോഗസ്ഥന്റെ പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ ഉൾപ്പെടുത്തണമെന്നും നിർദ്ദേശിക്കുന്നു. രാജ്യത്തെ ബാങ്കിങ് മേഖലയെ കൂടുതൽ സുതാര്യവും ഉപഭോക്തൃ സൗഹൃദവുമാക്കാൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

The Reserve Bank of India (RBI) has introduced strict new loan recovery guidelines, effective January 1, 2027, to protect borrowers from harassment. Recovery agents are banned from making anonymous calls, using abusive language, or contacting borrowers outside the 8 AM to 7 PM window. Unannounced home visits are prohibited, and all recovery calls must be recorded. Banks will be held fully accountable for any misconduct by their agents and will be required to compensate borrowers for rule violations.