Entertainment News

'നോളൻ ലജ്ജിക്കണം'; 'ദി ഒഡീസി' തിരക്കഥയെ രൂക്ഷമായി വിമർശിച്ച് എമിലി വിൽസൺ

"ചിത്രത്തിൽ ഒരു ലൈംഗിക രംഗം പോലുമില്ല," എന്ന പരിഹാസ വിമർശനവും എമിലി ഉന്നയിച്ചു.

Entertainment Desk

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത 'ദി ഒഡീസി'യെ രൂക്ഷമായി വിമർശിച്ച് ക്ലാസിസിസ്റ്റും വിവർത്തകയുമായ എമിലി വിൽസൺ. ഹോമറുടെ ഇതിഹാസ കാവ്യമായ ഒഡീസിയുടെ 2017ലെ ഇംഗ്ലീഷ് വിവർത്തനത്തിലൂടെ ശ്രദ്ധ നേടിയ എമിലിയെ, ചിത്രത്തിന്റെ പ്രചാരണ വേളകളിൽ നോളൻ പരാമർശിച്ചിരുന്നു. തന്റെ സിനിമയ്ക്ക് പ്രചോദനമായത് വിൽസന്റെ വിവർത്തനമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ ചിത്രത്തിന്റെ തിരക്കഥയെ കടുത്ത ഭാഷയിലാണ് എമിലി വിമർശിച്ചത്. "ഈ തിരക്കഥയുടെ ഏതെങ്കിലും ഭാഗം ഞാൻ എഴുതിയതായിരുന്നെങ്കിൽ അതിൽ എനിക്ക് ലജ്ജ തോന്നുമായിരുന്നു" എന്നും, 'ദി ഒഡീസി'യുടെ രചന "തീർത്തും നിലവാരമില്ലാത്തതാണ്" എന്നും അവർ പറഞ്ഞു.

ലണ്ടൻ റിവ്യൂ ഓഫ് ബുക്സിൽ എഴുതിയ വിമർശനത്തിൽ, ഹോമറുടെ പ്രമേയങ്ങളോടുള്ള നോളന്റെ താൽപര്യം അദ്ദേഹത്തെ പുതിയ സർഗാത്മക ഉയരങ്ങളിലേക്ക് നയിക്കുമെന്നും കൂടുതൽ വിശ്വസനീയമായ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ സഹായിക്കുമെന്നും പ്രതീക്ഷിച്ചിരുന്നുവെന്ന് എമിലി വ്യക്തമാക്കി. എന്നാൽ ചിത്രത്തിൽ നോളന്റെ പതിവ് ശൈലികൾ മാത്രമാണ് കാണാനാകുന്നതെന്നും അവർ വിമർശിച്ചു.

"വലിയ ആശയങ്ങൾ അവതരിപ്പിക്കുമെന്ന് ചിത്രം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അതിനുള്ള വ്യക്തത കഥയ്ക്കില്ല. കഥാപാത്രങ്ങൾ വേണ്ടത്ര വികസിപ്പിച്ചിട്ടില്ല. എന്നാൽ വലിയ സ്ഫോടനങ്ങളും ഭീമൻമാരെയും അവതരിപ്പിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്" എന്നാണ് എമിലിയുടെ നിരീക്ഷണം.

ചിത്രത്തിന്റെ ആഖ്യാന ഘടന കൃത്രിമമാണെന്നും, കഥാപാത്രങ്ങളുടെ പ്രവർത്തികൾക്കും സംഭാഷണങ്ങൾക്കും വിശ്വസനീയമായ പ്രേരണകളില്ലെന്നും അവർ വിമർശിച്ചു. കൂടാതെ, "ചിത്രത്തിൽ ഒരു ലൈംഗിക രംഗം പോലുമില്ല," എന്ന പരിഹാസ വിമർശനവും എമിലി ഉന്നയിച്ചു.

പെൻസിൽവാനിയ സർവകലാശാലയിലെ ക്ലാസിക്കൽ സ്റ്റഡീസ് വിഭാഗം മേധാവിയും പ്രൊഫസറുമായ എമിലി വിൽസൺ, സൺഡേ ടൈംസ് നൽകിയ അഭിമുഖത്തിലും 'ദി ഒഡീസി'ക്കെതിരെ വിമർശനം ഉന്നയിച്ചു. "ഈ ചിത്രം എനിക്ക് ഒരു തരത്തിലും വൈകാരികമായി അനുഭവപ്പെട്ടില്ല. അതിന് ഒരു പ്രധാന കാരണം, ഹോമറുടെ കൃതിയിൽ നിന്ന് വ്യത്യസ്തമായി, ഇത് മികച്ച രീതിയിൽ എഴുതപ്പെട്ടിട്ടില്ല എന്നതാണ്" എന്നാണ് എമിലി പ്രതികരിച്ചത്.

നോളന്റെ താരനിർണയത്തെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളെക്കുറിച്ചും എമിലി പ്രതികരിച്ചു. ലുപിറ്റ ന്യോങ്കോ, സെൻഡയ തുടങ്ങിയ താരങ്ങളെ ഉൾപ്പെടുത്തിയതിൽ "പുരോഗമനപരമായി ഒന്നുമില്ല" എന്നാണ് അവരുടെ അഭിപ്രായം. ഈ കഥാപാത്രങ്ങൾ വെളുത്ത വർഗക്കാരനായ നായക കഥാപാത്രത്തിന് സഹായം നൽകുന്നതിനുള്ള വേഷങ്ങൾ മാത്രമാണെന്നും അവർ വിമർശിച്ചു.

അതേസമയം, 'ദി ഒഡീസി' പുരാതന ഗ്രീക്ക് സാഹിത്യത്തിലും സിനിമയിലും സൃഷ്ടിച്ച സ്വാധീനത്തെ എമിലി അംഗീകരിച്ചു. തന്റെ വിവർത്തനം ഉൾപ്പെടെയുള്ള ഒഡീസിയുടെ വിവിധ പതിപ്പുകൾ വൻതോതിൽ വിറ്റുപോകുകയാണെന്നും, സാഹിത്യം, ഭാഷ, ചരിത്രം തുടങ്ങിയ വിഭാഗങ്ങളുടെ പ്രാധാന്യം തിരിച്ചറിയാൻ ചിത്രം സഹായിക്കുമെന്നും അവർ പറഞ്ഞു. "നോളൻ പൊതുജനങ്ങളെ വീണ്ടും വായനയിലേക്ക് തിരികെ കൊണ്ടുവരാൻ പരമാവധി ശ്രമിക്കുകയാണ്. അതിന് ഞാൻ അദ്ദേഹത്തോട് നന്ദിയുള്ളവളാണ്" എന്നും എമിലി കൂട്ടിച്ചേർത്തു.

അതേസമയം, 'ദി ഒഡീസി' ആഗോള ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണ്. നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും നേടിയ ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ശക്തമായ കളക്ഷനുമായി മുന്നേറുകയാണ്. ഹോമറുടെ ഇതിഹാസ കാവ്യത്തെ ആസ്പദമാക്കി നോളൻ ഒരുക്കിയ ഈ വൻ സിനിമാ സംരംഭത്തിൽ മാറ്റ് ഡാമണിനൊപ്പം സെൻഡയ, റോബർട്ട് പാറ്റിൻസൺ, ഷാർലിസ് തെറോൺ, ലുപിറ്റ ന്യോങ്കോ, ജോൺ ലെഗ്വിസാമോ, എലിയറ്റ് പേജ്, മിയ ഗോത്ത്, കോറി ഹോക്കിൻസ്, ജോൺ ബെർന്താൽ, സമാന്ത മോർട്ടൺ, ട്രാവിസ് സ്കോട്ട്, ബെനി സാഫ്ഡി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അത്യാധുനിക ഐമാക്സ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

Emily Wilson, the acclaimed classicist and translator of Homer’s Odyssey, has strongly criticized Christopher Nolan’s The Odyssey, calling its script “abysmal” and lacking emotional, political, and ethical depth. While acknowledging the film’s impact on Greek literature awareness, Wilson praised Nolan’s efforts to revive reading culture despite her criticism.