ജെൻസി സമരക്കാരെ ‘ജനറേഷൻ ഗട്ടർ’ എന്ന് വിശേഷിപ്പിച്ച് വിവാദത്തിലായതിന് പിന്നാലെ നിലപാട് മാറ്റി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ജെൻസിയെ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയെന്നും രാജ്യത്തിന്റെ സംസ്കാരത്തിന്റെയും സ്വത്വത്തിന്റെയും അംബാസഡർമാരെന്നും വിശേഷിപ്പിച്ചാണ് കങ്കണ രംഗത്തെത്തിയിരിക്കുന്നത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ജെൻസിയുടെ ആവശ്യങ്ങൾ കേൾക്കണമെന്നും അവർ രാജ്യവിരുദ്ധരല്ലെന്നും പ്രതികരിച്ചതിന് പിന്നാലെയാണ് കങ്കണയും സമാന നിലപാട് സ്വീകരിച്ചത്.
"ജെൻസി രാജ്യത്തിന്റെ ശക്തിയും സമ്പത്തുമാണ്. യുവാക്കൾ രാജ്യത്തിന്റെ സംസ്കാരത്തിന്റെയും സ്വത്വത്തിന്റെയും അംബാസഡർമാരായി മാറുന്നത് കാണുമ്പോൾ സന്തോഷമുണ്ട്," പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കവെ കങ്കണ പറഞ്ഞു. മാത്രമല്ല, മോഹൻ ഭാഗവതിന്റെ ജ്ഞാനവും അനുഭവവും താൻ ഏറെ ബഹുമാനിക്കുന്നു എന്നും, അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കങ്കണ കൂട്ടിച്ചേർത്തു.
കൂടാതെ, സംസ്ഥാനത്തെ റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ റാഞ്ചിയിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്താതിരുന്നതിനെ കങ്കണ റണാവത്ത് വിമർശിച്ചു. ഒപ്പം ഝാർഖണ്ഡിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികളെയും പ്രധാനമന്ത്രിക്ക് തങ്ങളുടെ വിജയങ്ങൾ സമർപ്പിച്ച മെഡൽ ജേതാക്കളായ കായികതാരങ്ങളെയും കങ്കണ പ്രശംസിച്ചു.
ജെൻസി നമ്മുടെ സ്വന്തം മക്കളുടെ തലമുറയാണെന്നും അവരോട് സ്നേഹത്തോടെ പെരുമാറണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് വ്യാഴാഴ്ച മുംബൈയിൽ പറഞ്ഞിരുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്ന യുവാക്കൾക്കെതിരെ ‘രാജ്യവിരുദ്ധർ’ എന്ന മുദ്ര ചാർത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് നേരത്തെയുള്ള നിലപാടിൽ നിന്ന് വ്യത്യസ്ഥമായി കങ്കണ റണാവത്തിന്റെ പ്രതികരണം.
ജന്തർ മന്തറിലെ സിജെപി പ്രതിഷേധക്കാരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കങ്കണ നേരത്തെ നിരവധി വീഡിയോകൾ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ പ്രതിഷേധക്കാർ ഉപയോഗിച്ച ഭാഷയെയും അവർ വിമർശിച്ചിരുന്നു. ജെൻസി പ്രതിഷേധങ്ങളുടെ വീഡിയോകൾ അങ്ങേയറ്റം മോശവും അറപ്പുളവാക്കുന്നതുമാണെന്നും, പ്രതിഷേധക്കാരുടെ ഭാഷയും പെരുമാറ്റവും അസഹനീയമാണെന്നുമായിരുന്നു തുടക്കത്തിൽ കങ്കണയുടെ പ്രതികരണം. മാത്രമല്ല സമരം നടത്തുന്നവരെ 'ജെനറേഷൻ ഗട്ടർ' എന്നായിരുന്നു കങ്കണ വിശേഷിപ്പിച്ചിരുന്നത്.
Kangana Ranaut has shifted her stance on Gen Z after earlier calling protesters “Generation Gutter.” Following RSS chief Mohan Bhagwat’s remarks that Gen Z demands should be heard, Kangana praised the youth as India’s greatest strength and cultural ambassadors, while also criticising Rahul Gandhi over student protests in Jharkhand.