മലയാള സിനിമാ വ്യവസായത്തെ ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് പറിച്ചുനട്ട ലാൽ മീഡിയ എന്ന പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റുഡിയോയുടെ അനുഭവങ്ങൾ പങ്കുവെച്ച് നടനും സംവിധായകനുമായ ലാൽ. ലാൽ മീഡിയ മാറ്റത്തിന് വിത്തുപാകിയ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്റ്റുകളിൽ ഒന്നാണ് 2002ൽ പുറത്തിറങ്ങിയ ‘കല്യാണരാമൻ’ സിനിമയെന്ന് ലാൽ പറഞ്ഞു. ലാൽ മീഡിയയുടെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് മനോരമ ഓൺലൈൻ നൽകിയ അഭിമുഖത്തിലാണ് ലാൽ മനസ്സ് തുറന്നത്.
"കല്യാണരാമനാണ് എല്ലാ മാറ്റങ്ങൾക്കും കാരണമായത്. അതുവരെ ഞങ്ങൾ ആനിമേറ്റഡ് ഫിലിംസ് പോലെയുള്ള ചെറിയ പ്രൊജക്ടുകളാണ് ചെയ്തിരുന്നത്. പക്ഷേ ആദ്യമായിട്ട് കൊച്ചിയിൽ ഒരു മുഴുവൻ ഫീച്ചർ ഫിലിം ഡിഐ ചെയ്യുന്നതും കളർ ചെയ്യുന്നതും ‘കല്യാണരാമൻ’ ആയിരുന്നു. ഷാഫിയും ലാൽ ജോസുമൊക്കെ വലിയ ധൈര്യത്തോടുകൂടിയാണ് അന്ന് ഞങ്ങളെ വിശ്വസിച്ച് ആ പ്രോജക്റ്റ് ഏൽപ്പിച്ചത്. അത് വളരെ വിജയകരമായി ഞങ്ങൾക്ക് ചെയ്യാൻ പറ്റി. അതോടെ ലാൽ മീഡിയയിലേക്ക് കൂടുതൽ ഫീച്ചർ ഫിലിമുകൾ വരാൻ തുടങ്ങി." ലാൽ പറഞ്ഞു.
''അക്കാലത്ത് കൊച്ചിയിൽ വച്ച് ഇത്രയും വലിയൊരു ജനപ്രിയ സിനിമയുടെ ഡിഐ, കളർ ഗ്രേഡിംഗ് ജോലികൾ പൂർണ്ണമായി പൂർത്തിയാക്കുക എന്നത് വലിയൊരു സാങ്കേതിക വെല്ലുവിളി തന്നെയായിരുന്നു. പോസ്റ്റ്-പ്രൊഡക്ഷൻ എന്നാൽ ചെന്നൈയിലെ പ്രമുഖ സ്റ്റുഡിയോകൾ മാത്രം എന്ന ധാരണ നിലനിന്നിരുന്ന കാലത്താണ് ലാൽ മീഡിയ ഈ റിസ്ക് ഏറ്റെടുക്കുന്നത്. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ‘കല്യാണരാമൻ’ തിയേറ്ററുകളിൽ വൻ വിജയമായതോടെ മലയാള സിനിമാ മേഖലയ്ക്ക് ലഭിച്ചത് വലിയൊരു ആത്മവിശ്വാസമായിരുന്നു'' എന്ന് ലാൽ വ്യക്തമാക്കി.
സാങ്കേതിക മികവോടെ സിനിമകൾ പൂർത്തിയാക്കാൻ ഇനി ചെന്നൈയിലേക്ക് ട്രെയിൻ കയറേണ്ടതില്ലെന്നും, കൊച്ചിയിൽ തന്നെ അതിനുള്ള എല്ലാ സംവിധാനങ്ങളുമുണ്ടെന്നും ഈ പ്രോജക്റ്റ് തെളിയിച്ചു പിന്നീടങ്ങോട്ട് മലയാളത്തിലെ വമ്പൻ ഫീച്ചർ ഫിലിമുകൾ ഒന്നൊന്നായി ലാൽ മീഡിയ തേടിയെത്താൻ തുടങ്ങിയെന്നും താരം വ്യക്തമാക്കി. ഒരു ആനിമേഷൻ സ്റ്റുഡിയോയിൽ നിന്നും മലയാള സിനിമയുടെ സാങ്കേതിക നട്ടെല്ലായി ലാൽ മീഡിയ മാറിയതിന് പിന്നിൽ 'കല്യാണരാമൻ' നൽകിയ ആ വലിയ ആത്മവിശ്വാസമായിരുന്നുവെന്നും ലാൽ പറഞ്ഞു.
Actor Lal reveals how Kalyanaraman became a turning point for Lal Media, helping shift Malayalam cinema’s post-production work from Chennai to Kochi. The project proved that high-quality DI and color grading could be completed in Kerala itself.